സമുദായങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ അടിപിടികളും ഒറ്റപ്പെട്ട കൊലപാതകങ്ങളും കേരളപ്പിറവിക്കുശേഷം പലകുറി നടന്നിട്ടുണ്ട്. എന്നാല്‍ ഒരുകലാപം എന്ന വാക്കുപയോഗിച്ച് വിളിച്ച സംഭവമാണ് 1971 അവസാനം തലശേരിയിലുണ്ടായത്. തലശേരി അന്നും ഇന്നും സിപിഎം ശക്തികേന്ദ്രമാണ്. ബിജെപി പ്രസിഡന്റായി കുമ്മനം രാജശേഖരനെ നിശ്ചയിച്ചത് കലാപമുണ്ടാക്കാനാണെന്ന സിപിഎം ആരോപണം തലശേരി സംഭവങ്ങള്‍ മറച്ചുവച്ച് ചെകുത്താന്‍ വേദമോതുന്നതിന് സമമാണ്.
തലശേരിയിലും സമീപ പഞ്ചായത്തുകളിലും കൊള്ളയും കൊള്ളിവയ്‌പും നടന്ന ദുഃഖകരമായ വര്‍ഗീയ കലാപം 1971 ഡിസംബര്‍ അവസാന ദിവസങ്ങളിലാണ് അരങ്ങേറിയത്. ഉത്സവത്തിന്റെ ഭാഗമായി നടന്ന കലശഘോഷയാത്രയ്‌ക്ക് നേരെ നഗരമധ്യത്തിലുള്ള നൂര്‍ജഹാന്‍ ഹോട്ടലിനു മുകളില്‍നിന്ന് ചെരിപ്പെറിഞ്ഞതാണ് കലാപത്തിന് തുടക്കമായത്. മാര്‍ക്‌സിസ്റ്റുകാരാണ് ഉത്സവഘോഷയാത്രയുടെ സംഘാടകരില്‍ ഭൂരിപക്ഷവും. ഘോഷയാത്രയില്‍ അണിനിരന്നവരിലധികവും മാര്‍ക്‌സിസ്റ്റ് യുവാക്കളുമായിരുന്നു.
കലാപം സിപിഎം ആസൂത്രിതമായി നടത്തിയതാണെന്നതിന് ഒട്ടനവധി തെളിവുണ്ടായിരുന്നു. ഘോഷയാത്രയില്‍ പങ്കെടുത്തുവര്‍ കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ക്കാനും കൊള്ളയടിക്കാനും തുടങ്ങി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ശക്തിയും സ്വാധീനവുമുള്ള സ്ഥലങ്ങളില്‍ പള്ളിക്കും മുസ്ലിം വീടുകള്‍ക്കും നേരെ വ്യാപകമായ അക്രമം നടന്നു. പിറ്റേദിവസം മുസ്ലിങ്ങളും സര്‍വസന്നാഹവുമായി കൊള്ളയും കൊള്ളിവയ്‌പും നടത്തി. മുസ്ലിം ലീഗിനാണ് ആഭ്യന്തരവകുപ്പ് എന്നതിനാല്‍ ലീഗിന്റെ ആജ്ഞാനുവര്‍ത്തികളായാണ് പോലീസ് പെരുമാറിയത്.
ലീഗിലെ പ്രമാണി ചെറിയ മമ്മുക്കേയിയെ തങ്ങളുടെ ഉയര്‍ന്ന ഉദേ്യാഗസ്ഥനോടെന്നപോലെ സല്യൂട്ട് ചെയ്യുന്ന പോലീസ് വ്യൂഹമായിരുന്നു അവിടെ. ആര്‍എസ്എസിനോ ജനസംഘത്തിനോ സ്വാധീനം ഇല്ലാത്ത പഞ്ചായത്തുകളില്‍ പള്ളികള്‍ക്കും വീടുകള്‍ക്കും നേരെ അക്രമമുണ്ടായി. പക്ഷേ ഒടുവില്‍ മുസ്ലിം രക്ഷകവേഷം കെട്ടി രംഗത്തിറങ്ങിയതും മാര്‍ക്‌സിസ്റ്റുകാരായിരുന്നു എന്നതാണ് കൗതുകകരം.
