കൊച്ചി: പ്രമുഖ നടന് കലാഭവന്‍ മണി അന്തരിച്ചു. ഇന്നലെ രാത്രി ഏഴേകാലോടെയായിരുന്നു അന്ത്യം. 45 വയസായിരുന്നു. ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടോടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
മിമിക്രി കലാകാരന്, അഭിനേതാവ്, ഗായകന്, നാടന്‍ പാട്ടുകാരന് തുടങ്ങിയ നിലകളില്‍ പ്രസിദ്ധനായ ചാലക്കുടി സ്വദേശി താഴേത്തട്ടില്‍നിന്ന് കലാ പ്രതിഭകൊണ്ട് ജനകീയനായി ഉയര്‍ന്നുവന്ന അതിപ്രശസ്ത നടനായിരുന്നു.
ഹാസ്യനടനായി സിനിമയിലെത്തി സ്വഭാവ നടനായി വളര്‍ന്ന് വില്ലനായും നായകനായും വിളങ്ങിയ മണിയുടെ മരണം ഏറെ അപ്രതീക്ഷിതമായി.
മലയാളത്തിനുപുറമേ, ഒട്ടേറെ തമിഴ്, തെലുങ്ക് ഭാഷാ സിനിമകളിലും മണി അഭിനയിച്ചു വിജയിച്ചു. ഒരുഘട്ടത്തില്‍ മലയാള സിനിമയുടെ അവിഭാജ്യഭാഗമായിരുന്നു മണി.
കൊച്ചിന് കലാഭവന്‍ മിമിക്സ് പരേഡിലൂടെയാണ് അദ്ദേഹം കലാരംഗത്ത് സജീവമായത്. പിന്നീട് കലാഭവന്‍ മണിയിലൂടെ അതിപ്രശസ്തമായി. കോമഡി വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കമിട്ടത്. അക്ഷരം എന്ന സിനിമയില്‍ ഓട്ടോ ഡ്രൈവര്‍ വേഷത്തിലായിരുന്നു സിനിമാ പ്രവേശം. നടനാകുംമുമ്പ് ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നു.
പില്ക്കാലത്ത് നായകനായി വളര്‍ന്ന മണിയുടെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന് എന്നീ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തിലെ മഹാനടനെ വെളിപ്പെടുത്തി. അയ്യപ്പസ്തുതികളുള്‍പ്പെടെ ഒട്ടേറെ ഭക്തിഗാന കാസറ്റുകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. നാടന്‍ പാട്ടുകളുടെ അവതരണത്തിലും ആലാപനത്തിലും കഴിവ് തെളിയിച്ച മണി തനിക്ക് അച്ഛനില്‍നിന്ന് പൈതൃകമായി കിട്ടിയ കലാവൈഭവമായി അത് അഭിമാനത്തോടെ പറയുമായിരുന്നു. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പാടി പ്രചരിച്ചിരുന്ന നാടന്‍ പാട്ടുകള്‍ പാടിയും ഇന്നത്തെ കവികള്‍ രചിച്ച ഗാനങ്ങള്‍ നാടന്‍ പാട്ടു ശൈലിയില്പാടിയും മണി ജന ശ്രദ്ധനേടി.
സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന് രാജപ്പന്റെ വേഷം മണിയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. അഭിനേതാവായി ഉയര്‍ന്നപ്പോഴും ജനകീയനായി, നാട്ടിമ്പുറത്തുകാരനായി മണി നാട്ടുകാര്‍ക്കൊപ്പം കൂട്ടുകാരനായി തുടര്‍ന്നു. 2009ലെ നെഹ്രുട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്റെ അമരക്കാരനായും മണി തന്റെ വൈവിദ്ധ്യം പ്രകടിപ്പിച്ചു.
2000-ല്‍ ദേശീയ ചലച്ചിത്ര പുരസ്കാരസമിതിയുടെ പ്രത്യേക ജൂറി പുരസ്കാരം നേടി (ചിത്രം: വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും), ഇതേ ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രതീക്ഷിച്ചെങ്കിലുംപ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. തമിഴ് സിനിമയില്‍ മികച്ച വില്ലന്‍ (ജെമിനി) 2002-ല്‍ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഒട്ടേറെ പ്രമുഖ അവാര്‍ഡ് നേടിയ മണി 2014-ല്‍ ഭരത് ഗോപി ഫൗണ്ടേഷന് പുരസ്ക്കാരവും േനടി.
ചാലക്കുടി ചേനത്തുനാട് കുനിശ്ശേരി രാമന്-അമ്മിണി ദമ്പതിമാരുടെ മകനായി 1975-ലാണ് മണിയുടെ ജനനം. നിമ്മിയാണ് ഭാര്യ. മകള്‍ ശ്രീലക്ഷ്മി.മണിയുടെ സഹോദരന് വേലായുധന് ഏഴുവര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: