കണ്ണൂര്‍: കേരളം ഇന്ന് അഭിമുഖീകരിക്കുന്ന കാര്‍ഷിക മേഖലയിലെ വന്‍ പ്രതിസന്ധിക്ക് കാരണം കേന്ദ്രം ഭരിച്ച മുന്‍ യുപിഎ സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും വികലമായ സാമ്പത്തിക നയങ്ങളാണെന്ന് കര്‍ഷക കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന സെക്രട്ടറി കെ.ജെ.ജോസഫ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. യുപിഎ സര്‍ക്കാരിന്റെ അവസാന മൂന്ന് വര്‍ഷങ്ങളിലായി ആറ് ലക്ഷത്തി ഇരുപ്പത്തി അയ്യായിരം ടണ്‍ റബ്ബര്‍ യാതൊരു നികുതിയുമില്ലാതെ അഡ്വാന്‍സ്ഡ് ലൈസന്‍സിംഗ് പോളിസയില്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചതാണ് റബ്ബര്‍ മേഖലയെ തകര്‍ത്തത്. ഇറക്കുമതി ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഉല്‍പാദനം ഒരു വര്‍ഷം ഒന്‍പതു ലക്ഷം ടണ്‍ റബ്ബറായിരുന്നു. ഇത് പരിഗണിക്കാതെ ബോധപൂര്‍വ്വം റബ്ബര്‍ ഇറക്കുമതിക്ക് അനുമതി നല്‍കുകയായിരുന്നു.
2014 സ് കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മറ്റി കേരളത്തിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. യോഗത്തില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിന് ഭാരവാഹികള്‍ കൂട്ടായി ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് കേരളത്തില്‍ കാര്‍ഷിക മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ വികലമായ കാര്‍ഷിക നയവും വ്യാപകമായ അഴിമതിയുമാണെന്ന് പരസ്യമായി പറഞ്ഞിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് തന്നെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയതെന്നും കെ.ജെ.ജോസഫ് പറഞ്ഞു. നീരയുടെ ഉല്‍പാദനത്തിനും സംസ്‌കരണത്തിനുമായി നീക്കിവെച്ച 15 കോടി രൂപ കൃഷിവകുപ്പ് കോക്കനട്ട് കോര്‍പറേഷന്‍ മുഖാന്തിരം ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചത് അഴിമതിയുടെ ഭാഗമാണ്. കര്‍ഷകകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ചെയര്‍മാനായിട്ടുള്ള ഹോര്‍ട്ടിക്രോപ്പ് നൂറുകോടിയിലധികം രൂപ ചെലവിട്ട് വിഷംകലര്‍ന്നതും ഉപയോഗ ശൂന്യമായതുമായ പച്ചക്കറി വാങ്ങിയതും വന്‍ അഴിമതിയാണ്. ഇന്ത്യയിലെ കര്‍ഷകരുടെ കശുവണ്ടി വാങ്ങാതെ വിദേശത്തു നിന്നും ഇരട്ടി വിലക്ക് കശുവണ്ടി ഇറക്കുമതി ചെയ്തത് അശാസ്ത്രീയവും കേരളത്തന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്നതുമാണ്. കേരളത്തിലെ കൃഷിവകുപ്പുതന്നെ അഴിമതി വകുപ്പായി മാറിയെന്നും കെ.ജെ.ജോസഫ് പറഞ്ഞു.
അഴിമതി ചൂണ്ടിക്കാട്ടിയതിന് പലവിധത്തിലുള്ള പീഢനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നതായും ജോസഫ് പറഞ്ഞു. സണ്ണിജോസഫ് എംഎല്‍എയാണ് തനിക്കെതിരെ നടത്തിയ ഗൂഡാലോചനയുലെ മുഖ്യകണ്ണിയെന്ന് ജെസഫ് ആരോപിച്ചു. കാര്‍ഷിക മേഖലയില്‍ അതിരൂക്ഷമായ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴും യാതൊരുവിധ നടപടിയുമെടുക്കാത്ത ഈ മേഖലയെ തന്നെ അവഗണിച്ച സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. തിരുവോണപ്പുറം ആദിവാസി കോളനിയില്‍ ആദിവാസികള്‍ മാലിന്യം ഭക്ഷിച്ചിട്ടും, കണിച്ചാര്‍ വെള്ളോറ കോളനിയില്‍ ഒരു ആദിവാസി 17 ദിവസം നിരാഹാരം നടത്തിയിട്ടും സണ്ണിജോസഫ് എംഎല്‍എയുള്‍പ്പടെയുള്ളവര്‍ തിരിഞ്ഞ് നോക്കിയില്ല. കസ്തൂരി രംഗന്‍ വിഷയത്തില്‍ സണ്ണിജോസഫ് സ്വീകരിച്ചത് കര്‍ഷക വിരുദ്ധ നിലപാടാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ കൊട്ടിയൂരുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കര്‍ഷകര്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പടെ പോലീസ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്ന് സണ്ണിജോസഫ് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകരാണ് ഇപ്പോള്‍ കോടതി കയറിയിറങ്ങുന്ന്. ഇത് വഞ്ചനാപരമാണെന്നും ജോസഫ് പറഞ്ഞു. എന്ത് പ്രതിസന്ധി നേരിട്ടാലും കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടികളെ എതിര്‍ക്കുന്നത് തുടരുമെന്നും ജോസഫ് പറഞ്ഞു.
















