ഐക്യകേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും മാറിമാറി ഭരിച്ചതാണ് ചരിത്രം. വീണ്ടും അധികാരത്തിലെത്താനുള്ള തീവ്രശ്രമത്തിലാണ് ഇവര്‍ നയിക്കുന്ന മുന്നണികള്‍. ആറു പതിറ്റാണ്ടു കാലത്തെ പങ്കുവയ്‌പ്പ് ഭരണം കേരളത്തെ നാശത്തിന്റെ പടുകുഴിയിലേക്കാണ് എത്തിച്ചത്. തീരങ്ങളും മലയോരങ്ങളും ഒട്ടുമുക്കാലും കയ്യേറ്റക്കാര്‍ക്കും മാഫിയകള്‍ക്കും സ്വന്തമായി. നെല്‍വയലുകളും കായലുകളും പുഴയോരങ്ങളുമെല്ലാം കയ്യേറി സ്വന്തമാക്കിയവര്‍ക്കൊപ്പമായിരുന്നു എല്ലാ ഭരണകൂടങ്ങളും.
അഴിമതിയും സ്വജനപക്ഷപാതവുമാണ് ഇതിനവരെ പ്രേരിപ്പിച്ചത്. പതിച്ചുനല്‍കുന്നതിന്റെയും മണ്ണിട്ടു നികത്തുന്നതിന്റെയും ഏറ്റവും ഒടുവിലത്തെ തെളിവാണ് കുട്ടനാട്ടില്‍ മെത്രാന്‍ കായലും എറണാകുളത്ത് കണയന്നൂര്‍ താലൂക്കിലെ കടമക്കുടി പഞ്ചായത്തിലെ നെല്‍വയല്‍ നികത്താനുള്ള അനുമതി നല്‍കിയത്. തണ്ണീര്‍ത്തട നിയമം നിര്‍ലജ്ജം ലംഘിച്ചാണ് റവന്യൂവകുപ്പ് അനുമതി. മെത്രാന്‍ കായലില്‍ 378 ഏക്കറും കടമക്കുടി പഞ്ചായത്തില്‍ 47ഏക്കര്‍ നെല്‍വയല്‍ നികത്താനുമാണ് അനുമതി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പ് മാര്‍ച്ച് ഒന്നിനാണ് ഉത്തരവിറക്കിയത്. ഭൂമാഫിയകള്‍ക്ക് കോടിക്കണക്കിന് രൂപയുടെ ഭൂമി പതിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് വ്യക്തമായ ലക്ഷ്യം ഉണ്ടെന്നതില്‍ സംശയമില്ല. സാമ്പത്തികം തന്നെയാണ് അതിന് പിന്നിലുള്ളത്.
കുട്ടാനാടിലേതുപോലെ ഫെബ്രുവരി 20ന് ഇടുക്കിയില്‍ ഹോപ് പ്ലാന്റേഷന് 573 ഏക്കര്‍ മിച്ചഭൂമി നിയമം ലംഘിച്ച് പതിച്ചുനല്‍കാന്‍ ഉത്തരവ് ഇറക്കിയിരുന്നു. ആഗോള ടൂറിസം നിക്ഷേപം വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് കായല്‍ നികത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഫാം ടൂറിസം ഉള്‍പ്പെടെ കുമരകം ഇക്കോടൂറിസം വില്ലേജ് എന്ന പേരിലാണ് പദ്ധതിയുമായി കമ്പനി യുഡിഎഫ് സര്‍ക്കാരിനെ സമീപിച്ചത്. 2200കോടിരൂപ ഇതിനായി മുതല്‍മുടക്കുമെന്നും അവര്‍ അവകാശപ്പെട്ടതാണ്. 2007ന് മുമ്പ് ഇവിടെ കൃഷി നടത്തിയിട്ടില്ല എന്ന് കളക്ടര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. 2008 ലാണ് തണ്ണീര്‍ത്തടം നിയമം നിലവില്‍വന്നത്. നിയമം മറികടക്കാനാണ് കളക്ടറുടെ റിപ്പോര്‍ട്ടെന്ന് വ്യക്തമാണ്. മെഡിക്കല്‍ ടൂറിസത്തിനെന്ന പേരിലാണ് കടമക്കുടിയില്‍ വയല്‍ നികത്താന്‍ അനുമതി നല്‍കിയത്. 1000 കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ 7000 പേര്‍ക്ക് നേരിട്ടും 25,000 പേര്‍ക്കു പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന അപേക്ഷകരുടെ അവകാശവാദത്തെ റവന്യൂ വകുപ്പും ശരിവച്ചതായാണ് കാണുന്നത്.
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നെല്‍വയല്‍ നികത്താനുള്ള അനുമതി നല്‍കിയത്. സ്വകാര്യ സംയുക്ത ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹൈടെക്പാര്‍ക്കുകള്‍ എന്നിവ പൊതുആവശ്യത്തിന്റെ പരിധിയില്‍പ്പെടുത്തിയാല്‍ വയല്‍നികത്താമെന്നും ഉത്തരവിലൂടെ റവന്യൂവകുപ്പ് വിശദീകരിക്കുന്നു.
ഭൂമാഫിയയും രാഷ്‌ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരുടെ സഹായത്തോടെ കേരളത്തിന്റെ പൊതുസമ്പത്തും പ്രകൃതിദത്തമായ കായലുകളും വയലുകളുമെല്ലാം ഇല്ലാതാക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഭരണത്തുടര്‍ച്ചയ്‌ക്ക് വോട്ട് ചോദിക്കുന്നവരും തിരിച്ചുവരവിന് ശ്രമിക്കുന്നവരും ഇത് തുടരുക തന്നെ ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. അഞ്ചര ദശകത്തിന് മുമ്പ് കേരളത്തിലെ ഭൂവിസ്തൃതിയുടെ 40.49 ശതമാനം സ്ഥലത്ത് മുഖ്യഭക്ഷ്യധാന്യമായ നെല്ല് ഉത്പാദിപ്പിച്ചതാണ്. ഇപ്പോഴത് ഏതാണ്ട് എട്ടുശതമാനത്തിലെത്തി നില്‍ക്കുകയാണ്. ഇതേ കാലയളവില്‍ മരിച്ചീനി 12.59 ശതമാനം സ്ഥലത്ത് കൃഷി ചെയ്തിരുന്നുവെങ്കില്‍ ഇപ്പോഴത് രണ്ട് ശതമാനത്തിലെത്തി നില്‍ക്കുകയാണ്.
കായലുകളും കാടുകളും തോടുകളും പുഴകളും വയലുകളും കുന്നുകളുമെല്ലാം നമ്മുടെ പരിസ്ഥിതി സന്തുലിതാവസ്ഥയ്‌ക്ക് അനിവാര്യമാണ്. അവ നശിച്ചാല്‍ നാടാകെ നശിക്കും. താപനില ഉയരും. ആഗോളതാപനത്തെക്കുറിച്ച് വിലപിക്കുന്നവര്‍ പോലും കേരളത്തില്‍ ബോധപൂര്‍വം നടക്കുന്ന ഈ കൊള്ളയടിയെക്കുറിച്ച് മിണ്ടുന്നില്ല.
കേരളം മരുഭൂമിയാകാതിരിക്കാന്‍ കായലും വയലുകളും നികത്തുന്നതിനെ അനുവദിച്ചുകൂടാ. കാട് സംരക്ഷിക്കാനും കുന്നുകള്‍ കയ്യേറുന്നത് തടയാനും സാധിക്കണം. ഇവയെല്ലാം സംരക്ഷിക്കേണ്ടവര്‍ തന്നെ അതിന്റെ അന്തകരായി മാറിയ ചരിത്രമാണ് കേരളത്തിന്റെത്. ഇത് ഇനിയും തുടരാന്‍ അനുവദിച്ചുകൂടാ. ജനങ്ങളുടെ ജാഗ്രതയും ഇടപെടലുകളുമാണ് ഇതിന് അനിവാര്യമായി വേണ്ടത്.
















