കൊച്ചി: അസംസ്‌കൃത വസ്തുവായ ഇല്‍മനൈറ്റിന്റെ ദൗര്‍ലഭ്യം മറികടന്ന് പ്രവര്‍ത്തനം നിലനിര്‍ത്താന്‍ വേണ്ടി 20,000 എംടി ഇല്‍മനൈറ്റ് സിഎംആര്‍എല്‍ ഇറക്കുമതി ചെയ്തു. ഇതുമായി എംവി സിംഫണി എന്ന കപ്പല്‍ വ്യാഴാഴ്‌ച്ച കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടു. വ്യാവസായിക പ്രതിസന്ധി തരണം ചെയ്യാനുളള തീവ്ര ശ്രമത്തിന്റെ ‘ഭാഗമായാണ് കൂടിയ വിലയുളളതും വിദേശനാണ്യം നഷ്ടപ്പെടുത്തുന്നതുമായ ഈ ഇറക്കുമതി. കേരളതീരത്ത് 127 ദശലക്ഷം എംടി ഇല്‍മനൈറ്റ് നിക്ഷേപം ഉണ്ടെന്ന് ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് സര്‍വേയിലൂടെ വ്യക്തമാക്കിയിട്ടും, മേക്ക് ഇന്‍ ഇന്ത്യ പോലെയുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴുമാണ് സംസ്ഥാനത്ത് സിന്തറ്റിക്ക് റൂട്ടൈല്‍ ഉത്പാദിപ്പിക്കുന്ന കമ്പനിക്ക് ഇന്‍മനൈറ്റ് ഇറക്കുമതി ചെയ്യേണ്ടിവരുന്നത്. നാളിതുവരെ നിലനില്‍പിന് വേണ്ടി ഈ കമ്പനി 150 കോടിയോളം രൂപയുടെ വിദേശനാണ്യം ചിലവഴിച്ച്ഒന്നേകാല്‍ ലക്ഷം ടണ്ണോളം ഇല്‍മനൈറ്റ് ഇറക്കുമതി ചെയ്തു.
വന്‍ സാധ്യതയുളള കേരളത്തിലെ ധാതുമണല്‍ വ്യവസായത്തെ നിലനിര്‍ത്താന്‍ വേണ്ട യാതൊരു നടപടികളും സംസ്ഥാന സര്‍ക്കാര്‍ കൈകൊളളുന്നില്ല. ഉന്നതനിലവാരമുളള കോടികണക്കിന് രൂപയുടെ കരിമണല്‍ തമിഴ്‌നാട്ടിലേയ്‌ക്ക് കളളക്കടത്ത് നടക്കുമ്പോഴാണ് സംസ്ഥാനത്തേയ്‌ക്ക് ഇറക്കുമതി ചെയ്യേണ്ടിവരുന്നത്. പുതിയ സംരംഭങ്ങള്‍ വരുന്നതാണ് വികസനം എന്ന നിലപാട് മാറ്റി, സംസ്ഥാനത്ത് നിലവില്‍ ഉള്ള വ്യവസായങ്ങള്‍ സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാര്‍ ആദ്യം കൈകൊള്ളേണ്ടതെന്നും പ്രത്യേകിച്ച് ധാതുമണല്‍ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു.
250 വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ട ഏറ്റവും മുന്തിയ ഇനം ധാതുമണല്‍ കേരള തീരത്ത് ഉളളപ്പോള്‍ ധാതുമണല്‍ ക്ഷാമം മൂലം അടച്ച് പൂട്ടല്‍ ഭീഷണി നേരിടുന്ന കേരളത്തിലെ കമ്പനികളെ രക്ഷിക്കന്‍ ഉതകുന്ന നയരൂപീകരണത്തിന് ആര്‍ജ്ജവം കാണിക്കാന്‍ ര്‍ക്കാര്‍ മടിക്കുകയാണ്.
















