ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ചെയ്യാമെന്നു പറഞ്ഞ ഒട്ടേറെ കാര്യങ്ങള്‍ ഇതിനകം ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിക്കഴിഞ്ഞു. അനവധി സാമൂഹ്യക്ഷേമ പദ്ധതികള്‍. എല്ലാം അഭിനന്ദനാര്‍ഹം തന്നെ. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള നേട്ടങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഒരുകാര്യത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടിയിട്ടില്ലെന്ന് തോന്നുന്നു. അഭയാര്‍ത്ഥികളായ ഹിന്ദുക്കള്‍ക്ക് ഭാരതപൗരത്വം നല്‍കാനുള്ള അങ്ങേയറ്റം സ്തുത്യര്‍ഹമായ തീരുമാനമാണത്. 1947 ല്‍ ഭാരത സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ട കാര്യമായിരുന്നു അത്. 68 കൊല്ലത്തിനുശേഷം ലോക്സഭയില്‍ ബിജെപിക്ക് മതിയായ ഭൂരിപക്ഷം കിട്ടുന്നതുവരെ ഇതിനുവേണ്ടി കാത്തിരിക്കേണ്ടിവന്നു. ഈ തീരുമാനം ദേശസ്നേഹികളെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്നു.
സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് തന്നെ അധികാരം കയ്യാളാനുള്ള ചിലരുടെ ആവേശം നിമിത്തം ഈ രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചതും ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ ദുരന്തങ്ങള്‍ വളരെ വലുതാണ്. സിറില്‍ റാഡ്ക്ലിഫിന്റെ പേനകൊണ്ട് ഭാരതം വെട്ടിമുറിച്ചപ്പോള്‍ പാക്കിസ്ഥാന് എന്ന പുതിയ ഇസ്ലാമിക രാജ്യത്ത് അകപ്പെട്ടുപോയ ലക്ഷക്കണക്കിന് വരുന്ന ഹിന്ദുക്കളുടെയും സിക്കുകാരുടെയും അവസ്ഥയെക്കുറിച്ച് ആരും ചിന്തിച്ചില്ല. ബ്രിട്ടീഷുകാര്‍ പോകുന്നതിനുമുന്‍പുതന്നെ രണ്ടുഭാഗത്തും അവശേഷിക്കുന്ന ന്യൂനപക്ഷങ്ങളുടെ സ്ഥിതിയെക്കുറിച്ച് ആരും വ്യാകുലപ്പെട്ടില്ല. അതിന്റെ ഫലമായുണ്ടായ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പലായനത്തിന്റെ ചോരയില്‍ കുതിര്‍ന്ന ദുരിതങ്ങള്‍ ലക്ഷോപലക്ഷം വരുന്ന ജനങ്ങള്‍ അനുഭവിക്കേണ്ടിവന്നു. ശരിയായ ഒരു പാക്കേജുണ്ടാക്കി രണ്ടുഭാഗത്തും ഉണ്ടായിരുന്ന ന്യൂനപക്ഷസമുദായങ്ങളെ കൂടി അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിരുന്നെങ്കില്‍ അന്നും ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന വമ്പിച്ച ദുരിതങ്ങള്‍ ഒഴിവാക്കാമായിരുന്നു.
ഭാരതത്തില്‍ അവശേഷിച്ച മുസ്ലിം ന്യൂനപക്ഷങ്ങള്‍ സര്‍വവിധ സ്വാതന്ത്ര്യങ്ങളും അനുഭവിച്ചുകൊണ്ട് ഹിന്ദുസ്ഥാനില്‍ ഇന്നും ജീവിക്കുന്നു. മറിച്ച് പാക്കിസ്ഥാനില്‍ അകപ്പെട്ടുപോയ ഹതഭാഗ്യരായ ഹിന്ദു, സിക്ക് ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്തെന്ന് വിശദീകരിക്കേണ്ട കാര്യമില്ല. പാക്കിസ്ഥാനില്‍ അവര്‍ക്ക് യാതൊരു സുരക്ഷിതത്വവും കിട്ടിയില്ല. അവരില്‍ ബഹുഭൂരിപക്ഷവും മതംമാറ്റപ്പെട്ടു. മതംമാറാന്‍ വിസമ്മതിച്ചവരില്‍ ബഹുഭൂരിപക്ഷവും വധിക്കപ്പെട്ടു. അവരുടെ വീടുകളില്‍നിന്നും പെണ്‍കുട്ടികളെ പരസ്യമായി പിടിച്ചുകൊണ്ടുപോകുന്നു. ആരാധനാലയങ്ങള്‍ മിക്കതും തകര്‍ത്തുകളഞ്ഞു. ലാഹോറിലും പെഷവാറിലും ഉണ്ടായിരുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ നശിപ്പിച്ചു. ഗതികെട്ട് ജീവരക്ഷാര്‍ത്ഥം ഭാരതത്തിലേക്ക് കടക്കാമെന്ന് വച്ചാല്‍ അതിര്‍ത്തിയില്‍ അവരെ തടയുന്നു. എങ്ങനെയങ്കിലും വിസ തരപ്പെടുത്തി വന്നാല്‍ കാലാവധി കഴിയുമ്പോള്‍ വീണ്ടും അവര്‍ നരകത്തിലേക്ക് തന്നെ പോകേണ്ടിവരുന്നു.
വിഭജിച്ചപ്പോള്‍ പാക്കിസ്ഥാനില്‍ ഉണ്ടായിരുന്ന ഹിന്ദുക്കളില്‍ ഇന്ന് എത്ര ശതമാനം പേര് അവിടെയുണ്ട് എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. സിക്കുകാരുടെയും ഗതി അതുതന്നെയാണ്. എന്തിനധികം പറയുന്നു. കശ്മീരിലെ ഹിന്ദുക്കളുടെയും സിക്കുകാരുടെയും കഥ അതിലും ദുരിതപൂര്‍ണമാണ്. ഈ പശ്ചാത്തലത്തില്‍ വേണം അഭയാര്‍ത്ഥികളായ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാനുള്ള ഭാരത സര്‍ക്കാരിന്റെ ഈ തീരുമാനത്തെ കാണേണ്ടത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍ ഹൃദയസ്പര്‍ശിയായിരുന്നു. ”ഹിന്ദുക്കള്‍ക്ക് പോകാന്‍ ഭൂമിയില്‍ ഒരിടവുമില്ല. അതുകൊണ്ടുതന്നെ അവരെ സംരക്ഷിക്കേണ്ടത് ഭാരതത്തിന്റെ ചുമതലയാണ്. ലോകത്തെമ്പാടുമുള്ള ഹിന്ദുവിന് അഭയം കൊടുക്കേണ്ട ബാധ്യത ഭാരതത്തിനാണ്.”
അഡ്വ.വി.പത്മനാഭന്, ചേര്‍ത്തല
പ്രതികരിക്കാൻ ഇവിടെ എഴുതുക: