കൊച്ചി: കേരളത്തില്‍ നിരന്തരമായി സിപിഎമ്മിനും നേതാക്കന്മാര്ക്കുമെതിരെ വരുന്ന കോടതിവിധികള്‍ക്കെതിരെ പ്രതികരിക്കുന്നതും പ്രക്ഷോഭം നയിക്കുന്നതും ജുഡീഷ്യറിയിലും ജഡ്ജിമാര്‍ക്കിടയിലും ഭയമുണ്ടാക്കുന്ന തരത്തില്‍ വളര്‍ന്നിരിക്കുന്നുവെന്ന് ബിജെപി നേതാവ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. അഭിഭാഷകപരിഷത്തിന്റെ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് ബാര്‍ അസോസിയേഷന് ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസഹിഷ്ണുത എന്നത് തീര്‍ത്തും അവഗണിക്കപ്പെടേണ്ട വികാരമല്ലെന്നും ചില പ്രത്യേക അവസരങ്ങളില്‍ കോടതിവിധികളോടാണെങ്കിലും പ്രകടിപ്പിക്കുന്നത് തെറ്റല്ലെന്നും സെമിനാറില്‍ സംസാരിച്ച അഡ്വ. സെബാസ്റ്റിയന് പോള്‍ പറഞ്ഞു. ഇന്ദിരാഗാന്ധി തനിക്കെതിരെ വിധി പറഞ്ഞ 13 അംഗ ബെഞ്ചിനെ അനുകൂലിച്ച ജഡ്ജിമാര്‍ക്ക് പിന്നീട് ഉന്നതപദവി നല്‍കാതിരുന്നത് കോടതിയോടുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും വലിയ അസഹിഷ്ണുതയായിമാറി. അടുത്തകാലത്ത് വിജിലന്‍സ് ജഡ്ജിക്കെതിരെ മന്ത്രി കെ.സി. ജോസഫ് നടത്തിയ ‘നീലക്കുറുക്കന്’ പ്രയോഗവും യൂത്ത് കോണ്‍ഗ്രസിന്റെ ശവമഞ്ചയാത്രയുമെല്ലാം കോണ്‍ഗ്രസിന്റെ സമീപകാലത്തെ കോടതിവിധികളോടുള്ള അസഹിഷ്ണുതയെ തുറന്നുകാണിക്കുന്നുവെന്ന് സെബാസ്റ്റിയന് പോള്‍ പറഞ്ഞു. സെമിനാറിന്റെ ഉദ്ഘാടനം അഡ്വ. ഗോവിന്ദ് കെ. ഭരതന് നിര്‍വഹിച്ചു. അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.എല്‍. ബാബു അധ്യക്ഷത വഹിച്ചു. അഡ്വ. കെ.ബി. സാജന് സ്വാഗതവും അഡ്വ. എം.എന്‍. ദേവരാജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: