ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യയോഗം ചേര്‍ന്നത് 1885 ലായിരുന്നു. 130 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമാണ് ആ പാര്‍ട്ടിക്കുള്ളത്. അതോര്‍ത്ത് അഭിമാനിക്കാനും നേതാക്കന്മാരെ സ്മരിച്ച് പുളകിതരാകാനും കോണ്‍ഗ്രസ്പാര്‍ട്ടിക്ക് അവകാശമുണ്ട്. എന്നാല്‍ ഇന്നത്തെ പാര്‍ട്ടിയും അതിന്റെ തലപ്പത്ത് വിരാജിക്കുന്നവരും മഹാത്മാഗാന്ധിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും പിന്തുടര്‍ന്നാണോ കോണ്‍ഗ്രസിനെ നയിച്ചുകൊണ്ടിരിക്കുന്നത്? മഹാത്മാഗാന്ധി യഥാര്‍ത്ഥത്തില്‍ ആരായിരുന്നു എന്ന് ഇന്നത്തെ യുവകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും അറിയാമോ? ‘സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ എത്രപേര്‍ വായിച്ചിട്ടുണ്ട്? ‘നവഗാന്ധി’മാരില്‍ ആരുടെയെങ്കിലും ബന്ധുവാണെന്നായിരിക്കാം അവരുടെ ധാരണ. ഒരു ചരിത്രപുരുഷനായി മാറിയിരിക്കുന്നു ഗാന്ധിജി.
മഹാത്മാഗാന്ധി പല ഉപദേശങ്ങളും നല്‍കിയിട്ടുണ്ട്. എല്ലാവര്‍ക്കും വേണ്ടിയുള്ളവയായിരുന്നു അവയെല്ലാംതന്നെ. സ്വാതന്ത്ര്യം ലഭ്യമായാല്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്നായിരുന്നു ആഗ്രഹം. ദേശീയ വസ്തുക്കള്‍ മാത്രം ഭാരതീയര്‍ ഉപയോഗിക്കണമെന്നും പറഞ്ഞിരുന്നു. ചര്‍ക്കയില്‍ സ്വയം തുന്നിയെടുത്ത ഖദര്‍വസ്ത്രമായിരിക്കണം ധരിക്കേണ്ടതെന്നും ആവശ്യപ്പെട്ടിരുന്നു. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം ഖദര്‍, സത്യസന്ധതയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായിരുന്നു. ഇന്നത്തെ സ്ഥിതി എന്താണ്? അഴിമതിക്കും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മറയായിരിക്കുന്നു അത്. പീഡനക്കേസുകളില്‍ ഖദര്‍വസ്ത്രധാരികളില്‍ പലരെയും പിടികൂടുന്നു. അടൂരില്‍ നടന്ന സംഭവം കഴിഞ്ഞദിവസമായിരുന്നു നടന്നത്. അധികാരം ദുരുപയോഗം ചെയ്ത് രക്ഷപ്പെടുന്നവരെക്കുറിച്ച് നമ്മര്‍ അറിയുന്നില്ല.
ഗാന്ധിജിയെ സ്മരിച്ചുകൊണ്ട് തുടങ്ങിയത് അദ്ദേഹത്തിന്റെ ഒരു മഹദ്‌വചനം സൂചിപ്പിക്കാനാണ്. ”ടു സര്‍വ് ഈസ് ടു സഫര്‍’ (To serve is to suffer). സേവിക്കണമങ്കില്‍ സഹിക്കണമെന്ന്. അതായത് പൊതുപ്രവര്‍ത്തകര്‍ പലതും സഹിക്കേണ്ടിവരുമെന്ന്. അത് എത്ര വലിയ സ്ഥാനങ്ങള്‍ വഹിക്കുന്നവരായാലും വേണ്ടില്ല അതിനു തയ്യാറാകുകയാണ് വേണ്ടത്.
ഇന്നത്തെ കോണ്‍ഗ്രസുകാര്‍ ആരെങ്കിലും അതിനു തയ്യാറാകുന്നുണ്ടോ? മുഖ്യമന്ത്രിയായാലും അതിന് അതീതനാകുന്നുമില്ല. ഭരിക്കാന്‍ വേണ്ടി മാത്രം രൂപീകരിച്ച രാഷ്‌ട്രീയപാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നാണ് വിശ്വസിച്ചുപോരുന്നത്. അതിനെ എക്കാലവും നയിക്കേണ്ടത് ‘നെഹ്‌റു-ഗാന്ധി’ കുടുംബവും. ഇന്നത്ത അവരുടെ ഇടയിലുള്ള അസന്തുഷ്ടിക്കും അസഹിഷ്ണുതക്കും മറ്റൊരു കാരണം കാണാനില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിക്കാന്‍ ബഹളംകൂട്ടുന്നു. നല്ല ശീലങ്ങളായുള്ള Devotion- (അര്‍പ്പണബോധം), Determination (നിശ്ചയദാര്‍ഢ്യം), Discipline (അച്ചടക്കം) എന്നിവയുടെ കൂടെ Disruption- (വേര്‍പിരിയല്‍) എന്ന നിഷേധാത്മകഭാവംകൂടി കോണ്‍ഗ്രസ് തുന്നിച്ചേര്‍ത്തിരിക്കുന്നതായി അനുഭവപ്പെടുന്നു. (രാഷ്‌ട്രപതി ഇക്കാര്യം പൊതുവെ പരാമര്‍ശിച്ചിട്ടുണ്ട്.).
‘നാഷണല്‍ ഹെറാള്‍ഡ്’ പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസ്യേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്നസ്ഥാപനം ‘യംഗ് ഇന്ത്യ’ എന്ന സ്വകാര്യ ട്രസ്റ്റ് ഏറ്റെടുത്ത് ‘നെഹ്‌റു-ഗാന്ധി’ കുടുംബത്തെ പുലിവാല് പിടിച്ച ഗതിയിലാക്കിയിരിക്കയാണ്. 2010 നവംബറിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നികുതി രഹിത സംഭാവന ലഭിച്ചതില്‍ 90 കോടി രൂപ പലിശരഹിത വായ്‌പയായി നല്‍കി കമ്പനി ‘യംഗ് ഇന്ത്യ’ എന്ന പേരില്‍ സ്വന്തമാക്കുന്നത്. സോണിയക്കും രാഹുലിനും 38 ശതമാനം വീതം 76 ശതമാനം ഓഹരി. കോണ്‍ഗ്രസ് ട്രഷറര്‍ മോത്തിലാല്‍ വോറ, വിശ്വസ്തരായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, അഹമ്മദ് പട്ടേല്‍,സാം പിത്രോഡ എന്നിവര്‍ക്ക് ബാക്കി ഓഹരികളും.
ഈ കൈമാറ്റം നിയമാനുസൃതമല്ലെന്നും ക്രിമിനല്‍ സ്വഭാവമുള്ളതുമാണെന്ന് കാണിച്ച് ഡോ. സുബ്രഹ്മണ്യന്‍സ്വാമി കേസ് ഫയല്‍ ചെയ്തതും തുടര്‍ന്ന് സമന്‍സ് അയച്ചതും. ഇതാണ് പാര്‍ലമെന്റിലെ ബഹളത്തിന് കാരണം. ഇക്കാര്യം പറയാതെ പറഞ്ഞാണ് നടപടികള്‍ തടസപ്പെടുത്തുന്നത്. പ്രത്യക്ഷത്തില്‍ മറ്റ് കാര്യങ്ങള്‍ ഉന്നയിച്ചാണ് ബഹളംകൂട്ടുന്നത്.
2000 കോടി രൂപയുടെ മതിപ്പ് സ്വത്താണ് അസോസ്യേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് കമ്പനിക്കുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 5 നിലകളിലായുള്ള ദല്‍ഹിയിലെ ഓഫീസ്തന്നെയാണ് പ്രധാനപ്പെട്ടത്.
രണ്ട് നിലകള്‍ വാടകക്ക് നല്‍കിയിരിക്കുന്നു. ഒന്നില്‍ പാസ്‌പോര്‍ട്ട് ഓഫീസും അടുത്തതില്‍ ടിസിഎസ് കമ്പനിയും പ്രവര്‍ത്തിക്കുന്നു. 60 ലക്ഷം പ്രതിമാസവാടക ലഭ്യമാകുന്നുവെന്നാണ് പറയപ്പെടുന്നത്. 1 കോടി രൂപയാണെന്നാണ് ‘ദേശാഭിമാനി’ ഭാഷ്യം. 13 കോടി രൂപ വിലമതിക്കുന്ന ലക്‌നൗവിലെ നെഹ്‌റു മന്‍സില്‍, മുംബൈയിലെയും ഇന്‍ഡോറിലെയും സ്വത്തുക്കള്‍ തുടങ്ങിയവയുംപെടുന്നുണ്ട്.
‘നാഷണല്‍ ഹെറാള്‍ഡ്’ പത്രത്തിന്റെ ഉടമസ്ഥാവകാശം എക്കാലത്തും നെഹ്‌റുകുടുംബത്തിനായിരുന്നു എന്ന് ഡിസംബര്‍ 10 ലെ ‘വീക്ഷണ’ത്തില്‍ മുഖപ്രസംഗത്തിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴും അന്നത്തെ സമുന്നതരായ പല കോണ്‍്രഗസ് നേതാക്കളും ഒാഹരി എടുത്തിരുന്നു എന്ന് ഡോ.സുബ്രഹ്മണ്യന്‍സ്വാമി മാത്രമല്ല പ്രശാന്ത് ഭൂഷണും വെളിപ്പെടുത്തിയിട്ടുണ്ട്.കോണ്‍ഗ്രസ് നേതൃത്വം ആശങ്കയിലാണ്. കേസിന്റെ വശങ്ങള്‍ എന്തായാലും വേണ്ടില്ല, ദേശീയ പാര്‍ട്ടിയുടെ ധാര്‍മ്മികതയും സത്യസന്ധതയുമാണ് ചോദ്യംചെയ്യപ്പെട്ടിരിക്കുന്ന്. ഫോര്‍ത്ത് എസ്‌റ്റേറ്റിനെ ‘റിയല്‍ എസ്‌റ്റേറ്റാ’ക്കി’യിരിക്കുന്നു അവര്‍. ഡിസംബര്‍ 19 ല്‍ കേസ് കോടതിയില്‍ വരുമ്പോള്‍ രാഹുല്‍ഗാന്ധി ജാമ്യം എടുക്കാതെ ജയിലില്‍ കഴിയുമെന്നാണ് പറഞ്ഞിരിക്കുന്നത്. അഴിമതിക്കേസില്‍ രക്തസാക്ഷി പരിവേഷം ലഭ്യമാകുമോ എന്നായിരിക്കും ചിന്ത.
രാഷ്‌ട്രീയസ്വയംസേവക സംഘം അതിന്റെ പ്രാരംഭദശ മുതല്‍ ആക്ഷേപങ്ങളെ അതിജീവിച്ചാണ് ഇന്നത്തെ നിലയില്‍ എതിച്ചേര്‍ന്നത്. അതിന്റെ പ്രവര്‍ത്തനപദ്ധതികള്‍ നിശബ്ദമായി ചെയ്തുകൊണ്ടിരിക്കുന്നു. ചെന്നൈയിലെ മഴക്കെടുതികളില്‍പ്പെട്ടവരെ സഹായിക്കുന്നതിലും പുനരധിവസിക്കുന്നതിനുമായി മുമ്പന്തിയിലുണ്ടായിരുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു. ഇതരപാര്‍ട്ടി നേതാക്കള്‍ മാധ്യമങ്ങളിലൂടെ തിളങ്ങിയപ്പോള്‍ അവര്‍ ക്ലേശങ്ങള്‍ സഹിച്ചുകൊണ്ട് സേവാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നു. ആരുടെയും അംഗീകാരമോ സര്‍ട്ടിഫിക്കറ്റോ പ്രതീക്ഷിക്കാതെതന്നെയുള്ള നിസ്വര്‍ത്ഥസേവനം. വെള്ളപ്പൊക്ക കെടുതികള്‍ അനുഭവിച്ചവര്‍ അക്കാര്യം മനസിലാകുന്നു.
