പാഠം ഒന്ന്
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആരുടേയും വികാരങ്ങളെ വൃണപ്പെടുത്തരുത്. പ്രാഥമികമായ ഈ മാധ്യമ തത്വം മതവികാരത്തെ മാത്രം ബാധിക്കുന്നതല്ല. മതത്തെ സംബന്ധിച്ചാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമുണ്ട്. പരാമര്‍ശങ്ങളില്‍ നിര്‍ബന്ധമായും പാലിക്കേണ്ടതായ ചില നിബന്ധനകളുണ്ട്. അതിന്റെ തെറ്റും ശരിയും പരിശോധിക്കാതെ അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്.
ഭാരതത്തിന്റെ ഭൂപടത്തില്‍ കശ്മീര്‍ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ രാജ്യദ്രോഹമാണ്.വ്യത്യസ്ഥമായ അഭിപ്രായമുള്ളവരുണ്ടാകാം. പക്ഷെ ഭാരതത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുകയും ദേശീയ പതാകയെയോ ദേശീയഗാനത്തെയോ അവഹേളിക്കുകയും ചെയ്യുന്നതിന് ആര്‍ക്കും അവകാശമില്ല. പ്രസാധകര്‍ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
പാഠം രണ്ട്
ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാധ്യമപ്രവര്‍ത്തനം നടത്തേണ്ടത് എങ്ങനെയെന്ന കാര്യത്തില്‍ സാമാന്യമായ ധാരണ എല്ലാവര്‍ക്കുമുണ്ട്. പക്ഷെ എവിടെയുമെന്നപോലെ മാധ്യമരംഗത്തും ധിക്കാരികളുണ്ട്. എല്ലാ ധിക്കാരവും ശരിയായ ധിക്കാരമല്ല. അതിനെതിരെ ശരിയായ രൂപത്തിലല്ലാത്ത പ്രതികരണമുണ്ടാകുന്നു. ഡെന്‍മാര്‍ക്കിലെയും പാരീസിലെയും കാര്‍ട്ടൂണിസ്റ്റുകള്‍ ആ പാഠം പഠിച്ചവരാണ്.
മതനിന്ദയും മാതൃനിന്ദയും പാടില്ലെന്ന് കാട്ടൂണിസ്റ്റുകള്‍ക്ക് എതിരെയുണ്ടായ ആക്രമണത്തെ പരോക്ഷമായി ന്യായീകരിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയും പ്രതികരിച്ചു. ആരും പ്രകോപിതരാകരുത് എന്നുപറയാന്‍ എളുപ്പമാണ്. ഇല്ലാത്ത കാരണങ്ങള്‍ കണ്ടെത്തി പ്രകോപിതരാകുകയാണ് മനുഷ്യന്റെ സഹജമായ സ്വഭാവം. പ്രകോപനത്തിന് കാരണമാകുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്നതാണ് ഭംഗി.
പാഠം മൂന്ന്
സത്യങ്ങള്‍ ജനങ്ങളെ അറിയിക്കുകയെന്നതാണ് മാധ്യമങ്ങളുടെ ചുമതല. എല്ലാ സത്യങ്ങളും ജനങ്ങളെ അറിയിക്കണമെന്നില്ല.പ്രമുഖ ഇടതുപക്ഷ സഹയാത്രികനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. സെബാസ്റ്റിയന്‍ പോള്‍ ഇന്നലെ ( ഏപ്രില്‍ 12) ജമായത്തെ ഇസഌമിയുടെ മാധ്യമം പത്രത്തില്‍ എഴുതിയ ലേഖനത്തിലെ പരാമര്‍ശങ്ങളാണ് ഇവ. ഈ ഖണ്ഡികകളാണ് ലേഖനത്തിന്റെ കാതല്‍.
കൊള്ളാം വളരെ നല്ല ഉപദേശം തന്നെ. മാധ്യമപ്രവര്‍ത്തകര്‍ വളരെ ശ്രദ്ധയോടെ പാലിക്കേണ്ടതാണ് അവ. താന്‍ പറയുന്നത് അല്ലെങ്കില്‍ ചെയ്യുന്നത്, അല്ലെങ്കില്‍ എഴുതുന്നത് മറ്റൊരുവനെ എങ്ങനെ ബാധിക്കുമെന്നുള്ള ചിന്ത അഥവാ കരുതല്‍ നല്ലതാണ് അത്യാവശ്യവുമാണ്. എന്റെ മൂക്ക് തുടങ്ങുന്നിടത്ത് നിങ്ങളുടെ കൈ വീശാനുള്ള സ്വാതന്ത്ര്യം അവസാനിക്കുന്നു എന്നാണല്ലോ.
