രണ്ട് വര്‍ഷംകൊണ്ട് എട്ട് ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന ഉത്തമ പ്രതീക്ഷയോടെയാണ് സാമ്പത്തിക സര്‍വ്വെ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അടുത്ത സാമ്പത്തികവര്‍ഷം ഏഴു ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കുമെന്ന വിശ്വാസ പ്രകടനത്തോടെയാണ് ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി സാമ്പത്തിക സര്‍വ്വെ അവതരിപ്പിച്ചത്.
ആഗോളതലത്തില്‍ കടുത്ത സാമ്പത്തിക മാന്ദ്യമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു എന്നത് മാത്രമല്ല നേട്ടം. മുമ്പൊരു കാലത്തുമില്ലാത്തവിധം വളര്‍ച്ച കൈവരിക്കാന്‍ കഴിയുന്നു എന്നത് നിസാര കാര്യമല്ല.
ആഗോള സാഹചര്യങ്ങളെ മറികടന്ന് മികച്ച സാമ്പത്തിക ഭദ്രത ഭാരതത്തിന് നേടാന്‍ കഴിഞ്ഞത് കരുതലോടെയുള്ള നീക്കങ്ങളും സമര്‍പ്പിതവും ചടുലവുമായ പ്രവര്‍ത്തനങ്ങളുംകൊണ്ടാണെന്ന കാര്യത്തില്‍ സംശയമില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങിയ ഭരണപരിഷ്‌ക്കാര നടപടികളാണ് രാജ്യത്തിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്.
വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള കടുംകൃഷി തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ വിദേശയാത്രകളെ കളിയാക്കാനാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഓരോ വിദേശയാത്രയും രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്താന്‍ മാത്രമല്ല, നിക്ഷേപ സൗഹൃദരാജ്യമാണ് ഭാരതമെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാനൂം ശ്രമിച്ചിട്ടുണ്ട്.
ഓരോ രാജ്യത്ത് ചെല്ലുമ്പോഴും അവിടെ കഴിയുന്ന ഭാരതീയരെ കാണാനും അവരെ കേള്‍ക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധിച്ചു. മുമ്പൊരു ഭരണാധികാരിയും ചെയ്തിട്ടില്ലാത്ത ഒരു പുതിയ സമീപനമാണ് ഇതുവഴി പ്രധാനമന്ത്രി സ്വീകരിച്ചത്. വിദേശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി ഭാരതീയര്‍ക്ക് അതത് രാജ്യത്തെ സര്‍ക്കാരിനെയും സമ്പന്നരെയും ബന്ധപ്പെടാനും ഭാരതത്തിനനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനും കഴിയുന്നുണ്ട്. അതിന്റെ ഫലമാണ് വന്‍തോതില്‍ വിദേശ നിക്ഷേപം ഭാരതത്തിലെത്തിക്കാന്‍ സാധിക്കുന്നത്. മെയ്‌ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ ഏറെ ആകര്‍ഷകമാണ്. അടിസ്ഥാന സൗകര്യമേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കാനുള്ള അവസരവും ഏറെ പ്രയോജനപ്പെട്ടു.
മുദ്രാബാങ്ക്, എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് തരപ്പെടുത്താനുതകുന്ന ജന്‍ധന്‍ യോജന, എല്‍പിജി സബ്‌സിഡി നേരിട്ട് ഉപഭോക്താവിന് ലഭ്യമാക്കുന്ന പദ്ധതി, 10 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഗ്യാസ് സബ്‌സിഡി നിര്‍ത്തലാക്കിയത് എന്നിവയെല്ലാം സര്‍ക്കാരിന് മുതല്‍ക്കൂട്ടായി. കടുത്ത വരള്‍ച്ചയാണ് കാര്‍ഷിക മേഖലയില്‍ ചെറിയ പ്രതികൂല സാഹചര്യമുണ്ടാക്കിയത്. കാര്‍ഷികോത്പാദനത്തിന്റെ കുറവ് സാമ്പത്തിക വളര്‍ച്ചയ്‌ക്ക് വേഗത കുറച്ചില്ലേ എന്ന സംശയമുണ്ട്. പതിവുപോലെ മണ്‍സൂണ്‍ ലഭിക്കുകയും ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കഴിയുകയും ചെയ്താല്‍ ആഭ്യന്തര വളര്‍ച്ചയില്‍ അത് അനുകൂലമായി പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.
ആഗോള സാമ്പത്തികരംഗം ദുര്‍ബലമായി തുടരുകയാണെങ്കില്‍ ഭാരതത്തിന്റെ വളര്‍ച്ചാനിരക്കിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ശങ്കയുണ്ട്. എന്നാല്‍ രാജ്യത്തിന്റെ സ്ഥൂല സമ്പദ്‌രംഗം സ്ഥിരതയുള്ളതാണെന്നതില്‍ ആശ്വസിക്കാം. ഇന്ന് ഏറ്റവും ഉയര്‍ന്ന സമ്പദ്ഘടനയുള്ള രാജ്യങ്ങള്‍ക്കൊപ്പമാണ് ഭാരത്തിന്റെ സ്ഥാനമെന്നതാണ് വസ്തുത. പതിനാലാം ധനകാര്യ കമ്മീഷന്റെ തീരുമാനങ്ങള്‍ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതാകുമെന്ന് പൊതുവെ കരുതുന്നുണ്ട്. സാമ്പത്തിക സുസ്ഥിരതയ്‌ക്കും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കാനാണ് ധനകാര്യ കമ്മീഷന്‍ ഊന്നല്‍ നല്‍കുക, ധനകാര്യ ഫെഡറലിസം വിഭാവനം ചെയ്യുന്നതാകും ധനകാര്യ കമ്മീഷന്റെ തീരുമാനമെന്നാണ് പൊതുവെ കണക്കുകൂട്ടുന്നത്.
യുപിഎ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പല സാമ്പത്തിക നടപടികളും ഖജനാവിന് കേടുവരുത്തി എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നിലവിലെ സബ്‌സിഡി വിതരണത്തില്‍ ഏറെ അപാകതകളുണ്ട്. അത് സമൂലം പരിഷ്‌ക്കരിക്കേണ്ടതുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് സബ്‌സിഡിയും മറ്റാനുകൂല്യങ്ങളും ലഭിക്കണം. എന്നാല്‍ അനര്‍ഹര്‍ സമര്‍ത്ഥമായി അത് തട്ടിയെടുക്കുന്നത് ഇല്ലാതാവുക തന്നെ വേണം.
പാചകവാതകത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശരിയായ തീരുമാനമെടുത്തപ്പോള്‍ കോടിക്കണക്കിന് രൂപയാണ് ലാഭമുണ്ടാക്കാന്‍ സാധിച്ചത്. മണ്ണെണ്ണ സബ്‌സിഡിയില്‍ 10000 കോടിയിലധികം ചോര്‍ച്ച നടക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഭക്ഷ്യസബ്‌സിഡി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ സബ്‌സിഡികളെല്ലാം വെട്ടിക്കുറയ്‌ക്കുകയാണെന്ന ആരോപണത്തിനുള്ള ശക്തമായ മറുപടിയാണിത്. ഭക്ഷ്യസബ്‌സിഡി ഇപ്പോള്‍ 1.07 ലക്ഷം കോടിയായി ഉയര്‍ന്നിരിക്കുകയാണ്. ധനകമ്മി കുറയ്‌ക്കുന്നതിന് ശക്തമായ നടപടിയാണ് സാമ്പത്തിക സര്‍വ്വെ മുന്നോട്ടുവയ്‌ക്കുന്നത്. കര്‍ശനമായ ചെലവ് നിയന്ത്രണമാണ് ഇതിനായി മുന്നോട്ടുവയ്‌ക്കുന്നത്.
തൊഴില്‍, ഭൂനിയമങ്ങളിലുള്ള പരിഷ്‌ക്കാരം വാണിജ്യ മേഖലയിലെ ചെലവ് കുറയ്‌ക്കും. സേവന, നിര്‍മ്മാണ മേഖലയില്‍ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് നിര്‍ണായകമാണ്. സേവനമേഖലയില്‍ 10.6 ശതമാനമാണ് വളര്‍ച്ചാനിരക്ക് ഇതെല്ലാം കാണിക്കുന്നത് മോദിസര്‍ക്കാരിന്റെ കീഴില്‍ നല്ലദിനങ്ങള്‍ അകലെയല്ല എന്നുതന്നെയാണ്.
