ഭാരതീയ ജനതാപാര്‍ട്ടി എന്തെല്ലാം എതിര്‍പ്പുകളെയും അധിക്ഷേപങ്ങളെയും അതിജീവിച്ചാണ് ഇന്ന് ഭാരതം ഭരിക്കുന്ന രാഷ്‌ട്രീയ കക്ഷിയായി മാറിയത്. ആസേതുഹിമാചലം എല്ലാ സംസ്ഥാനങ്ങളിലും വേരുറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ത്രിപുരയില്‍ ധര്‍മ്മഗിരി മുനിസിപ്പല്‍ കൗണ്‍സിലിലേക്കുനടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ട് സീറ്റ് ലഭിച്ചു. ആദ്യമായി ത്രിപുരയില്‍ അക്കൗണ്ട് തുറന്നു.
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം വിവാദമാക്കി. കൊല്ലം എസ്എന്‍ കോളേജ് വളപ്പില്‍ സ്ഥാപിച്ച ആര്‍.ശങ്കര്‍ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയെന്ന കാരണം പറഞ്ഞാണ് ആക്ഷേപങ്ങള്‍ ഉന്നയിച്ചത്. അതിന് ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഒരേസ്വരമാണുള്ളത്. എത്രഹീനമായ ഭാഷയാണ് നേതാക്കള്‍ ഉപയോഗിക്കുന്നത് എന്നത് അവരുടെ അസഹിഷ്ണുതവെളിവാക്കുന്നു. അതിനും പ്രധാനമന്ത്രി മറുപടി പറയണമത്രേ.
ഭാരതീയ ജനതാപാര്‍ട്ടി നേതാവ് ഭാരതത്തിന്റെ പ്രധാനമന്ത്രിയായത് അവര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. ഒരു വേളയില്‍ നരേന്ദ്രമോദിയുമായി വേദിപങ്കിടാന്‍ തയാറാകാതിരുന്നവര്‍ ഇന്ന് വേദിയില്‍ സ്ഥാനം ലഭിച്ചില്ല എന്ന ആക്ഷേപമാണ് ഉന്നയിക്കുന്നത്.
മുന്‍ രാഷ്‌ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍കലാമിന്റെ വാക്കുകള്‍ കാണാം. ”രാഷ്‌ട്രീയം രണ്ടു വിധമുണ്ട് വികസനാധിഷ്ഠിത രാഷ്‌ട്രീയവും രാഷ്‌ട്രീയാധിഷ്ഠിത രാഷ്‌ട്രീയവും” ഇതില്‍ കോണ്‍ഗ്രസ് അനുവര്‍ത്തിച്ചുവരുന്ന രാഷ്‌ട്രീയം ഏതാണ്. കേരളത്തില്‍ വലതുപക്ഷവും ഇടതുപക്ഷവും ഒരുപോലെയല്ലേ രാഷ്‌ട്രീയാധിഷ്ഠിത രാഷ്‌ട്രീയം കളിക്കുന്നത്. ലക്ഷ്യം ഒന്നേയുള്ളു- ഭാരതീയ ജനതാപാര്‍ട്ടിയുടെ വളര്‍ച്ച തടയുന്നതിനും ഒരു എംഎല്‍എ പോലും കേരള നിയമസഭയില്‍ എത്താതിരിക്കുന്നതിനുമായിട്ട്. പക്ഷേ ആഗ്രഹം നടക്കാതെ പോകുമെന്നാണ് ജനങ്ങളുടെ വിശ്വാസം.
