അദ്ദേഹം പാരീസിലെ കാര്‍ട്ടൂണിസ്റ്റുകളെ ഭീകരര്‍ വധിച്ചതിനെ ഭംഗിയായി ന്യായീകരിച്ചിട്ടുമുണ്ട്. സെബാസ്റ്റിയന്‍ പോളിന്റെ ന്യായംവച്ച് തൊടുപുഴയില്‍ ജോസഫ് സാറിന്റെ കൈവെട്ടിയതില്‍ കുഴപ്പമില്ല. അദ്ദേഹം ഒരു പാഠം പഠിച്ചു. അങ്ങനെയെങ്കില്‍ ഹിന്ദുദൈവങ്ങളെ അധിക്ഷേപിച്ച ഗോവിന്ദ് പന്‍സാരയെയും ധാബോള്‍ക്കറെയും കല്‍ബുര്‍ഗിയെയും വധിച്ചതിനെ അദ്ദേഹം ന്യായീകരിക്കുന്നുണ്ടോ?
ഈ കൊലപാതകങ്ങളെ ഏതായാലും ആര്‍എസ്എസും പരിവാര്‍ പ്രസ്ഥാനങ്ങളും അംഗീകരിക്കുന്നില്ല, ന്യായീകരിക്കുന്നുമില്ല. അത് ചെയ്തവര്‍ പരിവാറിലുള്‍പ്പെട്ടവരുമല്ല.(ഇവരില്‍ ഒരാള്‍ ക്രൈസ്തവ വിശ്വാസങ്ങളെയും അതിശക്തമായി എതിര്‍ത്തിരുന്നു.) ഇവരെ എതിര്‍ക്കുകയും പാരീസ് ആക്രമണത്തെ ന്യായീകരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.
ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് പരിധിയുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പ്രകോപനമുണ്ടാക്കാനും പാടില്ല. അല്ലെങ്കില്‍ വല്ലതും കിട്ടിയാല്‍ വാങ്ങിപോക്കലിട്ടോണം, അല്ലെങ്കില്‍ തലയില്ലാതെ ജീവിച്ചോണം എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ഇവിടെയാണ് അടുത്ത ഇരട്ടത്താപ്പ്. തമിഴ്‌നാട്ടില്‍ പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്റെ അനുഭവം നോക്കാം. ഹിന്ദുഫാസിസ്റ്റ് സംഘടനകളുടെ പ്രതിഷേധത്തില്‍ മനംമടുത്ത് എഴുത്തുനിര്‍ത്തിയിരിക്കുന്നു അദ്ദേഹം. പ്രതിഷേധത്തിന് ഇടയാക്കും വിധം എന്താണ് അദ്ദേഹം എഴുതിയത്. തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാന ദിവസം അവിടെ എത്തുന്നവര്‍ അവിഹിതത്തിനാണ് വരുന്നത്. അവിടെ എത്തുന്ന സ്ത്രീപുരുഷന്മാര്‍ പരസ്പരം ശാരീരിക ബന്ധം പുലത്താനാണ് വരുന്നതത്രേ.
അവിടെ വരുന്ന ഭക്തരെ അടച്ചാക്ഷേപിക്കുന്ന, അവരുടെ ഭക്തിയെ അല്ലെങ്കില്‍ ധാര്‍മ്മിക വിശുദ്ധിയെ അവഹേൡക്കുന്ന, ക്ഷേത്രത്തെ വ്യഭിചാരകേന്ദ്രമാക്കി ചിത്രീകരിക്കുന്ന പരാമര്‍ശമല്ലേ പെരുമാള്‍ മുരുകന്‍ നടത്തിയത്. സ്വാഭാവികമായും ആ നാട്ടുകാര്‍ പ്രതികരിക്കും. ഒരു കാര്യം ഓര്‍ക്കുക, അവര്‍ അയാളുടെ കൈ വെട്ടിയില്ല. തോക്കെടുത്ത് നിറയൊഴിച്ചില്ല. അവര്‍ എതിര്‍ത്തു. ഈ പ്രതിഷേധത്തെ ഫാസിസം എന്ന് ആക്ഷേപിക്കുന്നു.
ആവിഷ്‌ക്കാര സ്വാതന്ത്രത്തില്‍ നിയന്ത്രണം വേണം എന്നു പറയുന്നവര്‍ പെരുമാള്‍ മുരുകന്റെ രചനയിലെ വൈകൃതവും അവഹേളനവും കണ്ടതായി നടിക്കുന്നില്ല. ഇനി മറ്റേതെങ്കിലും മതത്തിന്റെ തീര്‍ഥാടനകേന്ദ്രത്തെക്കുറിച്ചായിരുന്നു ഇങ്ങനെ എഴുതിയത് എങ്കില്‍ അവര്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു. കൈ വെട്ടുമായിരുന്നില്ലേ. അപ്പോള്‍ ഹിന്ദുവിനെതിരെ എന്തും എഴുതാം. ആവിഷ്‌ക്കാര സ്വാതന്ത്രമാണ് വലുത്. പക്ഷെ അവന്‍ പ്രതികരിക്കരുത്, പ്രതികരിച്ചാല്‍ ഫാസിസമാണ്, കൊടും ഫാസിസം.
അവര്‍ ആരുടെയും കൈ വെട്ടരുത്. മറ്റു ചിലര്‍ക്ക് കൈവെട്ടാം, വെടിവച്ചു വീഴ്‌ത്താം, നെഞ്ചില്‍ കത്തിയിറക്കാം, പത്രം കത്തിക്കാം. എഡിറ്ററെ ചുട്ടുകൊല്ലാം. അങ്ങനെയുണ്ടാകാതിരിക്കാന്‍ നാമെല്ലാവരും വളരെ കരുതലേടെ പ്രതികരിക്കണം. ഹിന്ദു സഹിഷ്ണുതയുള്ളവരാണ്. അവര്‍ പ്രതികരിക്കില്ല. ഇനി ഹിന്ദുവും വൈകാരികമായി പ്രതികരിക്കുകയും കൈവെട്ടിത്തുടങ്ങുകയും ചെയ്താലേ അവര്‍ക്ക് എതിരായ എഴുത്തില്‍ നിയന്ത്രണം വരികയുള്ളോ.
എം.എഫ് ഹുസൈന് സരസ്വതീ ദേവിയുടെ നഗ്നചിത്രം വരയക്കാം. ആരും എതിര്‍ക്കരുത്, മിണ്ടരുത്. പ്രവാചകനായ മുഹമ്മദ് നബിയുടെ ഒരു ചിത്രവും വരയ്‌ക്കരുതെന്നാണ് പ്രമാണം. (നാം അതിനെ എതിര്‍ത്തിട്ടില്ല.) വരച്ചാല്‍ പത്രം കത്തിക്കാം. വധഭീഷണി മുഴക്കാം. ആവിഷ്‌ക്കാര സ്വാതന്ത്രം പറയുന്നവര്‍ മാപ്പുപറഞ്ഞ് കുമ്പിടുന്നതും നാം (ദ ഹിന്ദു) മുന്‍പ് കണ്ടു. ഒരു വിഭാഗത്തിന്റെ ആരാധനാ പാത്രത്തെ തുണിയുടുക്കാത്തവരായും ചിത്രീകരിക്കാം, കുഴപ്പമില്ല. എതിര്‍ക്കുന്നവര്‍ കടുത്ത ഫാസിസ്റ്റ്. ഇത് ഇരട്ടത്താപ്പല്ലേ സഖാവേ, പുരോഗമനവാദികളേ…നബിയുടെ ചിത്രം വരയ്‌ക്കുന്നത് തെറ്റാണെങ്കില്‍ സരസ്വതീ ദേവിയുടെ നഗ്നചിത്രം വരയ്‌ക്കുന്നതും തെറ്റാണ്.
അത് ആവിഷ്‌ക്കാര സ്വതന്ത്ര്യമല്ല
മതവികാരത്തെ മാനിക്കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ നിയന്ത്രണം പാലിക്കണമെന്നും പ്രസാധകര്‍ ഇക്കാര്യം അറിഞ്ഞിരിക്കണമെന്നും സെബാസ്റ്റിയന്‍ പോള്‍ പറയുന്നു. അങ്ങനെയെങ്കില്‍ രാമായണത്തെ അവഹേളിച്ച് എം.എം ബഷീര്‍ എഴുതിയ ലേഖനം എങ്ങനെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു. ഫേസ്ബുക്കില്‍ വന്ന പരാമര്‍ശം പത്രത്തിന്റെ ലോക്കല്‍ പേജില്‍ ചേര്‍ത്തിന്റെ പേരിലാണ് ഇപ്പോള്‍ വലിയ കോലാഹലം അരങ്ങേറുന്നത്. അതേ പത്രത്തിലാണ് രാമായണത്തെ അവഹേളിക്കുന്ന ലേഖനം വന്നത്. ഇവിടെ എന്തേ പ്രസാധകര്‍ എഡിറ്ററുടെപേനയെടുത്ത് അത്തരം പരാമര്‍ശങ്ങള്‍ വെട്ടിനീക്കിയില്ല. അത് നന്നായി അേങ്ങാട് വരട്ടെയെന്നും ഒരു വിഭാഗത്തിന്റെ നെഞ്ചത്ത് അങ്ങോട്ടുകയറട്ടെയെന്നും ആ പേജിന്റെ ചുമതലയുള്ളവര്‍ വിചാരിച്ചുവെന്നല്ലേ അതിനര്‍ഥം. പ്രവാചക നിന്ദയുടെ പേരില്‍ മാതൃഭൂമി മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തു. മാത്രമല്ല ഇത്രയേറെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും മാതൃഭൂമി ഒരു പരാതി നല്‍കാന്‍ പോലും തയ്യാറായിട്ടില്ല.
ദുര്‍ഗാ ദേവിയെപ്പറ്റിയുള്ള മോശം പരാമര്‍ശം നടത്തിയതും ഏഷ്യനെറ്റിലെ ഒരു വനിതാ പത്രപ്രവര്‍ത്തകതന്നെയാണ്. നിയന്ത്രണം പാലിക്കണമെന്ന, സുവര്‍ണ്ണലിപികളില്‍ എഴുതപ്പെടേണ്ട, ആ സത്യം എന്താ അവര്‍ക്കറിയില്ലേ. ആരോ ഫോണില്‍ വധഭീഷണി മുഴക്കിയെന്നു പറഞ്ഞ് ദിവസങ്ങളായി പ്രചാരണം തുടരുകയാണ്. ദുര്‍ഗാദേവിയെപ്പറ്റി മോശംപറയാന്‍ പൊന്തിയ നാവ് മറ്റെതെങ്കിലും ഒരു മതത്തിലെ ആരാധാനാപാത്രത്തെ മോശമായി ചിത്രീകരിക്കുമോ. ഇല്ല. പറഞ്ഞാല്‍ വിവരം അറിയും, അതുതന്നെ കാരണം. സെബാസ്റ്റിയന്‍ പോളിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എവിടെയുമെന്നപോലെ മാധ്യമരംഗത്തും ധിക്കാരികളുണ്ട്. എല്ലാ ധിക്കാരവും ശരിയായ ധിക്കാരമല്ല.
ഇവിടെ സിന്ധു സൂര്യകുമാര്‍ ധിക്കാരിയണെന്നല്ലേ ഡോ. സെബാസ്റ്റിയന്‍ പോളിന്റെ വാക്കുകളില്‍ നിന്ന് നാം മനസിലാക്കേണ്ടത്.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ആവേശത്തോടെ പറയുന്നവര്‍ ഇത്തരം വിഭാഗങ്ങളില്‍ പെടുന്നവരാണ്. ഒരു വിഭാഗത്തിന്റെ ആയിരണക്കിന് പള്ളികളില്‍ സ്ത്രീകള്‍ക്ക് നാലയലത്തുപോലും പ്രവേശമില്ലെന്നത് മറച്ചുവയ്‌ക്കും. എന്നിട്ട് ശബരിമലയില്‍ യുവതികളെ സാനിറ്ററി നാപ്കിനോടെ പ്രവേശിപ്പിക്കണമെന്ന് പറയും. സ്വാമിമാര്‍ തട്ടിപ്പുകാരണെന്ന് വീറോടെ വാദിക്കും. സിദ്ധന്മാരുടെ തട്ടിപ്പുകള്‍ കണ്ടില്ലെന്ന് നടക്കും. യൂണിവേഴ്‌സിറ്റികളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നു പറയുന്നത് കപടരാജ്യസ്‌നേഹമാണെന്ന് ആക്ഷേപിക്കും. എന്നിട്ട്, പാക്കിസ്ഥാനും അഫ്‌സല്‍ ഗുരുവിനും വേണ്ടി മുദ്രാവാക്യം മുഴക്കുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിക്കും. രാജ്യമെങ്ങും കാവിവല്‍ക്കരണമാണെന്ന് പ്രചരിപ്പിക്കും.
എന്നിട്ട് ചുവപ്പും പച്ചയും തുണികളിലുള്ള കൗപീനം ധരിക്കും. സംസ്‌കൃതം പഠിപ്പിക്കണമെന്നു പറയുന്നത് ന്യൂനപക്ഷ വിരുദ്ധമാണെന്ന് ആരോപിക്കും. എന്നിട്ട് അറബി സര്‍വ്വകലാശാലയ്‌ക്ക് അനുമതി നല്‍കും. ആര്‍എസ്എസിനും ബിജെപിക്കും അസഹിഷ്ണുതയാണെന്ന് പ്രഖ്യാപിക്കും. എന്നിട്ട് എതിരാളിയെ 51 വെട്ടുവെട്ടി കൊന്നും കുട്ടികളുടെ മുന്നിലിട്ട് വെട്ടിനുറുക്കിയും അസഹിഷ്ണുത പ്രദര്‍ശിപ്പിക്കും. തങ്ങള്‍ വര്‍ഗീയതക്ക് എതിരാണെന്ന് പറഞ്ഞ് മനുഷ്യച്ചങ്ങല തീര്‍ക്കും. എന്നിട്ട് മദനിയേയും കാന്തപുരത്തെയും മെത്രാന്മാരെയും അതില്‍ കണ്ണികളാക്കും. ഒരു വര്‍ഗീയ കക്ഷിയുമായും കൂട്ടുകൂടില്ലെന്ന് ഉച്ചൈസ്‌ഥൈര്യം പ്രഖ്യാപിക്കും, പിന്നെ പോപ്പുലര്‍ ഫ്രണ്ടിന്റെയും പിഡിപിയുടേയും കേരളകോണ്‍ഗ്രസിന്റെയും വോട്ടുകള്‍ വിലപേശി എണ്ണിവാങ്ങും. പ്രധാനമന്ത്രിയെ അസഭ്യം വിളിക്കും. പിന്നെ അഫ്‌സല്‍ ഗുരുവിനെയും പ്രൊഫ. ഗിലാനിയെയും തോളിലേറ്റും.
മാതൃഭൂമിയും ഇതുതന്നെയാണ് െചയ്യുന്നത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെപ്പറ്റി മുഖപ്രസംഗം എഴുതും, ലേഖനത്തിന്റെ പേരില്‍ പത്രപ്രവര്‍ത്തകരെ പുറത്താക്കും. ഹിന്ദുസംഘടനകള്‍ക്ക് എതിരെ നിരന്തരം കുരച്ചുചാടും. പിന്നെ തീവ്രവാദികള്‍ക്കു മുന്നില്‍ കുമ്പിടും. മാപ്പുപറഞ്ഞ് മുട്ടിലിഴയും. മാപ്പപേക്ഷകൊണ്ട് പരമ്പര തീര്‍ക്കും.
പിന്നെ ഡോ. സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞതുപോലെ സത്യം പറയണമെന്നില്ലല്ലോ. തങ്ങള്‍ക്കാവശ്യമുള്ള സത്യം, ആവശ്യമുള്ള സമയത്തുമാത്രം പറയാം. ബാക്കി സമയത്ത് സത്യം വളച്ചൊടിച്ചുകൊണ്ടിരിക്കാം.
















