ആലപ്പുഴ: കയര്‍ കേരള ഉദ്ഘാടകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിഷേധം ഭയന്ന് ചടങ്ങിനെത്തിയില്ല. സോളാര്‍ തട്ടിപ്പില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി എത്താതിരുന്നത്. പാതിരപ്പള്ളിയില്‍ മത്സ്യഫെഡ് സംഘടിപ്പിച്ച ചടങ്ങിലും ഉദ്ഘാടകന്‍ മുഖ്യമന്ത്രിയായിരുന്നു. അവിടെയും അദ്ദേഹം എത്തിയില്ല. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ പരിപാടികള്‍ പലതും മുഖ്യമന്ത്രി ഒഴിവാക്കുകയാണ്. അതിനിടെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ ഭിന്നത ശക്തമാക്കി കെ.സി. വേണുഗോപാല്‍ എംപി കയര്‍ ഫെസ്റ്റിന്റെ ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ചു.
കയര്‍ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കയര്‍ ഫെസ്റ്റ് നടത്തേണ്ടതുണ്ടോയെന്ന് അദ്ദേഹം നേരത്തെ ചോദ്യമുന്നയിച്ചിരുന്നു. സംസ്ഥാന കയര്‍ വകുപ്പിനെതിരെ പത്രസമ്മേളനം വരെ നടത്തി അദ്ദേഹം ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഐ ഗ്രൂപ്പുകാരനായ കയര്‍ മന്ത്രിക്കെതിരെ അതേ ഗ്രൂപ്പുകാരനായ വേണുഗോപാല്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത് ഗ്രൂപ്പിനുള്ളിലെ കടുത്ത ഭിന്നതയാണ് വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി ബഹിഷ്കരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ സ്ഥലം എംഎല്‍എ ജി. സുധാകരന് അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാരും ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: