പറവൂര്‍: നിയമസഭാ മണ്ഡലങ്ങളില്‍ ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമാണ് പറവൂര്‍. വര്‍ഷങ്ങളായി സിപിഐ കൈവശം വച്ചിരിക്കുന്ന മണ്ഡലമാണ് പറവൂര്‍. സിപിഐയിലെ പ്രമുഖരെല്ലാം മത്സരിച്ച് പരാജയപ്പെട്ടിടത്ത് ഇനി ആരെ മത്സരിപ്പിക്കും എന്ന ആശങ്കയിലാണ് സിപിഐ നേതൃത്വം. ക്രിസ്തീയ സഭയുമായി ബന്ധമുള്ള ആളെ മത്സരിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. സിപിഐ ജില്ലാ സെക്രട്ടറി പി. രാജു മത്സരിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്. ഇതിനിടയില്‍ സിപിഎം സീറ്റ് ഏറ്റെടുക്കാനുള്ള ശ്രമവും ആരംഭിച്ചു കഴിഞ്ഞു. സിപിഎമ്മിന് സ്വാധീനമുള്ള മണ്ഡലമാണ് പറവൂര്‍. എസ്.ശര്‍മ്മയെ പറവൂരില്‍ മത്സരിപ്പിച്ചാല്‍ മണ്ഡലം തിരിച്ചുപിടിക്കാം എന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. പന്ന്യന്‍ രവീന്ദ്രന്‍ മത്സരിച്ചപ്പോള്‍ സിപിഎം വോട്ട് മറിച്ചതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് സിപിഐ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.
അറുപത്തിയഞ്ച് ശതമാനം ഹിന്ദുക്കളുള്ള മണ്ഡലത്തില്‍ മുപ്പത്തിയഞ്ച് ശതമാനം ന്യൂനപക്ഷങ്ങളാണ്. കഴിഞ്ഞ മൂന്ന് തവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കോണ്‍ഗ്രസിലെ വി.ഡി. സതീശനാണ്. 1996 ല്‍ സിപിഐയിലെ പി.രാജുവിനോട് തോറ്റെങ്കിലും 2001ല്‍ പി.രാജുവിനേയും 2006ല്‍ കെ.എം. ദിനകരനേയും 2011ല്‍ പന്ന്യന്‍ രവീന്ദ്രനേയും സതീശന്‍ പരാജയപ്പെടുത്തി. വി.ഡി. സതീശന്‍ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന കാര്യം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. മണ്ഡലത്തില്‍ ബിജെപിയുടെ വളര്‍ച്ചയാണ് സതീശനെ അലട്ടുന്ന മറ്റൊരു ഘടകം. രണ്ടായിരത്തി പതിനൊന്നിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് 3984 വോട്ടുകളാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അത് പതിനാറായിരവും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 22000 മായി ഉയര്‍ന്നതും ബിജെപി, ബിഡിജെഎസ് സഖ്യവും എസ്എന്‍ഡിപിയുമായി ഇടഞ്ഞു നില്‍ക്കുന്നതും തനിക്ക് വിനയായി തീരുമെന്ന ഭയപ്പാടിലാണ് സതീശന്‍. ദേവസ്വം ബോര്‍ഡ് വിഷയവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള വാദ പ്രതിവാദവും ഒഴിവാക്കേണ്ടതായിരുന്നു എന്നുള്ള അഭിപ്രായമാണ് പറവൂരിലെ എ ഗ്രൂപ്പുകാര്‍ക്കുള്ളത്.
















