ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ നടത്തിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ എന്തുകൊണ്ട് കേസെടുത്തില്ല എന്നും ഇതുവരെ എഫ്‌ഐആര്‍ സമര്‍പ്പിക്കാത്തതെന്തെന്നും കേരള ഹൈക്കോടതി ഉയര്‍ത്തിയ ചോദ്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മന്ത്രി കെ.ബാബുവുമായുള്ള അസാധാരണമായ അടുപ്പത്തിലേക്കും വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോളിന്റെ അനാസ്ഥയിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. മന്ത്രി ബാബുവിനെതിരെയുള്ള ബിജു രമേശിന്റെ പരാതി ഫയലില്‍ സ്വീകരിക്കാന്‍ വിജിലന്‍സ് വിസമ്മതിച്ചിരുന്നു. ഒരു അന്വേഷണം മാത്രമാണ് പ്രഖ്യാപിച്ചത്.
ബാര്‍ കോഴ ഇടപാട് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വി.എസ്.സുനില്‍ കുമാര്‍ എംഎല്‍എ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയും മറ്റ് രണ്ട് ഹര്‍ജികളും പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. മന്ത്രി ബാബുവിനെതിരായ ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് 2015 ജൂണ്‍ ആറിന് സമര്‍പ്പിച്ചതാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ട് നിലനില്‍ക്കുന്നതല്ലെന്നാണ് വാദം. ഇതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തതാണ് ഹൈക്കോടതിയെ പ്രകോപിപ്പിച്ചത്. പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കി തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതല്ലേ എന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്നാണ്. സര്‍ക്കാരിന്റെ ഈ ആവശ്യം കേസ് ഒതുക്കിത്തീര്‍ക്കാനാണ് എന്ന സംശയം ഉയര്‍ത്തുന്നു.
ഹോട്ടല്‍ ആന്‍ഡ് ബാര്‍ അസോസിയേഷന്‍ വൈസ്പ്രസിഡന്റ് ബിജു രമേശ് അവകാശപ്പെട്ടത് അദ്ദേഹം മന്ത്രി ബാബുവിന്റെ വീട്ടിലും ഓഫീസിലുമായി ഒരു കോടി രൂപ കോഴയായി നല്‍കിയെന്നാണ്. ബിജു രമേശ് 50 ലക്ഷവും മറ്റൊരു ഹോട്ടലുടമ 95 കോടിയും ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം നല്‍കി എന്നാണാരോപണം. ബാര്‍ ഉടമകള്‍ ലൈസന്‍സ് നീട്ടിക്കിട്ടാന്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് നല്‍കാന്‍ 50 കോടി രൂപ സംഭരിച്ചിരുന്നു. ബാറുടമ അസോസിയേഷന്‍ നേതാവ് ബിജു രമേശ് തന്റെ പരാതിയുടെ സത്യാവസ്ഥ തെളിയിക്കാന്‍ നുണപരിശോധനയ്‌ക്കുപോലും തയ്യാറാണെന്നറിയിച്ചിരുന്നു. ബിജു രമേശിന്റേയും മറ്റ് രണ്ട് പേരുടെ സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മന്ത്രിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്യാത്തത്.
2015 ജൂണ്‍ ആറിന് വിജിലന്‍സ് ഡിവൈഎസ്പി പ്രഥമവിവര റിപ്പോര്‍ട്ട് നല്‍കിയിട്ടും അത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുമില്ല, തള്ളിയിട്ടുമില്ല. 10 കോടി രൂപ കോഴ കൈപ്പറ്റി എന്ന ആരോപണം നേരിടുന്ന മന്ത്രി ബാബുവിനെതിരെ കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. മുഖ്യമന്ത്രിയോടടുപ്പമുള്ള മന്ത്രി കെ.ബാബു ഇപ്പോള്‍ ബിജു രമേശിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.
ഈ കേസിലെ അന്തര്‍നാടകങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത് വലിയ കോലാഹലമുണ്ടാക്കിയിരുന്നു. ഇപ്പോള്‍ നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ ഒഴിവാക്കി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി പി.എന്‍.ശ്രീകുമാരന്‍ നമ്പൂതിരി എന്നയാള്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. ഇടതുസര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന എളമരം കരീമിനെതിരായ വിജിലന്‍സ് കേസില്‍ അദ്ദേഹത്തിനനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയ ആളാണ് സുകേശനെന്ന് ഹര്‍ജിയില്‍ പറയുന്നു. മന്ത്രി ബാബുവിനെതിരെ തെളിവില്ലെന്ന തരത്തില്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ശരിയല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് കോടതി ത്വരിത പരിശോധനക്കുള്ള നടപടികള്‍ തുടങ്ങിയിരിക്കുകയാണ്.
2015 ജൂണ്‍ ആറിന് വിജിലന്‍സ് ഡിവൈഎസ്പി പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കി. അത് കോടതിയില്‍ സമര്‍പ്പിക്കുകയോ തള്ളുകയോ കൊള്ളുകയോ ചെയ്യാതെ ശീതീകരണശാലയിലാണ്. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിന്റെ അഴിമതിയുടെ വിവിധമുഖങ്ങളാണ് ഇപ്പോള്‍ അതിവേഗം അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. പക്ഷേ ഒന്നിലും നടപടി ഉണ്ടാകുന്നില്ല എന്നുമാത്രം.
കെ.എം.മാണിക്കെതിരെ ഉണ്ടായ വിധിയില്‍ അദ്ദേഹം സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാനൊരുങ്ങുകയാണ്. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴും അഴിമതിയില്‍ മുങ്ങിയ മുഖ്യമന്ത്രി സുസ്‌മേരവദനനായി ജനമധ്യത്തിലെത്തുന്നതും കെപിസിസി പ്രസിഡന്റിന്റെ കേരള യാത്രയും എല്ലാം ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രങ്ങള്‍ മാത്രമാണ്. എന്നാല്‍ ഇതിലൊന്നും അവര്‍ വീഴില്ലെന്ന് ഉമ്മന്‍ചാണ്ടിയും സുധീരനും ഓര്‍ക്കുന്നത് കൊള്ളാം.
















