തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനാകാന്‍ മത്സരിച്ചത് ദുല്‍ഖറും ജയസൂര്യയും തമ്മില്‍. മമ്മൂട്ടിയേയും പൃഥ്വിരാജിനേയും പിന്തള്ളിയാണ് ജയസൂര്യ അവസാന ഘട്ടത്തില്‍ ദുല്‍ഖറുമായി മത്സരിച്ചത്.
ലുക്കാ ചുപ്പിയിലേയും സു സു സുധി വാത്മീകത്തിലേയും ജയസൂര്യയുടെ അഭിനയപാടവം ദുല്ഖറിനു വെല്ലുവിളിയായി. അവസാന ഘട്ടത്തില്‍ ചെറിയ വ്യത്യാസത്തിലാണു മികച്ച നടനുള്ള പട്ടം ജയസൂര്യക്കു നഷ്ടമായത്. 2014ല്‍ ഇയ്യോബിന്റെ പുസ്തകവും അപ്പോത്തിക്കരിയും കുമ്പസാരവുമടക്കം നിരവധി മികച്ച കഥാപാത്രങ്ങള്‍ ചെയ്തിട്ടും അംഗീകരിക്കപ്പെടാതിരുന്ന ജയസൂര്യയെത്തേടി ഇത്തവണ പ്രത്യേക ജൂറി പുരസ്കാരം എത്തിയത് അങ്ങിനെയാണ്.
മമ്മൂട്ടിയും, പൃഥ്വിരാജും, ദുല്‍ഖര്‍ സല്‍മാനും, ജയസൂര്യയുമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മലയാള ചലച്ചിത്രങ്ങളിലെ മികച്ച അഭിനയത്തിനുള്ള അവാര്‍ഡിനായി പരിഗണിക്കപ്പെട്ടിരുന്നവര്‍.
പത്തേമാരിയിലെ അഭിനയം മമ്മൂട്ടിയേയും എന്നു നിന്റെ മൊയ്തീനിലേയും അനാര്‍ക്കലിയിലേയും പ്രകടനം പൃഥ്വിരാജിനേയും അവാര്ഡിനര്ഹരാക്കും എന്നായിരുന്നു വിലയിരുത്തലുകള്‍. സിനിമാ വിദഗ്ധരും പ്രേക്ഷകരും മാധ്യമങ്ങളും പ്രഥ്വിരാജിനാണു കൂടുതല്‍ സാധ്യത കല്പ്പിച്ചിരുന്നത്.
എന്നാല്‍ കണക്കൂകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് യുവതാരം ദുല്‍ഖര്‍ സല്മാന് മികച്ച നടനായത്. സ്റ്റൈലൈസ്ഡ് മൂവ്മെന്റായിരുന്നു ചാര്‍ലിയിലെ ദുല്‍ഖറിന്റെ പ്രകടനമെന്നാണ് ജൂറി ചെയര്മാന് മോഹന്‍ വിലയിരുത്തിയത്. ഇത്തരത്തില്‍ പ്രത്യേക ശൈലി പിന്തുടരുന്ന രീതിയിലുള്ള കഥാപാത്രവും അഭിനയവും മലയാള സിനിമയില്‍ മുന്‍പുണ്ടായിട്ടില്ലെന്നും മോഹന്‍ പറഞ്ഞു.
പത്തേമാരിയിലെ മമ്മൂട്ടിയുടെ പ്രകടനം മികച്ചതാണ്. എന്നാല്‍ ഇത്തരത്തിലുള്ള നിരവധി കഥാപാത്രങ്ങള്‍ മമ്മൂട്ടി മുന്‍പും ചെയ്തിട്ടുണ്ടെന്നു ജൂറി വിലയിരുത്തി. പൃഥ്വിരാജിന്റെ മൊയ്തീനും മമ്മൂട്ടിയുടെ പള്ളിക്കല്‍ നാരായണനും ചാര്‍ലിയുടെ അടുത്തുപോലും എത്തിയില്ലെന്നായിരുന്നു ജൂറിയുടെ കമന്റ്. അവാര്‍ഡ് നിര്‍ണയം ഏകകണ്ഠമായിരുന്നുവെന്നു ജൂറി പറയുന്നുവെങ്കിലും മികച്ച നടന്റെ കാര്യത്തില്‍ ജൂറിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.
പൃഥ്വിരാജിന്റെ പ്രകടനം മികച്ചതെന്നു ജൂറിയിലെ ചിലര്‍ അവസാന നിമിഷംവരെ അഭിപ്രായം പ്രകടിപ്പിച്ചെങ്കിലും പിന്നീട് ദുല്‍ഖറിന്റെ പേര് തെരഞ്ഞെടുക്കുകയായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും ജൂറി അംഗങ്ങളാരും വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടില്ല. മികച്ച നടിയുടെ തെരഞ്ഞെടുപ്പ് ഐക്യകണ്ഠേനയായിരുന്നു.
ലാല്‍ ജോസ് ചിത്രമായ നീനയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ദീപ്തി സതിയുടെ പ്രകടനം അവസാനഘട്ടത്തില്‍ ജൂറിയുടെ പരിഗണനയ്ക്കുവന്നെങ്കിലും പാര്‍വ്വതിയെ തെരഞ്ഞെടുക്കുകയായിരുന്നു.
ചാര്‍ലിയിലും എന്ന് നിന്റെ മൊയ്തീനിലും പാര്‍വ്വതി പ്രണയത്തിന്റെ വിവിധ ഭാവങ്ങള്‍ പകര്‍ന്നാടുകയായിരുന്നുവെന്ന് ജൂറി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: