ചരിത്രത്തേക്കാള്‍ പഴക്കം. പഴക്കത്തേക്കാള്‍ പ്രാചീനം. എന്നൊക്കെയാണ് കാശിയുടെ കാലാതീതത്തെക്കുറിച്ചു പറയുന്നത്. പ്രായത്തിനപ്പുറം വയസ് നിര്‍ണയിക്കാനാവാതെ കാശിയില്‍ കാലം ഘനീഭവിച്ചു കിടക്കുന്നുവെന്നാകണം ഭാഷ്യം. ആള്മാറാട്ടമെന്നോ പ്രഛന്നവേഷമെന്നോ പറയാവുന്നതിനുമുണ്ട് ഇത്തരം കാലാതീതം.സാദൃശ്യങ്ങളിലെ സന്ദേഹവും ഒന്നു മറ്റൊന്നായിത്തീരുന്ന വൈരുധ്യവുമൊക്കയായി വേഷമാറ്റങ്ങള്‍ വേദോപനിഷത്തുകളിലും പുരാണേതിഹാസങ്ങളിലും വരെയുണ്ട്. മാരീചന് മാനായിവന്ന ആള്‍മാറാട്ടത്തിനു തന്നെയുണ്ട് കാലപ്പഴക്കം.
രാമായണ കഥ വഴിതിരിച്ചു വിടുന്നതു തന്നെ ഈ മാന്വേഷമാണ്. മഹാവിഷ്ണുവിന്റെ മോഹിനി വേഷം തുടങ്ങി നൂറുകണക്കിന് വേഷപ്പകര്‍ച്ചകളാല്‍ സമ്പന്നമാണ് ഇതിഹാസങ്ങള്‍. ആധുനിക ലോകസാഹിത്യത്തെത്തന്നെ നവീനഭാവുകത്വംകൊണ്ടു നടുക്കിയ കാഫ്കയുടെ രൂപാന്തരീകരണം -മെറ്റമോര്‍ഫോസിസ് -എന്ന നീണ്ടകഥ ഇത്തരം മാറ്റത്തിന്റെ ആഘോഷമാണ്. നായക കഥാപാത്രം ഗ്രിഗര്‍സാംസ സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ കൂറയായിത്തീരുകയാണ് ഈ കഥയില്‍. നാട്ടിലെ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ വേഷംമാറി നടന്ന രാജാക്കന്മാരുടേയും പ്രതിയെ പിടിക്കാന്‍ വേഷം കെട്ടുന്ന പോലീസിന്റെയും പോലീസിനെ വെട്ടിക്കുന്ന പ്രതിയുടെ പ്രഛന്നവേഷവുമൊക്കെക്കൊണ്ട് കൗതുകങ്ങളുടെ വൈവിധ്യം നിറഞ്ഞതാണ് വേഷംകെട്ടുകളുടെ ലോകം.
ഒരാള്‍ക്ക് മറ്റൊരാളാകാനോ വേറൊന്നാകാനോ കഴിയില്ല. പക്ഷേ മേക്കപ്പിലൂടെ ഒരാളെ മറ്റൊരാളാക്കി മാറ്റാന്‍ കഴിയും. ഇങ്ങനെയൊരു രൂപാന്തരപ്പകര്ച്ചയുടെ വൈവിധ്യതയാണ് മേക്കപ്പ്. ഒന്നിലൊന്നിനെ മറച്ചുവെച്ചുകൊണ്ടുള്ള നിര്‍ദോഷമായ കബളിപ്പിക്കല്‍. സൗന്ദര്യത്തിന്റെ കല. ഏഷ്യാനെറ്റിലെ പ്രധാന മേക്കപ്പ്മാനായ സുധി ശാസ്ത്രിയെക്കുറിച്ചു പറയുമ്പോള്‍ ഇത്തരം മുഖവുര സ്വാഭാവികം. വലിയൊരു പാരമ്പര്യ ഊര്‍ജം മേക്കപ്പു കലയില്‍ പെയ്തിറങ്ങിയിട്ടുണ്ടെന്ന് സുധി. കാല,കലാ പഠനങ്ങള്‍ പിച്ചവെച്ചും ഉറച്ചും നടന്നതാണ് മേക്കപ്പ് കല. അധ്യാപകനാകാന്‍ ശാസ്ത്രി പരീക്ഷ പാസായ അച്ഛന് കെ. ആര്.ശാസ്ത്രി കൊച്ചിയിലെ മേക്കപ്പ് കുലപതികളില്‍ ഒരാളായി വഴിതിരിഞ്ഞ പോലെ, മറ്റൊരാളാകേണ്ട സുധി ആ വഴിയില്‍ തന്നെ നടന്നത് വിധിയുടെ കൗതുകകരമായ തകൃതി.അച്ഛന്റെ മരണശേഷം ചേട്ടന് കലാശാസ്ത്രിയും ശിഷ്യരും മേക്കപ്പ് രംഗത്തു തുടര്‍ന്നു. ചിത്രകാരനാകാന്‍ ആഗ്രഹിച്ചെങ്കിലും അച്ഛന്റെ മേക്കപ്പ് കല അനുഗ്രഹിച്ച ചേട്ടനൊപ്പം കൂടുകയായിരുന്നു സുധി. അങ്ങനെ മേക്കപ്പിന്റെ ബാലപാഠം. കൊച്ചിയിലെ പ്രശസ്തര്‍ക്കൊപ്പം നാടകം അഭിനയിച്ചും അവര്‍ക്ക് മേക്കപ്പ് ചെയ്തും അച്ഛന്റെ മേല്‍വിലാസത്തിന് ഈടുണ്ടായിരുന്നതുകൊണ്ട് എവിടേയുമൊരു കൈ സഹായമുണ്ടായിരുന്നു.
ആഗ്രഹിച്ചതിന് ആത്മാവുകൊടുത്തതുകൊണ്ടാവണം ഓരോന്നു പിന്നാലെ വരികയായിരുന്നു. അച്ഛന്റെ ശിഷ്യനായ ജൂഡ് അട്ടിപ്പേറ്റിക്കൊപ്പം ചേട്ടന്മാര് കലാശാസ്ത്രിയും സജി ശാസ്ത്രിയും സീരിയല്‍ രംഗത്തു ചേര്‍ന്നപ്പോള്‍ സുധീറും ഒപ്പം കൂടി. മിഖായേലിന്റെ സന്തതികള്‍,ശരറാന്തല്‍ തുടങ്ങിയ ഹിറ്റ് സീരിയലുകളില്‍ വര്‍ക്കു ചെയ്ത് ശരിക്കും സുധി ശാസ്ത്രിയാവുകയായിരുന്നു. സിനിമാ മോഹം ഉള്ളില്‍ തിരതല്ലിയതുകൊണ്ടാവണം ജൂഡിന്റെ റോസസ് ഇന്‍ ഡിസംബറില്‍ അസിസ്റ്റന്റാകാനായത്.ജോണ്‍ എബ്രഹാമിന്റെ അമ്മയറിയാന്‍ സിനിമയിലും അസിസ്റ്റന്റായിരുന്നു.
ഏഷ്യാനെറ്റിലേക്ക് ഉള്‍വിളിക്ക് മറുവിളിപോലെയായിരുന്നു പ്രവേശം. സിനിമാലയിലൂടെ ഐക്കണായി മാറിയ സാക്ഷാല്‍ ഡയാനാ സില്‍വെസ്റ്ററുടെ വിളി. ഏഷ്യാനെറ്റിലേക്കു ചെല്ലുന്നു. ഔട്ട്ഡോര്‍ ഷൂട്ടിങ്. ടിനി ടോമൊക്കെ പങ്കെടുക്കുന്ന എപ്പിസോഡ്. മേക്കപ്പ്മാനാകുന്നത് അങ്ങനെ. പിന്നീട് സ്ഥിരമായി സിനിമാലയില്‍. ആദ്യം ദിവസക്കുലി. പിന്നെ മാസ ശമ്പളം. ഒടുവില്‍ ഏഷ്യാനെറ്റിന്റെ സ്വന്തം മേക്കപ്പ്മാന്.
നര്‍മത്തിന്റെ സിനിമാല ജീവിത ഗൗരവത്തിന്റെ ഒത്തിരി വഴിത്തിരിവുകളാവുകയായിരുന്നു. സിനിമാല രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടി കൂടി ആയതോടെ മേക്കപ്പ്മാന്റെ അലിഖിത പരിമിതികളെ കവച്ചുവെച്ച് ഭാരതത്തിലെ തന്നെ മുന്‍നിര രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നായകരുടെ ഡ്യൂപ്പുകളെക്കൂടി സൃഷ്ടിക്കാന്‍ തുടങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്ലിഫ് ഹൗസില്‍ ചെന്നു കണ്ട് അദ്ദേഹത്തിന്റെ ഡ്യൂപ്പിനെ മേക്കപ്പ് ചെയ്തു. രഘുവായിരുന്നു ഉമ്മന്‍ ചാണ്ടിയായത്. ഡ്യൂപ്പായ ഉമ്മന്‍ ചാണ്ടി യഥാര്‍ത്ഥ ഉമ്മന്‍ ചാണ്ടിയെ ഇന്റര്‍വ്യു ചെയ്തു. അന്ന് സുധീറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി കൈ കൊടുത്തു. കരുണാകരന്, നായനാര്‍, ആന്റണി, അച്യുതാനന്ദന്,ഉമ്മന്‍ ചാണ്ടി, സോണിയാ ഗാന്ധി, മന്മോഹന് സിങ്, വാജ്പേയ് തുടങ്ങി പ്രധാന മന്ത്രി മോദിവരെയുള്ളവരുടെ ഡമ്മികളൊരുക്കി. മിസിസ് കേരള എന്ന പ്രോഗ്രാമില്‍ വീട്ടമ്മമാരെ ഡ്യൂപ്പുകളാക്കി മാറ്റിയിട്ടുണ്ട്. ഉള്ളിലെ ക്രിയേറ്റിവിറ്റി പുറത്തിടുമ്പോഴാണ് സൃഷ്ടിയുടെ പൂര്‍ണ്ണത. അതിനുള്ള സ്വാതന്ത്ര്യം ഡയാന നല്കി, അതാണ് എല്ലാ വിജയങ്ങള്‍ക്കും ആധാരം. അങ്ങനെയൊരു മനസ് എല്ലാവര്ക്കും കിട്ടില്ല.
ഒരാളെ ചൂണ്ടിക്കാട്ടി അയാളെ ഇന്നയാളാക്കി മാറ്റണമെന്ന് ഡയാന ഒരിക്കലും പറയാറില്ല. മറിച്ച് ഇന്നയാളുടെ ഡ്യൂപ്പുവേണം. ആരുചെയ്യുമെന്ന് സുധീര്‍ ശാസ്ത്രിയോടു ചോദിക്കുകയാണ് പതിവ്. മനസില്‍ പതിയുന്ന മുഖങ്ങളില്‍ ഏറ്റവും അനുയോജ്യനായയാളെ തിരഞ്ഞെടുക്കും.
ഷൂട്ടിങ് ടെക്നോളജിയും പുരോഗമിക്കുമ്പാള്‍ മേക്കപ്പും അപ്ഡേറ്റാവണം.ഇന്നത്തെ എച്ച്ഡി സംവിധാനത്തില്‍ വളരെ ലൈറ്റ് മേക്കപ്പ് മതിയാകും. പഴയ ഹിന്ദി സിനിമകളിലും മറ്റും ഉണ്ടായിരുന്ന കണ്ണെഴുത്തും കണ്പോളകളില് നിറം നല്കുന്ന സ്മോക്ക് സ്റ്റൈലുമൊക്ക തിരിച്ചെത്തുകയാണ്. ചവിട്ടു നാടകത്തിലെ മേക്കപ്പാണ് വിഷമം.
നാന്നൂറു സീനുകളൊക്കയുണ്ടാകും നാടകത്തില്‍. വൈകിട്ട് ആറു മണിക്കു തുടങ്ങി വെളുപ്പിനാണ് തീരുന്നത്. ലക്ഷ്മണ രേഖപോലൊരു കൃത്യത മേക്കപ്പിനുണ്ട്. കുറഞ്ഞാലും കൂടിയാലും പ്രശ്നം
സിനിമകളില്‍ മേക്കപ്പ്മാന് നിലയും വിലയുമുണ്ട്. പ്രത്യേകിച്ച് തമിഴ് സിനിമകളില്‍. മേക്കപ്പ്മാനെ വണങ്ങിയാണ് അവര്‍ മേക്കപ്പ് റൂമിലേക്കു വരുന്നത്. ഭാഗ്യരാജിനേയും പൂര്‍ണ്ണിമയേയും മേക്കപ്പ് ചെയ്യുമ്പോഴും ആ വണക്കം കിട്ടി. അനുഭവങ്ങളാലും പ്രവര്‍ത്തികളാലും സ്വന്തം കലയെക്കുറിച്ചു പറയാന്‍ അധികമുണ്ട്. അതു പക്ഷേ ഗുരുക്കന്മാര് തന്നെ പറയട്ടെയെന്ന് സുധീര്‍.
എല്ലാ നേട്ടങ്ങളും ദൈവം തന്നത്. ജന്മനാട്ടിലെ കൊച്ചമ്പലത്തിനടുത്തു വളര്‍ന്നതും സഹോദരങ്ങളായ കല, രാജീവ്,സജി, സനല്‍ ശാസ്ത്രിമാരുടെ പ്രോത്സാഹനവും.
ഇങ്ങനെയൊക്കെ ആയതില്‍ പലരോടുമുണ്ട് കടപ്പാട്. ഡയാനയോട്. സിനിമാലയോട്. എല്ലാമെല്ലാമായ ഏഷ്യാനെറ്റിനോടും. 17 വര്‍ഷം സിനിമാലയിലൂടെ ഡ്യൂപ്പുകളെ സൃഷ്ടിച്ചതിന് യൂണിവേഴ്സല്‍ റെക്കോഡ് ഫോറത്തിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
പള്ളുരുത്തിക്കാരനാണ് സുധീര്‍. തങ്കമ്മ ശാസ്ത്രിയാണ് അമ്മ. ഭാര്യ സിന്ധു. രണ്ട് പെണ്മക്കള്-ചിത്രരചനക്കാരിയായ ലക്ഷ്മി നന്ദനയും വയലിന് പഠിക്കുന്ന ബേബീകൃഷ്ണയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: