സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിക്കാന്‍ രൂപീകരിച്ച 10-ാം ശമ്പള കമ്മീഷന്‍ മൂന്നുതവണ കാലാവധി ദീര്‍ഘിപ്പിച്ച്, 2015 ജൂലൈ 13ന് ആദ്യഘട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ട് ധനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞത് ഉടന്‍ നടപ്പിലാക്കുമെന്നായിരുന്നു. ആറു മാസം പിന്നിട്ടിട്ടും മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്ന് തീരുമാനം എടുത്തിട്ടില്ല. മുമ്പത്തെ പോലെ ശമ്പള പരിഷ്‌കരണം നീട്ടിക്കൊണ്ടുപോകാനുള്ള ഗൂഢശ്രമങ്ങളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേത്.
കമ്മീഷന്‍ രൂപീകരിച്ച് ആറ് മാസത്തോളം ജീവനക്കാരെയോ ഓഫീസോ അനുവദിച്ചില്ല. പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് കമ്മീഷന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും ഉണ്ടായത്. 2015 ജനുവരി 22ന് സൂചനാ പണിമുടക്കം നടത്തിയതിനെ തുടര്‍ന്നാണ് ജൂലൈ മാസം ആദ്യഘട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൂര്‍ണ്ണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അത് നടപ്പിലാക്കാനുളള ആത്മാര്‍ത്ഥത സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇല്ലാത്തതുകൊണ്ടാണ് അധ്യാപകരും ജീവനക്കാരും മറ്റൊരു പണിമുടക്കിന് വീണ്ടും തയ്യാറായിരിക്കുന്നത്.
അരനൂറ്റാണ്ടായി കേരളത്തില്‍ നിലവിലുള്ള അഞ്ചുവര്‍ഷതത്വം എന്ന പരിഷ്‌കരണ കാലാവധി അട്ടിമറിക്കുന്നതിനും സമയബന്ധിതമായി ഹയര്‍ഗ്രേഡ് നടപ്പിലാക്കുന്നതിന് യോഗ്യത മാനദണ്ഡമാക്കണമെന്നുമുള്ള ദോഷകരമായ നിരവധി നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍. നിലവിലെ നിരവധി തസ്തികകള്‍ വെട്ടിക്കുറക്കുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. 30,500 തസ്തികകള്‍ ഇല്ലാതാക്കാനാണ് ശുപാര്‍ശ. അവധി ആനുകൂല്യങ്ങളും കുറയ്‌ക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. സര്‍വ്വീസ് മേഖലകളില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകില്ല. ജോലിയോടൊപ്പം കടമ നിര്‍വ്വഹിക്കണമെന്നാണ് എന്‍ടിയു, എന്‍ജിഒ സംഘ് എന്നിവയുടെ നേതൃത്വത്തിലള്ള ഫെറ്റോയുടെ എന്നുമുള്ള നയം. ജീവനക്കാരെ ഇത് പഠിപ്പിക്കുന്നതിന് പകരം സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവര്‍ സ്വയം പാലിക്കുകയാണ് വേണ്ടത്. സാമ്പത്തിക പ്രയാസം പറയുന്നവര്‍ ധൂര്‍ത്തും കെടുകാര്യസ്ഥതയും ഒഴിവാക്കുക.
കേരളത്തില്‍ രണ്ടുതരം പെന്‍ഷനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്. ഒരേ ആഫീസില്‍ ഒരേ ജോലി ചെയ്യുന്നവരെ എന്തിന് വേര്‍തിരിച്ച് നിര്‍ത്തണം. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ അട്ടിമറിച്ച് 2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വ്വീസില്‍ കയറിയവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഈ പന്‍ഷന്‍ ഫണ്ടില്‍ സര്‍ക്കാരിന്റെ നിക്ഷേപം നാളിതുവരെ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ നിക്ഷേപം ഉണ്ടാകുമെന്ന പ്രതീക്ഷയുമില്ല.
ക്രമേണ പെന്‍ഷന്‍ തന്നെ ഇല്ലാതാക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ ഇത്തരം നിലപാട് കണ്ട് ജീവിക്കാരന്‍ അവന്റെ ഉത്തരവാദിത്തമോ കാര്യക്ഷമതയോ കുറയ്‌ക്കില്ല. ജീവനക്കാരന്റെ ഉത്സാഹം കെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രണ്ടുതരം പെന്‍ഷന്‍ നിര്‍ത്തലാക്കി എല്ലാ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍തന്നെ നടപ്പിലാക്കണം.
പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കണമെന്ന എത്രയോ കാലമായുളള ആവശ്യത്തെയും സര്‍ക്കാര്‍ നിരാകരിക്കുകയാണ്. ഭാരതത്തില്‍ ഏറ്റവും ആയുര്‍ദൈര്‍ഘ്യമുള്ള കേരളത്തിലെ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 60 വയസ്സായി ഏകീകരിക്കാന്‍ സര്‍ക്കാര്‍ നിരത്തുന്ന വാദം യുവജനങ്ങളുടെ തൊഴിലില്ലായ്‌മ എന്നതാണ്. ഇത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. 30നും 40നും വയസ്സിനിടയിലാണ് ബഹുഭൂരിഭാഗം പേരും സര്‍വ്വീസില്‍ കയറുന്നത്. നിലവില്‍ പൂര്‍ണ്ണ പെന്‍ഷന്‍ ലഭിക്കുന്നത് വളരെ ചെറിയ വിഭാഗങ്ങള്‍ക്ക് മാത്രമാണ്. യുവജനങ്ങളുടെ തൊഴിലില്ലായ്‌മയെപ്പറ്റി വേവലാതിപ്പെടുന്ന സര്‍ക്കാര്‍ തന്നെയാണ് 30,500 തസ്തികകള്‍ വെട്ടിക്കുറക്കാന്‍ ഉത്തരവായിരിക്കുന്നത്. ഇക്കാര്യത്തില്‍ ജീവനക്കാരെയും യുവാക്കളെയും ഒരുപോലെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
1:30, 1:35 എന്ന ക്രമത്തില്‍ അധ്യാപക തസ്തിക നിര്‍ണ്ണയിക്കണമെന്നത് കേന്ദ്ര വിദ്യാഭ്യാസ അവകാശത്തില്‍ വ്യക്തമാക്കിയതാണ്. കോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ വിരുദ്ധ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിലവിലുള്ള നിയമപ്രകാരം കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ജോലിയില്‍ പ്രവേശിച്ച ആയിരിക്കണക്കിന് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നിഷേധിച്ചിരിക്കുകയാണ്. സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ തസ്തികയും ഇല്ലാതാക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. പ്രവൃത്തി പരിചയം, കല, സംഗീതം, കായികം എന്നിവ പഠിപ്പിക്കാന്‍ ഈ വര്‍ഷം മുതല്‍ കൂടുതല്‍ പിരീഡുകള്‍ അനുവദിച്ചു. എന്നാല്‍ അവ പഠിപ്പിക്കുന്ന മുഴുവന്‍ അധ്യാപകര്‍ക്കും ശമ്പളമില്ല. ഒരു സ്‌കൂളില്‍ ഒരു സ്‌പെഷലിസ്റ്റ് അധ്യാപകനേ സര്‍ക്കാര്‍ അംഗീകരിക്കുന്നുള്ളൂ. ഇതെങ്ങനെ സാധ്യമാകും. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകേതര ജീവനക്കാരില്‍ ശമ്പളം കിട്ടാത്തവര്‍ നിരവധിയാണ്.
ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രക്ഷോഭത്തിലിറങ്ങുമ്പോള്‍, ആ സമരം പൊതുജനങ്ങള്‍ക്കെതിരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സര്‍ക്കാരും ഭരണകക്ഷി അനുകൂല സംഘടനകളും ശ്രമിക്കുന്നത്. ജീവനക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അവരുടെ നിലനില്‍പിന് വെല്ലുവിളിയുമാകുന്നത് ഭരണകക്ഷി അനുകൂല സംഘടനകളാണെന്നത് കേരളത്തിന്റെ ശാപമാണ്. ഇത് അതത് സംഘടനകള്‍ സ്വയം വിലയിരുത്തട്ടെ. ഭരണപരമായ കാര്യങ്ങള്‍ കാലതാമസം കൂടാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകണം. പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ എത്രയും വേഗം നടപ്പിലാക്കിക്കിട്ടുകയും വേണം. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ആവശ്യത്തിനനുസരിച്ച് അധ്യാപകര്‍ വേണം. ഇത്തരം ആവശ്യങ്ങള്‍ എല്ലാ വിഭാഗം ആളുകള്‍ക്കും വേണ്ടിയാണ്. സാധാരണക്കാരന്റെ മൗലികാവകാശങ്ങളില്‍ സര്‍ക്കാര്‍ നാളെ കൈകടത്താതിരിക്കണമെങ്കില്‍ നമ്മളെല്ലാവരും സംഘടിച്ചേ മതിയാകൂ.
ഈ സാഹചര്യത്തിലാണ് കേരളത്തിലെ വലിയ വിഭാഗം ജീവനക്കാരും അധ്യാപകരും ജനുവരി 12ന് പണിമുടക്കുന്നത്. ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കുന്നതിന് മുഴുവന്‍ ജീവിക്കാരുടെയും അധ്യാപകരുടെയും പൊതുജനങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
















