സാധാരണ തീര്‍ത്ഥാടനങ്ങളെല്ലാം പാപം പോക്കി പുണ്യം നേടാനാണ്. ഗുരുദേവന് അതു തള്ളിക്കളയുന്നില്ല. എന്നാല്‍ അതു മാത്രം പോര- അതിനെ അതിവര്‍ത്തിച്ച് അറിവിന്റെ തീര്‍ത്ഥാടനമായ തീര്‍ത്ഥാടന സമ്പ്രദായത്തെ ഗുരു പുതുക്കി വിലയിരുത്തി. അവിടുന്ന് ഉപദേശിക്കുന്നു.”ആണ്ടിലൊരിക്കല്‍ കുറെ ആളുകള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും മഞ്ഞ വസ്ത്രവും ധരിച്ച് യാത്ര ചെയ്ത് ശിവഗിരിയില്‍ ചെന്ന് ചുറ്റും നടന്ന് കുളിയും ഊണും കഴിഞ്ഞ് പണവും ചെലവാക്കി വീടുകളില്‍ ചെല്ലുന്നതുകൊണ്ട് എന്തു സാധിച്ചു? ഒന്നും സാധിച്ചില്ല. വെറും ചെലവും ബുദ്ധിമുട്ടും. ഇതു പാടില്ല. ഏതു പ്രവൃത്തിക്കും ഒരു ഉദ്ദേശ്യം വേണം.” എന്നിട്ട,് വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സങ്കേതികപരിശീലനങ്ങള് എന്നീ എട്ടു വിഷയങ്ങള്‍ അരുളിചെയ്ത് ശിവഗിരിയില്‍ പ്രസംഗപരമ്പര നടത്തണമെന്നാണ് ഉപദേശിച്ചത്. ഓരോ വിഷയത്തിലും വൈദഗ്ധ്യം ഉള്ളവരെ ക്ഷണിച്ച് അവരുടെ പ്രസംഗങ്ങള്‍ പറയിക്കണം.
ജനങ്ങള്‍ അച്ചടക്കത്തോടെ ശ്രദ്ധിച്ചുകേള്‍ക്കണം. കേട്ടതെല്ലാം പ്രവൃത്തിയില്‍ വരുത്താന്‍ ശ്രമിക്കണം. അതില്‍ വിജയം വരിക്കണം. അപ്പോള്‍ ജനങ്ങള്‍ക്കും, രാജ്യത്തിനും അഭിവൃദ്ധി ഉണ്ടാകും.”
ശ്രീനാരായണഗുരുവെന്ന രാഷ്ട്രമീമാംസകനെയാണ് ഈ വാക്കുകളിലൂടെ കാണാനാവുന്നത്. ഒരു രാജ്യത്തിന്റെ വളര്‍ച്ചക്ക് അവശ്യം ഉണ്ടായിരിക്കേണ്ടതെല്ലാം ഗുരുദേവന് ഇവിടെ ക്രോഡീകരിച്ചിട്ടുണ്ട്. ജനതയുടെ ഭൗതികവും, ആത്മീയവുമായ സമഗ്ര പുരോഗതിക്ക് ആവശ്യമായ മാര്‍ഗ്ഗരേഖയാണ് ഗുരുവിന്റെ ഈ തീര്‍ത്ഥാടനസന്ദേശം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഡിസം.20 മുതല്‍ തീര്‍ത്ഥാടനപരിപാടികള്‍ ആരംഭിക്കുകയായി. അന്നു രാവിലെ മഹാസമാധി സന്നിധിയില്‍ വെച്ച് പീതാംബരദീക്ഷ എന്ന ചടങ്ങ് ആരംഭിക്കുന്നു. വ്രതം അനുഷ്ഠിക്കുന്ന ഭക്തജനങ്ങളുടെ കൈയില്‍ മഞ്ഞച്ചരട് കെട്ടി ദീക്ഷ സ്വീകരിച്ച് വ്രതാനുഷ്ഠാനത്തിലേക്ക് പ്രവേശിക്കുന്നു.
10 ദിവസത്തെ വ്രതത്തിന്റെ പ്രാരംഭം കുറിച്ചുുകൊണ്ടുള്ള ഈ ചടങ്ങ് ഇപ്പോള്‍ രാജ്യത്തിന്റെ വിവിധപ്രദേശങ്ങളില്‍ നടത്താറുണ്ട്. ഇത് ലോകമെമ്പാടുമുള്ള ശ്രീനാരായണഭക്തര്ക്ക് അനുഷ്ഠിക്കാവുന്ന ചടങ്ങാണ്. ദിവസവും പ്രഭാതത്തില്‍ കുളിച്ച് ഗുരുവിന്റെ പ്രാര്‍ത്ഥനകളും അഷ്ടോത്തരശതനാമാവലി പുഷ്പാഞ്ജലി മന്ത്രവും ആത്മോപദേശശതകാദി കൃതികളുടെ പാരായണവും തുടര്‍ന്ന് അടുത്തുള്ള ഗുരുദേവക്ഷേത്രത്തില്‍ ദര്‍ശനവും നടത്തുന്നു. വ്രതംനോറ്റ ഭക്തന്മാര്ക്ക് 10 ദിവസവും മഞ്ഞവസ്ത്രം ധരിച്ച് ഗൃഹസന്ദര്‍ശനവും ഇതര ഗുരുദേവ സന്ദേശ പ്രചരണവും നടത്താം.
ഡിസം.20 മുതല്‍ കാര്‍ഷികവ്യവസായിക പ്രദര്‍ശനങ്ങളും 25 മുതല്‍ 29 വരെ ഗുരുദേവകൃതികളെ ആസ്പദമാക്കി പ്രഭാഷണ പരമ്പരയും 30 മുതല്‍ ജനുവരി ഒന്ന് വരെ ഏതാണ്ട് 12 സമ്മേളനങ്ങളും ജനുവരി ഒന്ന് മഹാസമാധി മന്ദിര പ്രതിമ പ്രതിഷ്ഠാ വാര്‍ഷിക പരിപാടികളും സംഘടിപ്പിക്കാറുണ്ട്. 25 മുതല്‍ രാത്രി വിവിധ കലാപരിപാടികളും. എന്നാല്‍ ഇക്കാലത്ത് തീര്‍ത്ഥാടനം ഒരു ക്ഷേത്രദര്‍ശനം പോലയാകുന്നുവെന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. ശിവഗിരിയില്‍ പന്തല്‍ നിറച്ച് ആളുകള്‍ ശ്രോതാക്കളായി ഉണ്ടെങ്കിലും തീര്‍ത്ഥാടകരില്‍ നല്ലൊരുഭാഗവും ശിവഗിരിപ്രാന്തങ്ങള് ദര്‍ശിച്ച് ഒരു ടൂര്‍ പ്രോഗ്രാം പോലെ അടുത്ത സ്ഥലത്തേയ്ക്ക് പോകുന്നു. ഗുരു കല്പിച്ചതുപോലെ ഭക്തിയോടെ ഈശ്വര നാമങ്ങള്‍ ഉച്ചരിക്കുന്നതിലും 10 ദിവസത്തെ വ്രതമാചരിച്ച പീതാംബരധാരികളായി ശിവഗിരിയില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ പങ്കാളികളായി ശ്രോതാക്കളായി ജീവിതവിജയംനേടുവാന് ശ്രദ്ധാലുക്കളാകണം.
ഒരു കാര്യംകൂടി പറയട്ടെ. തീര്‍ത്ഥാടകര്‍ ഇപ്പോള്‍ ശിവഗിരി ദര്‍ശനത്തിന്റെ ഭാഗമായി ചെമ്പഴന്തി , അരുവിപ്പുറം, കുന്നുംപാറ, മരുത്വാമല, കുമാരനാശാന് സ്മാരകം എന്നിവയും സഞ്ചാരപഥത്തിലുള്ള ഗുരുദേവക്ഷേത്രങ്ങളും സന്ദര്‍ശിക്കാറുണ്ട്. ഈ അവസരത്തില്‍ സഞ്ചാരപഥത്തിലുള്ള ക്ഷേത്രങ്ങളില്‍ തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനും ക്ഷേത്രങ്ങള്‍ തുറന്നുവെച്ച് ദര്‍ശനസൗകര്യം ഒരുക്കുന്നതിലും ക്ഷേത്ര ഭാരവാഹികള്‍ ഉല്സാഹിക്കുമെന്നുകൂടി സാദരം കുറിയ്ക്കട്ടെ. ശിവഗിരി തീര്‍ത്ഥാടനത്തില്‍ ആചാരാനുഷ്ടാനവിധിയോടുകൂടിയും മലിനമാക്കാതെയുംശ്രദ്ധാന്വിതമായ മനസ്സോടുകൂടിയും പങ്കാളികളായി ഗുരുദേവാനുഗ്രഹം നേടാന്‍ സാധിക്കട്ടെ.
അവസാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: