കൊല്ലം: കനലായി കത്തുന്ന കുംഭമാസപ്പകലില്‍ പതിനായിരങ്ങള്‍ക്ക് തണലായി പുതിയകാവിലമ്മ. അകവും പുറവും കത്തിയാളുന്ന ഭക്തിയുടെ ചൂടില്‍ കനിവലയായി ദേശിംഗനാടിന്റെ ഭരദേവത. ചുട്ടുപൊള്ളുന്ന നിരത്തുകളില്‍ നഗ്നപാദരായി ഭക്തസഹസ്രങ്ങള്‍, എരിവെയില്‍മാരിയിലും കുളിരുതേടി അമ്മയുടെ കിടാങ്ങള്‍. തിളച്ചുതൂവിയ മഞ്ഞപ്പാലിന് മഞ്ഞുതുള്ളികളുടെ തണുപ്പ്, പുതിയകാവിലമ്മയുടെ അനുഗ്രഹവര്‍ഷത്തില്‍ വിസ്മയം പൂണ്ട് മഹാനഗരം….
കൊല്ലം പട്ടണമാകെ പൊങ്കാലക്കലങ്ങള്‍ നിരന്നു. തലേരാത്രി മുതലേ നിരത്തുവക്കുകളില്‍ ഇടം പിടിച്ച്, അടുപ്പുകൂട്ടി അമ്മമാര്‍ കാത്തിരുന്നു. പോലീസ് സ്റ്റേഷനുകളില്‍ മുതല്‍ പെട്ടിക്കടകളില്‍ വരെ കര്‍മ്മ വിജയം കൊതിച്ച് അമ്മയുടെ വരപ്രസാദം തേടി പൊങ്കാലയിട്ടു. അഭൂതപൂര്‍വമായ ജനത്തിരക്കിലും നടത്തിപ്പിന്റെ കുശലതയറിഞ്ഞ സംഘാടകരുടെ മികവ് നഗരത്തിന് ആശ്വാസം പകര്‍ന്നു.
രാവിലെ 10ന് ശ്രീകോവിലില്‍ പുതിയകാവിലമ്മയുടെ തിരുമുമ്പില്‍ നിന്ന് കൊളുത്തിയ ദീപം ക്ഷേത്രത്തിനു മുന്നിലെ യജ്ഞശാലയില്‍ പ്രതിഷ്ഠിച്ച നിലവിളക്കിലേക്ക് മേല്‍ശാന്തി ഇടമന ഇല്ലത്ത് എന്‍. ബാലമുരളി പകര്‍ന്നതോടെ അനേകായിരം കണ്ഠങ്ങളില്‍ നിന്ന് വായ്‌ക്കുരവ മുഴങ്ങി. പൊങ്കാലച്ചടങ്ങുകളുടെ വിളംബരമായി ചെണ്ടമേളവും വെടിക്കെട്ടും. പിന്നെ പണ്ടാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നു. നഗരത്തിലുടനീളം നിരന്ന പതിനായിരക്കണക്കിന് കലങ്ങള്‍ക്ക് താഴെ അഗ്നി ജ്വലിച്ചു. ഭക്തസഹസ്രങ്ങളുടെ ആത്മസമര്‍പ്പണം. പണ്ടാര അടുപ്പിലേക്ക് 10.30ഓടെ ദ്രവ്യ സമര്‍പ്പണം. ക്ഷേത്രഭരണസമിതി പ്രസിഡന്റ് ഡോ.ജി. മോഹന്‍, സെക്രട്ടറി എം.വി. സോമയാജി, ആഘോഷസമിതി ചെയര്‍മാന്‍ എന്‍. രാജേന്ദ്രന്‍, വി. മുരളീധരന്‍, സി.എസ്. ശൈലേന്ദ്രബാബു, ജി. ശിവരാമന്‍, എം.എസ്. ശ്യാംകുമാര്‍, ബി.ശിവജി സുദര്‍ശനന്‍, ആര്‍.അജയകുമാര്‍, ശ്രീകേശ്‌പൈ, ഡോ.വി.ശശിധരന്‍പിള്ള, എ.ജി.ശ്രീകുമാര്‍, ബി. ഉണ്ണിക്കണ്ണന്‍, എന്‍.ജി.അമര്‍നാഥ്, മീനാട് ഉണ്ണി, രാജു മുണ്ടക്കല്‍, ബി. രമേശ്ബാബു, ഓലയില്‍ ഗോപന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദ്രവ്യസമര്‍പ്പണത്തിന് ശേഷം കാത്തിരിപ്പ്. ഉച്ചഭാഷിണിയില്‍ ഒഴുകിയെത്തിയ ദേവീസ്തുതികള്‍ക്കൊപ്പം ഭക്തരുടെ അധരങ്ങളും ചേര്‍ന്നതോടെ നഗരം പുതിയകാവിലമ്മയുടെ അപദാനഗീതികളാല്‍ മുഖരിതമായി. കൊടിമരച്ചോട്ടിലും അരയാല്‍ത്തറയിലുമെല്ലാം പൊങ്കാലക്കലങ്ങള്‍ തിളച്ചുതൂവി.
പിന്നീടാണ് പുതിയകാവിലമ്മയുടെ പ്രതിപുരുഷന്മാര്‍ മഞ്ഞനീരാട്ടിനെത്തുന്നത്. ചെണ്ടയ്‌ക്കൊപ്പം പാണ്ടിമേളം മുറുകിയതോടെ ഗുരുഭൂതന്‍ വിശ്വനാഥന്റെ നേതൃത്വത്തില്‍ പ്രതിപുരുഷന്മാര്‍ ഓരോരുത്തരായി മഞ്ഞനീരാട്ടിനെത്തി. കവുങ്ങിന്‍ പൂക്കുലകളുമായി ഉറഞ്ഞുതുള്ളി ദേവിഭദ്രയുടെ വരവ്. സൃഷ്ടിയിലെ ക്രൗര്യത്തെ പ്രപഞ്ചത്തിന് കുളിര്‍തണലാക്കിയ മഹാകാളിയുടെ വരവറിഞ്ഞ് ക്ഷേത്രാങ്കണം ഇളകിമറിഞ്ഞു.
തിളച്ചുതൂവിയ മഞ്ഞപ്പാല്‍ പൂക്കുലകൊണ്ട് കോരിയെടുത്ത് നീരാടുകയായി പിന്നെ. തുള്ളിത്തെറിച്ചുവീഴുന്ന മഞ്ഞുതുള്ളികള്‍ പോലെ പൊങ്കാലയടുപ്പുകളില്‍ നിന്ന് കോരിയെടുത്ത മഞ്ഞള്‍പ്പാല്‍ അവര്‍ മേനിയില്‍ പൂശി. ചിലര്‍ ഇരുകൈകളും കൊണ്ട് വാരിയെടുത്ത് മുഖത്ത് തേച്ചു. ചിലര്‍ക്ക് രുദ്രതാളമായിരുന്നു. മറ്റുചിലരാകട്ടെ ഇളം തെന്നല്‍ വേഗത്തിലായിരുന്നു വരവ്. എല്ലാവര്‍ക്കും ഒടുവില്‍ ഗുരുഭൂതന്റെ വരവ്. അണപൊട്ടിയ ഭക്തജനവികാരങ്ങള്‍ക്ക് മഞ്ഞനീരാട്ടോടെ ദേവീപുണ്യം. പിന്നീട് അമ്പതോളം തിരുമേനിമാര്‍ നഗരത്തിന്റെ നാനാഭാഗങ്ങളിലേക്ക് പൊങ്കാല നിവേദിക്കാന്‍ യാത്രയായി.
മഹാനഗരത്തിന്റെ രക്ഷാദേവതക്ക് ആത്മസമര്‍പ്പണമേകി ആയിരങ്ങളുടെ പൊങ്കാലസമര്‍പ്പണത്തിന് ഫലസമാപ്തി. പ്രാര്‍ത്ഥനാനിരതമായി പാതയോരങ്ങള്‍ പുതിയകാവിലമ്മയ്‌ക്ക് യാഗശാലകളായി. പൊങ്കാല സമര്‍പ്പണത്തിന് ശേഷം വൈകിട്ട് ശക്തികുംഭം എഴുന്നള്ളത്ത് നടന്നു.
