കലാപത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടും അത് ദുര്‍വ്യാഖ്യാനം ചെയ്ത് ജനസംഘത്തെ പഴിചാരി രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനാണ് സിപിഎം തുടര്‍ന്നും ശ്രമിച്ചത്. തലശേരി കത്തിക്കാളിയതിന് ഒരു രാഷ്‌ട്രീയ കക്ഷിയേയും പ്രതേ്യകമായി കുറ്റപ്പെടുത്താനാവില്ലെന്നും എല്ലാ രാഷ്‌ട്രീയ കക്ഷികളിലുംപെട്ടവര്‍ മതപരമായി ചേരിതിരിഞ്ഞ് അക്രമം നടത്തിയതായും വ്യക്തമാക്കിയ കമ്മീഷന്‍ മുസ്ലിങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ജനസംഘക്കാരനായ കെ.കെ.പൊതുവാള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രദ്ധിച്ചത് എടുത്തുപറഞ്ഞിട്ടുണ്ട്.
മാര്‍ക്‌സിസ്റ്റുകാരുടെ ലീഗ് വിരുദ്ധ പ്രചാരണം മുസ്ലിം വിരുദ്ധമായത് കലാപത്തിനു കാരണമായെന്ന് കമ്മീഷന്‍ മുന്‍പാകെ സിപിഐ തെളിവുനല്‍കിയിട്ടുണ്ട്. കലാപകാരികളുടെ കൂട്ടത്തില്‍ നേതൃത്വം പല സ്ഥലത്തും അവര്‍ക്കാണെന്നും ഉദാഹരണസഹിതം ആരോപണം ഉയര്‍ന്നു.
ലീഗ് വിരോധം മുസ്ലിം വിരോധമാക്കിയ മാര്‍ക്‌സിസ്റ്റുകാര്‍ മലബാറില്‍ പല സ്ഥലത്തും മുസ്ലിങ്ങളുടെ കൃഷിയിടങ്ങള്‍ വെട്ടിനിരപ്പാക്കിയിട്ടുണ്ട്. മാട്ടൂല്‍-നാദാപുരം ഭാഗത്ത് ഹെക്ടര്‍ കണക്കിന് സ്ഥലത്ത് തെങ്ങും വാഴയും കവുങ്ങും അവര്‍ അരിഞ്ഞുവീഴ്‌ത്തി. പയ്യന്നൂരിനടുത്ത് രാമന്തളി പള്ളിയില്‍ക്കയറി മുക്രിയെ വെട്ടിക്കൊന്നു. വളപട്ടണത്തില്‍ മഹമൂദ് എന്ന ചെറുപ്പക്കാരനും മാര്‍ക്‌സിസ്റ്റ് കൊലക്കത്തിക്കിരയായിട്ടുണ്ട്.
തലശേരി കലാപകാലത്ത് യു.കെ. കുഞ്ഞിരാമന്‍ എന്ന മാര്‍ക്‌സിസ്റ്റുകാരന്‍ കൊലപ്പെട്ടിരുന്നു. മെരുവമ്പായി പള്ളിക്ക് കാവല്‍നിന്നപ്പോഴാണ് കുഞ്ഞിരാമന്‍ മരിച്ചതെന്നുപറഞ്ഞ് മുസ്ലിം പ്രീതി സമ്പാദിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കണ്ണൂര്‍ ജില്ലയ്‌ക്കു വെളിയില്‍ വ്യാപകമായ പ്രചാരണം നടത്തി. നീര്‍വേലി കള്ളുഷാപ്പിനടുത്താണ് കുഞ്ഞിരാമന്റെ മൃതദേഹം കിടന്നതെന്ന സത്യം അവര്‍ സൗകര്യപൂര്‍വം മറച്ചുവച്ചു.
1998ലെ ദേശാഭിമാനിയില്‍ സിപിഎം സംസ്ഥാന കമ്മറ്റി അംഗവും കൂത്തുപറമ്പ് സ്വദേശിയുമായ പി. ജയരാജന്‍ എഴുതിയ ലേഖനത്തില്‍ സത്യം രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലേക്ക് പോകുന്ന വഴിക്കാണ് കുഞ്ഞിരാമന്‍ കൊല്ലപ്പെട്ടതെന്ന് അതില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കൂത്തുപറമ്പ്-മട്ടന്നൂര് റോഡില്‍ നീര്‍വേലി എന്ന സ്ഥലത്ത് ‘അളകാപുരി’ കള്ളുഷാപ്പിലെ വഴക്കാണ് കൊലപാതകത്തിലെത്തിയത്.
യു.കെ.കുഞ്ഞിരാമന്‍ കൊലക്കേസിലെ പ്രതികളില്‍ ചിലര്‍ പിഎസ്പിക്കാരായിരുന്നു. അവരെ സഹായിക്കാനും സംരക്ഷിക്കാനും തയ്യാറാകാതിരുന്നപ്പോള്‍ അഭയം തേടി ഹിന്ദുസംരക്ഷണസമിതിയുമായി ബന്ധപ്പെട്ടിരുന്നു. കേസ് കഴിഞ്ഞപ്പോള്‍ അവര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. ജനസംഘവുമായോ ആര്‍എസ്എസുമായോ ഒരു ബന്ധവും അവര്‍ക്ക് ഒരു കാലത്തുമില്ലാതിരുന്നിട്ടും പള്ളിക്കുകാവല്‍നിന്ന കുഞ്ഞിരാമനെ കൊന്നത് ആര്‍എസ്എസുകാരാണെന്ന കല്ലുവച്ച നുണ മാര്‍കിസ്റ്റുകാര്‍ പ്രചരിപ്പിച്ചിരുന്നത് രാഷ്‌ട്രീയ ദുഷ്ടലാക്കോടെ ഇപ്പോഴും തുടരുകയാണ്.
തലശേരി കലാപത്തിന്റെ കാരണങ്ങളിലൊന്ന് എബിവിപിക്കാര്‍ ക്രഷ് പാകിസ്ഥാന്‍ (പാകിസ്ഥാനെ തകര്‍ക്കുക) എന്ന പോസ്റ്റര്‍ വ്യാപകമായി പതിച്ചതുകൊണ്ടാണെന്ന് ചിലര്‍ കണ്ടെത്തി. ഭാരതത്തെ ആക്രമിച്ച പാകിസ്ഥാനെ തകര്‍ക്കുക എന്നത് തലശേരിയില്‍ മുസ്ലിങ്ങളെ അക്രമാസക്തരാക്കി എന്ന വിലയിരുത്തല്‍ നല്‍കുന്ന സൂചന എന്താണെന്ന് വ്യക്തമാണ്. തലശേരി കലാപത്തെക്കുറിച്ചനേ്വഷിച്ച കമ്മീഷന്‍ മുമ്പാകെ എല്ലാ കക്ഷികളും സംഘടനകളും വ്യക്തികളും തെളിവുനല്‍കിയെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കമ്മീഷനെ ബഹിഷ്‌കരിക്കുകയായിരുന്നു.
തലശേരി താലൂക്കില്‍ അന്ന് ആര്‍എസ്എസിന് പ്രവര്‍ത്തനമുണ്ടായത് തിരുവങ്ങാടാണ്. അവിടെയാണ് അഡ്വ. കെ.കെ.പൊതുവാളടക്കമുള്ള ജനസംഘം പ്രവര്‍ത്തകര്‍ മാര്‍ക്‌സിസ്റ്റുകാര്‍ അക്രമം കാട്ടിയപ്പോള്‍ ഓടിയെത്തിയ മുസ്ലിങ്ങള്‍ക്ക് സംരക്ഷണമൊരുക്കിയിരുന്നു. കലാപം സൃഷ്ടിച്ച് രക്ഷകവേഷം അണിയുന്നതില്‍ നേട്ടം കണ്ടെത്തിയ സിപിഎം സൃഷ്ടിച്ച കലാപങ്ങളുടെ ചരിത്രം കേരളം തിരിച്ചറിയണം. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് നാദാപുരത്തെ സംഭവങ്ങള്‍.
(തുടരും)
















