കാഞ്ഞിരപ്പള്ളി: എറികാട് സ്വദേശിയായ വൃക്ക രോഗിക്ക് സഹായ വാഗ്ദാനം നല്കിയെത്തിയ പഞ്ചായത്തംഗത്തതിന്റെ ഭര്‍ത്താവ് മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി ആരോപണം.
മുന്‍ പഞ്ചായത്തംഗവും ഇപ്പോഴത്തെ പഞ്ചായത്തംഗവുമായ ഇവര്‍ ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് രോഗിയായ മധ്യവയസ്കന് സഹായ വാഗ്ദാനവുമായെത്തിയത്. രോഗിയുടെ ഫോട്ടോയും ബാങ്ക് അക്കൗണ്ട് നമ്പരും രോഗ ചികിത്സാ വിവരങ്ങളടങ്ങിയ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കി. തുടര്‍ന്ന് വനിതാ അംഗത്തിന്റെ ഭര്‍ത്താവ് തന്റെ അകന്ന ബന്ധത്തില്‍പ്പെട്ട ജര്‍മനിയില്‍ ശുശ്രൂഷ നടത്തുന്ന വൈദികനോട് രോഗിക്കായി സഹായഭ്യര്‍ഥനയും നടത്തി. രോഗിക്ക് ഇപ്പോള്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് വൈദികനെ വിശ്വസിപ്പിച്ച് 2,87,000 രൂപ ഇയാള്‍ വാങ്ങിയെടുത്തു. എന്നാല്‍ പണം സ്വന്തം അക്കൗണ്ടിലേക്ക് എത്തിയ ശേഷവും രോഗിക്ക് പണം നല്കാന് തയാറായില്ല. ചികിത്സക്കായി സഹായ ധനം നല്കിയ വൈദികന്റെ പിതാവ് രോഗിയെ നേരില്‍ കണ്ട് വിവരങ്ങള്‍ അറിയുന്നതിനായി ഇക്കഴിഞ്ഞ ദിവസം എറികാട് എത്തിയിരുന്നു. രോഗിയെ നേരില്‍ക്കണ്ട് വിവരങ്ങള്‍ അന്വേഷിക്കുന്നതോടൊപ്പം തങ്ങള്‍ നല്കിയ തുക ഫലപ്രദമായി വിനിയോഗിച്ചോ എന്നറിയുന്നതിനും കൂടിയാണ് ഇവിടെ എത്തിയത്. എന്നാല്‍ രോഗിയെ കണ്ട് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് തങ്ങള്‍ നല്കിയ സഹായ ധനം രോഗിക്ക് കൈമാറിയില്ലെന്ന് അറിയുന്നത്. രോഗിയുടെ ചികിത്സാ സഹായധനം തട്ടിയെടുത്ത പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിനെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് എറികാട് സ്വദേശി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: