ആരായിരുന്നു മാര്‍ച്ച് 12-ലെ മുംബൈ ആക്രമണത്തിനു പിന്നില്‍. ആ ദിവസം ഞാന്‍ മറക്കില്ല, അതെന്റെ സഹോദരന്റെ ജന്മദിനംകൂടിയാണ്. ബോംബു സ്‌ഫോടനം നടന്നു. ഭാരതീയര്‍ മരിച്ചു. ഭീകരര്‍ അതു ചെയ്യുംമുമ്പ് കൊല്ലപ്പെട്ടവരുടെ മതവും ജാതിയും ഒന്നും ചോദിച്ചിരുന്നില്ല.
ഈ പോസ്റ്റര്‍ നോക്കൂ, ”സുപ്രീം കോടതി ജഡ്ജിയും ഹിന്ദു ഫാസിസ്റ്റ് ഭാരത ഭരണകൂടവും യാക്കൂബ് മെമനെ ഭയക്കുന്നു. നമ്മുടെ മാധ്യമങ്ങള്‍ വര്‍ഗ്ഗീയ കോര്‍പ്പറേറ്റുകളാണ്. നമ്മുടേത് ഒരു കൊലപാതക റിപ്പബ്ലിക്കാണ്. നമ്മുടെ നരഭോജി സമൂഹ മനസ്സിന് യാക്കൂബ് മെമന്റെ തൂക്കിക്കൊലകൊണ്ട് സംതൃപ്തിവന്നിരിക്കുകയാണ്. ഈ കൊലയാളി നീതിയ്‌ക്കെതിരേ ഉയരണം.”
അവര്‍ അന്നു വിമര്‍ശിച്ച അതേ സുപ്രീം കോടതിയിലാണ് ഇപ്പോള്‍ അവര്‍ ജാമ്യത്തിനു പോയിരിക്കുന്നത്. അതാണ് എന്റെ ജനാധിപത്യത്തിന്റെ ശക്തി. അവര്‍ ഭാരത രാഷ്‌ട്രപതിയ്‌ക്കെതിരേ തിരിയാന്‍ ആഹ്വാനം ചെയ്തു, എന്നിട്ടിപ്പോള്‍ അദ്ദേഹത്തിന്റെ പക്കല്‍ ചെന്നുനിന്നു പറയുന്നു, നീതി തരൂ സര്‍ എന്ന്. അദ്ദേഹത്തെ ആരാച്ചാരെന്നു വിളിച്ചവര്‍ അദ്ദേഹത്തിന്റെ പുരവാതിലില്‍ മുട്ടിവിളിക്കുന്നു. അദ്ദേഹം അവരെ വാതില്‍ തുറന്ന് അകത്തേക്ക് സ്വാഗതം ചെയ്യുന്നു. അതാണ് എന്റെ ജനാധിപത്യത്തിന്റെ കരുത്ത്.
മറ്റൊരു എംപി ഇവിടെ പറഞ്ഞു, അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനാണ്, കനയ്യ ആ പാര്‍ട്ടിയംഗമാണെന്ന്. സഹോദരാ, ഞാന്‍ സമ്മതിക്കുന്നു.
മാഡം, ഇതൊരു പോസ്റ്ററാണ്, നിര്‍ഭാഗ്യകരമെന്നു പറയാം, അതില്‍ ഒരു കുട്ടിയുടെ പേരുണ്ട്. ഭരണകൂടത്തിനെതിരേ ആളെ തിരിക്കാന്‍ ആയുധമാക്കപ്പെട്ട ഈ കുട്ടിയെ ഞാന്‍ കാണുന്നു. ഭാരതം ഒന്നല്ലെന്ന ആശയക്കാരനല്ലാത്ത കുട്ടിയാണിത്, പക്ഷേ ആ ആശയത്തിന്റെ, ഭരണകൂടത്തെ ആയുധംകൊണ്ടു കീഴടക്കാന്‍ ശ്രമിക്കുന്നവരുടെ അണുബാധയേറ്റ ഒരു കുട്ടിയാണ്. അവരില്‍ കനയ്യ കുമാര്‍, ഷൈലാ റഷീദ്, രമാ നാഗാ തുടങ്ങിയവരുണ്ട്. എല്ലാവരും വിദ്യാര്‍ത്ഥിയൂണിയന്‍ അംഗങ്ങള്‍. ”അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെ അപലപിക്കുക” മാത്രമല്ല, അത് ”കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ധൈര്യംകെട്ട നടപടി”യായിരുന്നുവെന്നും അവര്‍ പറയുന്നു. 2016 ഫെബ്രുവരി 10-ന് ഒപ്പുവെച്ച് ഇറക്കി വിതരണം ചെയ്ത നോട്ടീസില്‍ പറയുന്നത് ഇങ്ങനെയാണ്: ”ഈ പൊതുപരിപാടി മഹിഷാസുര രക്തസാക്ഷി ദിനം ആചരിക്കാന്‍ കൂടിയാണ്.”
എന്താണ് മഹിഷാസുര രക്തസാക്ഷി ദിനം എന്നറിയുമോ മാഡം സ്പീക്കര്‍? ഞങ്ങടെ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു. ഇന്ന് ഈ സഭയില്‍, ആവിഷ്‌കാര സ്വാതന്ത്ര്യ വാദത്തിന്റെ ചാമ്പ്യന്മാരായ സുഗത ബോസ്, സുഗത റോയ് എന്നീ അംഗങ്ങളെ കാണുന്നില്ല. കാരണം, ഇവിടെ ഈ സഭയില്‍ ഞാന്‍ ഉയര്‍ത്താന്‍ പോകുന്ന ഈ വിഷയം കൊല്‍ക്കത്തയിലെ തെരുവില്‍ ചര്‍ച്ചചെയ്യാന്‍ അവര്‍ തയ്യാറുണ്ടോ എന്ന് എനിക്കറിയണമായിരുന്നു. ഞാനതിന് അവരെ വെല്ലുവിളിക്കുന്നു.
ജെഎന്‍യുവിലെ എസ് സി, എസ്ടി ആന്‍ഡ് മൈനോറിറ്റി സ്റ്റുഡന്റ് ഇറക്കിയ 2014 ഒക്‌ടോബര്‍ നാലിലെ ലഘുലേഖയില്‍ പറയുന്നതിങ്ങനെയാണ്. ഞാനിതിവിടെ വായിക്കുന്നതിന് ദൈവം എന്നോടു പൊറുക്കട്ടെ. ” ദുര്‍ഗ്ഗാപൂജ ഏറെ വിവാദപരമായ, വംശീയാഘോഷമാണ്. തൊലിവെളുപ്പുള്ള സുന്ദരിയായ ദേവത ദുര്‍ഗ്ഗ കറുത്ത തൊലിക്കാരനായ മഹിഷാസുരനെ ക്രൂരമായി കൊല്ലുന്നതാണ് അത്. ധീരനായ, ആത്മാഭിമാനിയായ നേതാവായിരുന്ന മഹിഷാസുരന്‍ ആര്യന്മാരുടെ ചതിയ്‌ക്കിരയായി. അവര്‍ ദുര്‍ഗ്ഗ എന്നൊരു വേശ്യ സ്ത്രീയെ ഇടപാടാക്കി. അവളാല്‍ വശീകരിക്കപ്പെട്ട് വിവാഹം കഴിച്ചു. ഒമ്പതു ദിവസത്തെ മധുവിധു കഴിഞ്ഞ് അവള്‍ ഉറക്കത്തില്‍ അയാളെ വധിച്ചു.” മാന്യരെ, പറയാനുള്ള സ്വാതന്ത്ര്യം ഇതാണ്. ഇത് കൊല്‍ക്കത്ത തെരുവില്‍ ചര്‍ച്ചചെയ്യാമോ? എനിക്കറിയണം. രാഹുല്‍ ഗാന്ധി ഈ സ്വാതന്ത്ര്യത്തിനൊപ്പം നില്‍ക്കുമോ. ഇതാണു വിദ്യാര്‍ത്ഥികള്‍. അവരുടെ അധഃപതിച്ച സന്മാര്‍ഗ്ഗ മാനസികാവസ്ഥയ്‌ക്ക് എന്താണു കാരണം. എനിക്കു മറുപടിയില്ല. (ഇറാനി ലഘുലേഖ വലിച്ചെറിഞ്ഞു)
പിന്നെ ഞാന്‍ ആലോചിച്ചു. പല നേതാക്കളും പറഞ്ഞു, ‘അവര്‍ കൊച്ചു കുട്ടികളല്ലെ. അവര്‍ പറഞ്ഞതിനോട് ക്ഷമിക്കുക’ എന്ന്. സാധിക്കും. പക്ഷേ, എങ്ങനെ ഈ വൈകല്യങ്ങള്‍ അവരുടെ മനസ്സില്‍ കയറിക്കൂടി.
നിര്‍ഭാഗ്യം, കോണ്‍ഗ്രസുകാരുടെ ഇരിപ്പിടം ശൂന്യമാണ്, മാഡം സ്പീക്കര്‍. ഞാന്‍ പലവട്ടം പറഞ്ഞിട്ടുള്ളതാണ്, ശിക്ഷാ കോ രണ്‍ഭൂമി മത് ബനാവോ (വിദ്യാഭ്യാസരംഗത്തെ യുദ്ധഭൂമി ആക്കരുതേ) എന്ന്. ഇരു സഭകളിലും എന്റെ ഈ അപേക്ഷ കേള്‍ക്കേണ്ടവര്‍ കേട്ടില്ല. ഇവിടെ ഞാനിതു പറയാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്, സ്പീക്കര്‍, ഇവയൊക്കെ വെറും മുദ്രാവാക്യം മാത്രമാണോ.
ഞാനൊരു റോമന്‍ ദാര്‍ശനികന്റെ വാക്കുകള്‍ പറയട്ടെ, ”ഒരു രാജ്യത്തിന് വിഡ്ഢികളേയും അതിമോഹികളേയുംകൊണ്ടും പുലര്‍ന്നു പോകാം. പക്ഷേ, ഉള്ളില്‍ത്തന്നെ രാജ്യദ്രോഹികള്‍ ഉണ്ടെങ്കില്‍ സാധ്യമല്ല, വാതില്‍ക്കല്‍ നില്‍ക്കുന്ന ശത്രു അത്ര അപകടകാരിയല്ല, കാരണം, അയാള്‍ അറിയിപ്പു ബാനര്‍ തുറന്നു പിടിച്ചിട്ടുണ്ടാവും. പക്ഷേ, ഒരു വഞ്ചകന്‍ എപ്പോഴും വാതില്‍ക്കല്‍ സ്വതന്ത്രനായി സഞ്ചരിക്കും, അയാള്‍ ഒപ്പമുള്ളവര്‍ക്കിടയില്‍ നുണകള്‍ രഹസ്യമായി പിറുപിറുത്തുകൊണ്ട് സര്‍ക്കാര്‍ മന്ദിരത്തിലുണ്ടാകും. വഞ്ചകര്‍ ഒരിക്കലും വഞ്ചകരായി തോന്നിപ്പിക്കില്ല. അവര്‍ അവരുടെ ശത്രുക്കള്‍ക്ക് പരിചിതമായ ശബ്ദത്തിലും രീതിയിലും സംസാരിക്കും. അയാള്‍ക്ക് അവരുടെ മുഖമായിരിക്കും, വാദങ്ങള്‍ അടിസ്ഥാനമില്ലാത്തതും നുണയുമായിരിക്കുമെങ്കിലും ഹൃദയത്തില്‍ തൊടുന്നതാവും. അവന്‍ രാഷ്‌ട്രത്തിന്റെ ആത്മാവിനെ ദുഷിപ്പിക്കും.
അവന്‍ രഹസ്യമായും, മറ്റാര്‍ക്കും മനസ്സിലാകാതെയും പ്രവര്‍ത്തിക്കും. നഗരത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള ത്വരയില്‍ അവന്‍ സമൂഹത്തെ ദുഷിപ്പിക്കും, പിന്നെ അത് ഏറെക്കാലം നിലനില്‍ക്കില്ല. ഒരു കൊലയാളിയെ ഇത്രയേറെ പേടിക്കേണ്ട.” ഞാന്‍ ചാണക്യന്റെ വാക്കുകള്‍ പറഞ്ഞെങ്കില്‍ ഉടന്‍ ചിലര്‍ പറഞ്ഞേനെ കാവിവല്‍ക്കരണമെന്ന്. അതിനാലാണ് ഞാന്‍ റോമന്‍ ദാര്‍ശനികന്റെ വാക്കുകള്‍ ഉദ്ധരിച്ചത്.
ഞാന്‍ അത്ഭുതപ്പെടുകയാണ്, എവിടുന്നാണ് ഈ കുട്ടികള്‍ ഇതെല്ലാം പഠിക്കുന്നത്? ഇപ്പോള്‍ എന്റെ പക്കല്‍ കിട്ടിയ ഒരു തെളിവ് ഞാന്‍ ഈ സഭയില്‍ അവതരിപ്പിക്കുന്നു. ഇത് നാലാം ക്ലാസിലെ കുട്ടികളെ പഠിപ്പിക്കാനുള്ള ടീച്ചേഴ്‌സ് റീഡറാണ്. എന്താണ് നമ്മുടെ അദ്ധ്യാപകര്‍ പഠിപ്പിക്കുന്നത്. ഈ പുസ്തകത്തിന്റെ രചയിതാവാണ് ടീസ്റ്റ സെതില്‍വാദാണ്. ഈ പുസ്തകം നടപ്പിലാക്കിയത് യുപിഎ സര്‍ക്കാരിന്റെ കാലത്ത് കപില്‍ സിബലാണ്, സോണിയാജി അദ്ധ്യക്ഷയായിരുന്ന അതേ യുപിഎ. എന്താണ് നാലാം ക്ലാസിലെ കുട്ടികളെ പഠിപ്പിക്കുന്നതെന്നു നോക്കാം:
”നമ്മുടെ പാഠപുസ്തകങ്ങളിലും പാഠ്യപദ്ധതികളിലും തുടര്‍ന്നു വരുന്നത്, സാമ്രാജ്യത്വ പാരമ്പര്യത്തിലൂടെ, പ്രാചീന ഭാരതത്തെ ഹിന്ദുക്കളുടേതും മധ്യകാല ഭാരതത്തെ ഇസ്ലാമിന്റേതുമായി പ്രതിഷ്ഠിക്കാനാണ്.” പുസ്തകത്തിലെ വരികളാണ്, മാഡം സ്പീക്കര്‍. ഈ പുസ്തകം മാട്ടുംഗയിലെ ഡോണ്‍ബോസ്‌കോ സ്‌കൂളില്‍നിന്നാണ്, എന്റെ സഹപ്രവര്‍ത്തകന്‍ പീയൂഷ് ഗോയലിന്റെ സ്‌കൂള്‍.
” ശിവജി, അക്ബര്‍, ഔറംഗസീബ് എന്നിവരെ പഠിയ്‌ക്കുമ്പോള്‍ ഉത്തരവാദപ്പെട്ട വിദ്യാഭ്യാസ പ്രവര്‍ത്തകരെന്ന നിലയില്‍ നാം ചോദിക്കേണ്ടതുണ്ട് ഏതു ശിവജിയെ ക്ലാസ്മുറികളില്‍ അവതരിപ്പിക്കണമെന്ന്.” ശിവജിയെ പഠിപ്പിക്കുന്നതിന് മാത്രമാണോ എതിര്‍പ്പ്. കോണ്‍ഗ്രസ് രാഷ്‌ട്രീയ നേതാക്കള്‍ സിഖുകാരെ മൂന്നു ദിവസം കൂട്ടക്കശാപ്പു ചെയ്തത് പഠിപ്പിക്കേണ്ടെ.
”കന്യാകുമാരിയില്‍ ഹിന്ദു-ക്രിസ്ത്യാനി കലാപം; എങ്ങനെയായിരുന്നു ക്രിസ്ത്യാനികള്‍ക്കെതിരേയുള്ള ഹിന്ദുസംഘടനകളുടെ ആസൂത്രിത പ്രചാരണം,” ഇതൊക്കെ പഠിപ്പിക്കുന്നത് നാലാംക്ലാസുകാരായ കുട്ടികളെയാണ്. ഇതാണ് മതേതര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അവരുടെ സങ്കല്‍പ്പം. ആറാം ക്ലാസിലെ ചരിത്ര പഠനം, ഞാന്‍ വായിക്കാം മാഡം സ്പീക്കര്‍.
”കാശ്മീര്‍ ഇന്ന് ഏറെ പൈശാചിക ഭൂമിയാണ്…സംസ്ഥാനം പ്രതിരോധ പ്രവര്‍ത്തനത്തിലാണ്, ഭാരതത്തിന്റെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ…,” ” കാശ്മീര്‍ കീ ആസാദി തക് ജങ് ലഡേംഗേ” എന്ന് സര്‍വകലാശാലകളില്‍ മുദ്രാവാക്യം മുഴങ്ങുമ്പോള്‍ നമ്മള്‍ ഞെട്ടിപ്പോകുന്നുണ്ടോ?.
(നാളെ: നമ്മുടെ കുട്ടികള്‍ വോട്ടുബാങ്കല്ല)
















