കേരളസന്ദര്‍ശനത്തിനിടെ കേന്ദ്രഭരണനേട്ടങ്ങളുടെ ആദ്യ അവകാശികള്‍ പിന്നാക്ക, ദളിത് വിഭാഗങ്ങളാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ശ്രദ്ധേയമായിരുന്നു. അദ്ദേഹം ഒന്നുകൂടി കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവന്റെയും പട്ടിണിക്കാരന്റെയും ദളിത് വിഭാഗങ്ങളുടെയും ക്ഷേമത്തിനായി തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന്.ഇതിനുമുമ്പ് നമുക്കൊരു പ്രധാനമന്ത്രിയുണ്ടായിരുന്നു, മന്‍മോഹന്‍സിങ്. അദ്ദേഹം ഭരണത്തിലിരുന്ന കാലത്ത് മോദിയുടെ പ്രസ്താവനക്ക് സമാനമായ ഒരു പ്രസ്താവന നടത്തുകയുണ്ടായി. അത് രാജ്യത്തെ വിഭവങ്ങളുടെ പ്രാഥമികാവകാശം ന്യൂനപക്ഷങ്ങള്‍ക്കാണെന്നായിരുന്നു.
ഈ രണ്ട് പ്രസ്താവനകളും താരതമ്യം ചെയ്താല്‍ ആദ്യത്തേത് മതേതര സ്വഭാവമുള്ളതും രണ്ടാമത്തേത് മതപ്രീണനപരവുമാണെന്ന് കാണാം. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് രാജ്യത്ത് വലിയതോതില്‍ ന്യൂനപക്ഷ പ്രീണനം നടന്നിട്ടുള്ളത്. മതവിവേചനപരമായ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ന്യൂനപക്ഷ പദവിയും ഐഎവൈ ഭവനപദ്ധതികളില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള മുന്‍ഗണനയുമെല്ലാം പ്രത്യക്ഷമായ തെളിവുകളായി നമ്മുടെ മുന്നിലുണ്ട്. വസ്തുത ഇതായിരിക്കെ, മോദിയെപ്പോലുള്ള യഥാര്‍ത്ഥ മതേതര നിലപാട് സ്വീകരിക്കുന്നവരെ മതസങ്കുചിത വാദത്തിന്റെയും വര്‍ഗീയതയുടെയും മൂര്‍ത്തീരൂപമായി ചിത്രീകരിക്കാനും മന്‍മോഹന്‍സിങ്ങിനെപ്പോലുള്ള കപട മതേതരവാദികളെ മതേതരവാദികളായി വെള്ളപൂശാനുമാണിവിടെ ശ്രമം നടക്കുന്നത്.
ഗുജറാത്ത് കലാപം മുതല്‍ മോദിയെക്കുറിച്ച് നിറംപിടിപ്പിച്ച നുണപ്രചാരണം നടത്തി അദ്ദേഹത്തെ വേട്ടയാടിയും കേസില്‍ കുടുക്കി രാഷ്‌ട്രീയഭാവി നശിപ്പിക്കാനും കോണ്‍ഗ്രസും ഇടതുപക്ഷ കൂട്ടാളികളും അവരുടെ അധികാരവും സംഘടനാശക്തിയും പണവും ഒരുപാട് ദുര്‍വ്യയം ചെയ്തിട്ടുണ്ട്. എന്നാല്‍ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു കേസില്‍ മോദിയെ കുറ്റവിചാരണ ചെയ്യാന്‍ ഇതേവരെ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല, 2014 ലെ തെരഞ്ഞെടുപ്പില്‍ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് ജനകീയ കോടതിയില്‍ വിജയശ്രീലാളിതനായി വന്ന മോദി പ്രതിപക്ഷങ്ങളെ അസ്തപ്രജ്ഞരാക്കിക്കൊണ്ട് പുതിയൊരു ഭാരതസൃഷ്ടിക്ക് തുടക്കംകുറിക്കുകയും ചെയ്തു.എന്തെല്ലാമായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് മോദിക്കെതിരായ ആക്ഷേപങ്ങള്‍. ഫാസിസ്‌സ്റ്റ്, വര്‍ഗീയവാദി, മരണത്തിന്റെ വ്യാപാരി. എല്ലാ വിമര്‍ശനങ്ങളും നരേന്ദ്ര മോദിയുടെ മുമ്പില്‍ നിഷ്പ്രഭമായി.
തെരഞ്ഞെടുപ്പ് പരാജയത്തോടെ ഇളിഭ്യരായ പ്രതിപക്ഷങ്ങള്‍ പിന്നീട് സ്വയം സമാധാനിക്കാന്‍ ഇത് ഭാരതമാണ്, ഗുജുറാത്തല്ല, വൈവിധ്യവും വൈജാത്യവും നിറഞ്ഞ ഭാരതത്തെക്കുറിച്ച് മോദിക്ക് എന്തറിയാം എന്നിങ്ങനെയുള്ള ശബ്ദമലിനീകരണത്തിലാണേര്‍പ്പെട്ടത്. എന്നാല്‍ ഭരണത്തിലേറിയ നരേന്ദ്ര മോദി ്രപതിപക്ഷങ്ങളെ നാള്‍ക്കുനാള്‍ നിരാശപ്പെടുത്തുകയായിരുന്നു. ഗുജറാത്തില്‍ മാത്രമല്ല, ഭാരതത്തിലും തനിക്ക് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട മറ്റേതൊരു സര്‍ക്കാരിനെക്കാള്‍ ദിശാബോധത്തോടെയും ജനക്ഷേമകരവും അഴിമതിരഹിതവും വികസനോന്മുഖവുമായ ഭരണം. ഇതാണിപ്പോള്‍ പ്രതിപക്ഷങ്ങളുടെ ഉറക്കം കെടുത്തുന്നത്. അസ്പൃശ്യതയും അസഹിഷ്ണുതയും ആരോപിച്ച് മോദി ഒന്നരവര്‍ഷംകൊണ്ട് രാജ്യത്തുണ്ടാക്കിയ ശ്രദ്ധേയമായ സാമ്പത്തിക വളര്‍ച്ചയെയും വികസനനേട്ടങ്ങളെയും തമസ്‌ക്കരിക്കാനാണ് അവരുടെ ശ്രമം.
ഒറ്റപ്പെട്ട സംഭവങ്ങള്‍ ഊതിപ്പെരുപ്പിച്ച് മാധ്യമങ്ങളുടെ അകമ്പടിയോടെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും അവമതിക്കാനും ഉപയോഗപ്പെടുത്തുന്ന ഹീനതന്ത്രമാണ് കോണ്‍ഗ്രസിനും ഇടതുകക്ഷികള്‍ക്കും. ദാദ്രി സംഭവവും ഹരിയാനയിലെ ദളിത് കുട്ടികളുടെ ദാരുണമരണവും കല്‍ബുര്‍ഗി, പന്‍സാര കൊലപാതകങ്ങളുമെല്ലാം ഈ ലക്ഷ്യത്തോടെയാണ് അവതരിപ്പിക്കപ്പെടുന്നത്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ എന്ന നിലപാട്.
ക്രമസമാധാന പ്രശ്‌നങ്ങള്‍ സംസ്ഥാന വിഷയമാണെന്ന കാര്യംപോലും മറച്ചുവെച്ചുകൊണ്ടാണ് ബിജെപിക്കും മോദിക്കുമെതിരായ ആരോപണശരങ്ങള്‍. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം വിവാദമാക്കിയതിന് പിന്നിലും ഇത്തരം അജണ്ടകള്‍തന്നെയാണ്. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്‌കരിച്ചവരാണ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍. ഇതര സംസ്ഥാന മുഖ്യമന്ത്രിമാരെല്ലാം മോദിയെ കാണാന്‍ തയ്യാറായിട്ടും ഉമ്മന്‍ചാണ്ടി വളരെ വൈകിയാണ് അതിന് തയ്യാറായത്.
പക്ഷേ, അതുകൊണ്ടൊന്നും മോദി കേരളത്തോട് ചിറ്റമ്മനയം കാണിച്ചില്ല. ‘ആദ്യം രാഷ്‌ട്രം പിന്നെ പാര്‍ട്ടി’ എന്ന ആദര്‍ശനിലപാട് സ്വീകരിച്ച പ്രധാനമന്ത്രിക്ക് ഭരിക്കുന്നവരുടെ രാഷ്‌ട്രീയനിറം നോക്കി ഒരു സംസ്ഥാനത്തെയും അവഗണിക്കാനാവില്ലായിരുന്നു. കേരളത്തോട് വളരെ ഉദാരമായ സമീപനമായിരുന്നു മോദിയുടേത്. വിഴിഞ്ഞം പദ്ധതി, പാലക്കാട് ഐഐടി, കൊച്ചിന്‍ കപ്പല്‍നിര്‍മ്മാണശാല വികസനം, ദേശീയപാതാ വികസനം, ഫാക്ട് ധനസഹായം എന്നിവ ഉദാഹരണം മാത്രം.
എന്നാല്‍, വികസനകാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നടക്കാന്‍ മുടന്തുന്ന കേരള സര്‍ക്കാരിനെയാണ് നാം പലപ്പോഴും കണ്ടിട്ടുള്ളത്. െമട്രോ റെയില്‍, കൊച്ചി-മംഗലാപുരം ഗ്യാസ് പൈപ്പ്‌ലൈന്‍, ദേശീയപാതാ വികസനം എന്നിവയെല്ലാം കേരളസര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ മകുടോദാഹരണമാണ്.
പ്രധാനമന്ത്രിയുടെ കേരളസന്ദര്‍ശനം നല്ലൊരു അവസരമായിരുന്നു. അത് വിവാദമാക്കാനാണിവിടെ ഭരണ-പ്രതിപക്ഷക്കാര്‍ ശ്രമിച്ചത്. ഇത് മുന്‍കൂട്ടി കണ്ടാണ് പ്രധാനമന്ത്രി വരുന്നതിന് നാലുദിവസം മുമ്പേ മുഖ്യമന്ത്രിയും അരഡസന്‍ മന്ത്രിമാരും ദല്‍ഹിയിലെത്തി കേരളത്തിന്റെ ആവശ്യങ്ങളുടെ കെട്ടഴിച്ചത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിവാദത്താല്‍ കൊഴുപ്പിക്കാന്‍ ആഗ്രഹിച്ചവര്‍ അദ്ദേഹവുമായി കേരളത്തില്‍വെച്ച് ആരോഗ്യകരമായ ഒരു ചര്‍ച്ചവേണ്ടെന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു എന്ന് വ്യക്തം. കേരള സന്ദര്‍ശനത്തിനിടെ രാഷ്‌ട്രീയനേട്ടങ്ങള്‍ക്കായി പ്രധാനമന്ത്രി വല്ലതും പ്രഖ്യാപിച്ചുകളയുമോ എന്ന ഭയവും അവര്‍ക്കുണ്ടായിരുന്നു.
മോദിയുടെ മാന്യതകൊണ്ട് കൈനിറയെ സഹായങ്ങളും പദ്ധതികളുമായാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും കേരളത്തിലേക്ക് മടങ്ങിയത്. ഫാക്ടിന് 1000 കോടിയുടെ സഹായം, സ്മാർട്ട് സിറ്റി, നഗരവികസനത്തിന് 580 കോടി, ലക്ഷംവീട് പുനരുദ്ധാരണം, ജനറിക് മരുന്നിന്റെ 30 ശതമാനം തുക കൈമാറൽ, പാലക്കാട് കോച്ച് ഫാക്ടറിക്ക് സെയിലിന്റെ സഹായം… ഇങ്ങനെ നിരവധി കേന്ദ്രസഹായങ്ങളും വാഗ്ദാനങ്ങളുമാണ് കേന്ദ്രത്തിൽനിന്നുണ്ടായത്. എന്നാൽ, കേരളത്തിൽ തിരിച്ചെത്തിയതും മോദിയെ കുറ്റവിചാരണ ചെയ്യാനായിരുന്നു ഇവരുടെ ശ്രമം. ആർ.ശങ്കറിന്റെ പ്രതിമ അനാഛാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഒഴിവാക്കിയെന്ന ആരോപണമുന്നയിച്ച് പ്രധാനമന്ത്രിയുടെ സന്ദർശനം വിവാദമാക്കി നന്ദികേടിന്റെ പര്യായമായി മാറി കേരളം ഭരിക്കുന്നവർ. വാ തുറന്നാൽ മോദി വിരുദ്ധത മാത്രം പറയുന്ന സിപിഎമ്മും ഇതിന് കുടപിടിച്ചു.എസ്എൻഡിപി യോഗംപോലുള്ള ഒരു സംഘടനയുടെ സ്വകാര്യപരിപാടി അവരുടേത് മാത്രമായിരിക്കെ മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന് പിന്നിൽ പ്രധാനമന്ത്രിയുടെ അസഹിഷ്ണുതയാണെന്ന ബാലിശമായ ആരോപണമാണ് കോൺഗ്രസും സിപിഎമ്മും ഉന്നയിച്ചത്.
സോളാർകേസിൽ ഉമ്മൻചാണ്ടിക്കെതിരെ അഞ്ചരകോടി രൂപയുടെ കോഴ വിവാദവും സരിതയുമായുള്ള സ്വകാര്യ ബന്ധങ്ങളുടെ ആരോപണവും കത്തിനിൽക്കെ കോൺഗ്രസും സിപിഎമ്മും പരസ്പരം സഹകരിച്ച് പ്രധാനമന്ത്രിയുടെ കേരളസന്ദർശനം വിവാദമാക്കിയതിന് പിന്നിലെ ഒൡ അജണ്ട ഊഹിക്കാവുന്നതേയുള്ളൂ.എന്തായാലും 2002 ന് ശേഷം പല രാഷ്‌ട്രീയപരീക്ഷണങ്ങളെയും വിവാദങ്ങളെയും അതിജീവിച്ച നരേന്ദ്രമോദി ബിജെപി വിരുദ്ധരുടെ തരംതാണ ഈ രാഷ്‌ട്രീയനീക്കത്തെയും ഒത്തുതീർപ്പ് ബാന്ധവത്തെയും കണ്ട ഭാവമേ നടിച്ചില്ല. അദ്ദേഹം തന്റെ കേരളദൗത്യം വിജയകരമായി പൂർത്തിയാക്കി മടങ്ങി.
കയ്യടിക്കുവേണ്ടിയുള്ള പ്രസംഗമോ പ്രഖ്യാപനങ്ങളോ ആയിരുന്നില്ല മോദിയുടെ ഓരോ വാക്കും. ഭരണസാരഥ്യം ഏറ്റെടുത്ത വേളയിൽ ജനങ്ങൾക്ക് നൽകിയ സന്ദേശത്തിൽ ഉറച്ചുനിന്നുകൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും ജനങ്ങളുടെ ക്രയശേഷിയും പടിപടിയായി ഉയർത്തിക്കൊണ്ടുവരുന്ന ക്രിയാത്മക പദ്ധതികളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.
ഭാരതത്തിലെ 65 ശതമാനത്തിൽ അധികം വരുന്ന ചെറുപ്പക്കാർക്ക് ഇൗ നാട്ടിൽതന്നെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്ന തരത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മേക്ക് ഇൻ ഇന്ത്യ, സ്മാർട്ട് അപ് പോലുള്ള പദ്ധതികൾ ലക്ഷ്യംവെക്കുന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ ഇന്ത്യയുടെ നേതൃത്വം ഏറ്റെടുക്കാൻ കേരളത്തിലെ യുവാക്കൾക്ക് കഴിയുമെന്നും അതിനവർക്ക് ശേഷിയും പ്രാഗൽഭ്യവുമുണ്ടെന്നും അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2022 ഓടെ എല്ലാവർക്കും വീടും വീടിനടുത്തു വിദ്യാലയവും തന്റെ സർക്കാരിന്റെ ലക്ഷ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് വിദേശനിക്ഷേപത്തിൽ ഒരുവർഷംകൊണ്ടുണ്ടായ 40 ശതമാനം വർധനവ് ലോകം നാളെ എങ്ങനെ നോക്കിക്കാണുന്നുവെന്നതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.
റബ്ബറിനെ മേക്ക് ഇൻ ഇന്ത്യയിൽ ഉൾപ്പെടുത്തുമെന്ന് വാഗ്ദാനം നൽകിയ പ്രധാനമന്ത്രി കേരളത്തിന്റെ വികസനകാര്യത്തിൽ ആരും പ്രത്യേകം ഓർമ്മപ്പെടുത്തിയില്ലെങ്കിലും രണ്ടടി മുന്നോട്ടാണ് തന്റെ സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ. ശങ്കറിന്റെ പ്രതിമ അനാഛാദനം ചെയ്ത് പിന്നാക്ക, ദളിത് ആദിവാസി വിഭാഗങ്ങളുടെ ശാക്തീകരണവും ക്ഷേമവുംകൊണ്ടേ രാജ്യത്ത് യഥാർത്ഥ പുരോഗതിയുണ്ടാവുകയുള്ളൂവെന്നും ശങ്കറിന്റെ സേവന മാതൃകയാണ് തന്റെ സർക്കാരും കൈക്കൊള്ളുന്നതെന്നും ഇത്തരം പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് പാർലമെന്റ് നടപടി സുഗമമായി നടത്തിക്കൊണ്ട് പോകേണ്ടത് അനിവാര്യമാണെന്നും സൂചിപ്പിച്ചു. പാർലമെന്റ് നടപടികൾ തടസപ്പെടുത്തൽ ഒരു സ്ഥിരം പരിപാടിയാക്കി മാറ്റിയ കോൺഗ്രസിനെ പരോക്ഷമായി കടന്നാക്രമിക്കുകയായിരുന്നു പ്രധാനമന്ത്രി.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന ശൈലിയാണ് കോണ്‍ഗ്രസ് അനുവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് തോല്‍വി ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും അസഹിഷ്ണുത തന്നെയാണിപ്പോള്‍ പാര്‍ലമെന്റിലും പുറത്തും പ്രകടമായിക്കൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് തോല്‍വിയോടെ പാര്‍ലമെന്റില്‍ നല്ല പ്രതിപക്ഷമായി എങ്ങനെ പെരുമാറാമെന്ന് ബിജെപിക്ക് തങ്ങള്‍ കാണിച്ചുകൊടുക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസുകാര്‍ രാജ്യത്തിന്റെ പരമോന്നത നിയമനിര്‍മ്മാണസഭയെ ബഹളത്തില്‍ മുക്കിയും സഭ ബഹിഷ്‌കരിച്ചും അവഹേളിക്കുകയാണിപ്പോള്‍. അംഗബലം കൊണ്ടല്ല. ഉടുതുണിയഴിച്ചും ശ്രദ്ധനേടുക എന്നതാണ് അവരുടെ നിലപാട്. കേരള സന്ദര്‍ശനത്തിനിടെ നരേന്ദ്ര മോദി സംസ്ഥാനത്തെ അവഹേളിച്ചു എന്നാണ് കോണ്‍ഗ്രസുകാരുടെയും സിപിഎമ്മിന്റെയും ആരോപണം. യഥാര്‍ത്ഥത്തില്‍ ഭാരത ജനാധിപത്യത്തെയും പരമോന്നത നിയമനിര്‍മാണസഭയെയും പ്രധാനമന്ത്രിയെയും അവഹേളിക്കുന്നത് കോണ്‍ഗ്രസും സിപിഎമ്മുമാണ്.
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിനിടെ വിവാദമുണ്ടാക്കി ജനങ്ങളെ കേന്ദ്രസര്‍ക്കാരിനെതിരെ തിരിക്കാമെന്നായിരുന്നു ഇവരുടെ ഇവിടത്തെയും തന്ത്രം. പക്ഷേ, ആ ശ്രമം പാളിപ്പോയി. അതാണ് കേരളത്തിലെ ജനങ്ങള്‍ തൃശൂരും കൊല്ലത്തും തെളിയിച്ചത്. കേരളം മാറുകയാണ്. ബിജെപിക്കനുകൂലമായി പരിവര്‍ത്തനപ്പെടുകയാണ്. അതിനെ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും അസഹിഷ്ണുതകൊണ്ട് തടയാനാവില്ല.
















