ഭാരതത്തിലെ പഞ്ചാബ് പ്രവിശ്യയില്‍ ജനിച്ച് മദ്രസാ വിദ്യാഭ്യാസത്തിനുശേഷം കേംബ്രിഡ്ജില്‍ ഉന്നതവിദ്യാഭ്യാസത്തിനു ചേര്‍ന്ന ചൗധരി റഹ്മത്തലി എന്ന വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ ഭാരതം എന്ന രാഷ്‌ട്രം വിഭജിച്ച് മുസ്ലിങ്ങള്‍ക്ക് മാത്രമായി ഒരു രാജ്യം സ്ഥാപിക്കണമെന്ന ചിന്ത ഉണര്‍ന്നപ്പോള്‍, അന്ന് അത് സാര്‍ത്ഥകമാകുമെന്ന് പിന്നീട് പാക്കിസ്ഥാന്‍വാദിയായും അതിന്റെ ഭരണസാരഥിയുമായും മാറിയ സാക്ഷാല്‍ മുഹമ്മദാലി ജിന്നപോലും അക്കാലത്ത് പ്രതീക്ഷിച്ചുകാണില്ല.
റഹ്മത്തലിയുടെ സ്വപ്്‌നങ്ങള്‍ പ്രായോഗികമാക്കാന്‍ ജിന്നയും ഇക്ബാലും കൊണ്ടുപിടിച്ചുശ്രമിച്ചു. ഒരു വിദ്യാര്‍ത്ഥിക്ക് ഇത്തരത്തിലൊരാശയം എത്രമാത്രം അര്‍ത്ഥവത്താക്കാമെന്ന് ഇക്കാലത്ത് തന്നെ നാം കണ്ടതാണ്. അതിന്റെ ദുരന്തഫലമാണിന്ന് നാം അനുഭവിക്കുന്നത്. ഇന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലും മറ്റ് പല സ്ഥാപനങ്ങളിലും കാണുന്ന ഭാരതവിരുദ്ധ പ്രവൃത്തിയെ, ചിന്തയെ ലഘൂകരിച്ച് കാണേണ്ട കാര്യമല്ല. രാഷ്‌ട്രത്തെ ഭരണസൗകര്യത്തിനായുള്ള രാജ്യം മാത്രമായി കാണുന്ന സംസ്‌കാരം വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസരീതി മാറണം. വിദ്യാര്‍ത്ഥി പഠിക്കുന്നത് ആധുനികകാലത്തെ ദേശരാഷ്‌ട്രങ്ങളുടെ (ചമശേീി േെമൗേ)െ ഉത്ഭവചരിത്രമാണ്. പതിനേഴാം നൂറ്റാണ്ടിനുശേഷമുണ്ടായ ദേശരാഷ്‌ട്രങ്ങളായ ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളുടെ രൂപപ്പെടലുമായി ബന്ധപ്പെടുത്തി, ആ തോത് അടിസ്ഥാനമാക്കി ഭാരതത്തെ കാണുന്നതിലുള്ള ഔചിത്യമില്ലായ്‌മയും, അതുവഴി ഭാരതം കേവലം ഒരു ഭരണസൗകര്യപ്രദമായ പ്രദേശമാണെന്നുമുള്ള കാഴ്ചപ്പാട് മാറിയേ തീരൂ!
ആധുനിക പാശ്ചാത്യ ദേശ രാഷ്‌ട്രങ്ങളുടെ ഉത്ഭവം പഠിക്കുന്നവര്‍ ഗ്രീസ്, ഈജിപ്ത് എന്നീ പ്രാചീന രാഷ്‌ട്രങ്ങളുടെ തിരോധാനമോ ഇസ്രായേല്‍ എന്ന പ്രാചീനരാഷ്‌ട്രത്തിന്റെ പുനഃരുജ്ജീവനമോ പഠനവിഷയമാകുന്നില്ല. കുറേ മനുഷ്യന്മാരും മണ്ണും പര്‍വ്വതങ്ങളും നദിയും അതിനെ ചുറ്റിപ്പറ്റിയുള്ള അതിര്‍വരമ്പുകളും മാത്രമാണ് രാഷ്‌ട്രം എന്ന സങ്കല്‍പം ശരിയല്ല. ഇതിനുമപ്പുറം മനുഷ്യന്റെ ബോധതലത്തില്‍ ഉയര്‍കൊള്ളേണ്ട, നിലനില്‍ക്കേണ്ട, തലമുറ തലമുറയായി കൈമാറേണ്ട ഒന്നാണ് രാഷ്‌ട്രസങ്കല്‍പം. ആത്മാവ് വിട്ടുപിരിയുമ്പോള്‍ ശരീരം നശിക്കുന്നതുപോലെ വ്യക്തിയുടെ ബോധതലത്തിലുള്ള രാഷ്‌ട്രം എന്ന സങ്കല്‍പം ഇല്ലാതായാല്‍ ഏതുരാഷ്‌ട്രവും ചേതനയറ്റതാകും.
1905 ല്‍ ബംഗാള്‍ വിഭജിക്കപ്പെട്ടപ്പോള്‍, ജാതിമത വേഷ ചിന്തക്കതീതമായി ജനങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് പ്രക്ഷോഭം നടത്തി. ഗംഗാസ്‌നാനം നടത്തി രാഖി ബന്ധിച്ച് നഗ്‌നപാദരായി ബ്രിട്ടീഷ് കാര്യാലയങ്ങളിലേക്ക് മാര്‍ച്ച് നടത്താന്‍ ഒരു മതക്കാരനും വിശ്വാസം തടസമായില്ല. മുസ്ലിം ഭൂരിപക്ഷ കിഴക്കന്‍ ബംഗാളും ഹിന്ദുഭൂരിപക്ഷ പടിഞ്ഞാറന്‍ ബംഗാളും ഒന്നായി പോരാടി. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പട്ടാളം, കോടതി, പോലീസ് സംവിധാനങ്ങള്‍ ഒക്കെയുണ്ടായിട്ടും ജനതയുടെ മനസ്സ് വിഭജിക്കാന്‍ സാധിച്ചില്ല.
1911 ല്‍ വിഭജനം റദ്ദുചെയ്യേണ്ടിവന്നു. ജനതയുടെ മനസ്സില്‍ നാം ഏകരാഷ്‌ട്രമാണെന്ന ബോധം ഉണ്ടായിരുന്നു. 1947 ല്‍ ഭാരതം സ്വതന്ത്രമായി. ഭാരതത്തിന്റേതായ ഭരണസംവിധാനങ്ങള്‍ എല്ലാം ഉണ്ടായി. പക്ഷെ എന്തുകൊണ്ട് ഭാരതം വിഭജിക്കപ്പെട്ടു. ആ വിഭജനം ഇന്നും യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുക മാത്രമല്ല, നിരന്തരപ്രശ്‌നങ്ങളും സൃഷ്ടിക്കപ്പെടുന്നു. വിഭജിക്കപ്പെട്ട പ്രദേശത്തെ നല്ലൊരു വിഭാഗം ജനങ്ങളുടെയും മനസ്സില്‍ ഞാന്‍ ഭാരതത്തിന്റെ ഭാഗമാണെന്ന ബോധം നശിച്ചിരുന്നു.
പ്രാചീനരാഷ്‌ട്രങ്ങളായ ഗ്രീസും ഈജിപ്തും അവരുടെ പ്രാചീന സംസ്‌കാരത്തെയോ സാംസ്‌കാരികചിഹ്‌നങ്ങളെയോ വീണ്ടെടുക്കാനാകാത്തവിധം നഷ്ടപ്പെടുത്തി. മണ്ണും പ്രകൃതിയുമൊഴിച്ച്, മറ്റൊരു പ്രാചീന നൈരന്തര്യവും അവിടെയില്ല. പഴയ സംസ്‌കാരത്തിന്റെ കൈമാറ്റം അവിടെ നടന്നില്ല. എന്നാല്‍, ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവത്തോടെ, ഇസ്രായേല്‍ ജനത ആ പ്രദേശത്തുനിന്നും പൂര്‍ണമായും നിഷ്‌കാസിതരായി. പലായനംചെയ്യപ്പെട്ട ജൂതര്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍, പരസ്പരം ബന്ധപ്പെടാനാകാതെ രണ്ട് സഹസ്രാബ്ദത്തിലധികം അതിജീവിച്ചു.
1948 ല്‍ ഇസ്രായേല്‍ എന്ന രാജ്യം പുനരുജ്ജീവിക്കപ്പെട്ടു, ലോകത്തിനുമുമ്പില്‍ തലയെടുപ്പോടെ നില്‍ക്കുന്നു. സ്വന്തം ഭൂമിയും സ്വത്തും നഷ്ടപ്പെട്ട് വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ആ ജനതക്ക് മാതൃരാജ്യത്തെക്കുറിച്ചുള്ള ബോധം ഒന്നുമാത്രമാണ് രണ്ടായിരം വര്‍ഷത്തെ അതിജീവനത്തിനു പ്രേരണയേകിയത്.
പരമ്പരയാ കൈമാറിവരുന്ന രാഷ്‌ട്രസങ്കല്‍പത്തെ വ്യാഖ്യാനിക്കാന്‍ തര്‍ക്കശാസ്ത്രകാരന്റെ ഏകാത്മതാ സിദ്ധാന്തമാണ് (ഘമം ീള കറലിശേ്യേ) ഉചിതം. തന്റെ കത്തി പൂര്‍വ്വികരാല്‍ തലമുറ തലമുറ കൈമാറിവന്നതാണെന്ന ക്ഷുരകന്റെ വിശ്വാസംപോലെയാണത്. അലകും പിടിയും പലവട്ടം മാറിയെങ്കിലും കത്തി പഴയതുതന്നെ. അതിന്റെ സത്ത മാറുന്നില്ലെന്നര്‍ത്ഥം.
നിരവധി രാജ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയ ‘സോവിയറ്റ് യൂണിയന്‍’ ക്ഷയിച്ചില്ലാതായി. ജനതക്ക് ആത്മബന്ധമോ തന്റെ രാഷ്‌ട്രമെന്ന ചിന്തയോ ഉണ്ടായിരുന്നില്ല. ആ ജനതയെ പരസ്പരം ബന്ധിക്കുന്ന ഒരു കണ്ണിയും അവിടെ ഉണ്ടായിരുന്നില്ല. ജര്‍മ്മനിയിലെ ജനങ്ങളെ വേര്‍തിരിച്ചിരുന്ന ബര്‍ലിനിലെ മതില്‍ ജനശക്തിയില്‍ ഇടിച്ചുകളഞ്ഞത് ജനത ഒന്നിച്ചതും നാം കണ്ടതാണ്.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലുണ്ടായ ഭാരതവിരുദ്ധ പ്രകടനങ്ങളെ വിഭജനത്തിന്റെ ബീജാവാപം ആയിത്തന്നെ കാണണം. താല്‍ക്കാലികാവേശമല്ല മറിച്ച് ചിന്തയുടെ പ്രതിഫലനംതന്നെയാണവ. വിദ്യാഭ്യാസത്തിന്റെ പ്രഥമോദ്ദേശ്യം ദേശീയോദ്ഗ്രഥനംതന്നെയാവണം. സിദ്ധാന്തപരമായി മാത്രമല്ല, പ്രായോഗികമായും അങ്ങനെയാവണം. ശ്രീ അരവിന്ദനും സ്വാമി വിവേകാനന്ദനും ഗാന്ധിയും മറ്റും വിഭാവനം ചെയ്ത വിദ്യാഭ്യാസപദ്ധതിയാണ് കലാശാലയില്‍ ഉണ്ടാകേണ്ടത്. പ്രാചീനഭാരതത്തിലെ സര്‍വ്വകലാശാലയില്‍നിന്നും ഉയര്‍ന്നുവന്ന ചന്ദ്രഗുപ്തനും അദ്ദേഹത്തിന്റെ ഗുരുചാണക്യനും രാഷ്‌ട്രബോധമുണര്‍ത്തുന്നതില്‍ മാതൃകകളാണ്.
















