ന്യൂദല്‍ഹി: ലൈംഗികാതിക്രമങ്ങളിലൂടെ ഉണ്ടായ കൃപ്രസിദ്ധി ഇല്ലാതാക്കാന്‍ ജെഎന്‍യുവിയില്‍ വാക്കിനു വിലക്ക്. എല്ലാത്തരം സ്വാതന്ത്ര്യവും പ്രഖ്യാപിച്ച് വിപ്ലവ വഴിയില്‍ നടക്കാന്‍ യുവത്വത്തെ നിര്‍ബന്ധിച്ച ജെഎന്‍യുവിലെ പുതിയ നിയന്ത്രണങ്ങള്‍ ഏറെ കൗതുകകരമാകുകയാണ്. ലൈംഗികാതിക്രമണങ്ങളും സംഭവങ്ങളും പുറത്തുപറയരുതെന്നാണ് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യുണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വിലക്ക്.
നിയന്ത്രണങ്ങളെല്ലാം സ്വാതന്ത്ര്യങ്ങള്‍ക്കു തടസമാണെന്ന പുരോഗമന നയവും നിലപാടും സ്വീകരിച്ചിരുന്ന ഇടതുപക്ഷ അദ്ധ്യാപക-വിദ്യാര്‍ത്ഥി സംഘടനകളൊന്നും ഈ വിലക്ക് പ്രസ്താവനയ്‌ക്കെതിരേ മിണ്ടിയിട്ടില്ല. യൂണിവേഴ്‌സിറ്റിയുടെ ജന്‍ഡര്‍ സെന്‍സിറ്റേഷന്‍ കമ്മിറ്റി എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്-നു മുന്നില്‍ വന്ന കേസുകളുടെ വെളിപ്പെടുത്തലുകള്‍ സ്ഥാപനത്തിന്റെ സദ്കീര്‍ത്തികെടുത്തുന്നുവെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പരാതികള്‍ പരസ്യപ്പെടുത്തുന്നതും പൊതു വേദിയില്‍ ചര്‍ച്ചചെയ്യുന്നതും ഒരുതരം പൊതു വിചാരണയാണെന്നാണ് ഇപ്പോള്‍ ആക്ഷേപം.
ഇത്തരത്തില്‍ സമിതിക്കു മുന്നില്‍ വരുന്ന ആരോപണങ്ങളും ആക്ഷേപങ്ങളും പരസ്യമാക്കുന്നത് ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കുന്നതിനല്ല, കൂടുതല്‍ ചര്‍ച്ച നടത്തി അത് ഭൂഷണമാക്കി ആവര്‍ത്തിക്കുന്നതിനേ ഉപകരിക്കൂ, സര്‍വകലാശാല ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു. ഇത്തരത്തില്‍ നിസ്സാരമായ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന പ്രചാരണങ്ങള്‍ അഭിനന്ദനാര്‍ഹമല്ല, പത്രക്കുറിപ്പു പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് കണക്കുകള്‍ നിരത്തി കേന്ദ്ര മാനവ വിഭവവകുപ്പു മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍ പ്രസ്താവന നടത്തിയത്. 2013-14 വര്‍ഷത്തില്‍ ജെഎന്‍യുവില്‍നിന്ന് 25 ലൈംഗികാതിക്രമണ കേസുകളാണ് റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുള്ളത്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള 104 സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതലാണിത്.
കഴിഞ്ഞ മാസം ദല്‍ഹി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മാലിവാളും ലൈംഗികാക്രമണക്കേസുകള്‍ ഏറ്റവും കൂടുതല്‍ ജെഎന്‍യുവിലാണെന്നു വെളിപ്പെടുത്തിയിരുന്നു. ഈ വസ്തുകള്‍ ജെഎന്‍യു അധികൃതര്‍ നിഷേധിക്കുന്നില്ല. വ്യക്തി സ്വാതന്ത്ര്യം അരാജകത്വമായി മാറിയിരിക്കുന്ന ജെഎന്‍യുവിലെ കാമ്പസ് നിയന്ത്രിക്കുന്നത് ഇടതുപക്ഷ ബുദ്ധിജിവികളെന്ന് സ്വയം പറയുന്ന കമ്മ്യൂണിസ്റ്റ് അദ്ധ്യാപകരും വിദ്യാര്‍ത്ഥി സംഘടനകളുമാണ്.
















