എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സമത്വമുന്നേറ്റയാത്രയുടെ ആലുവാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം മതവിദ്വേഷമോ ഏതെങ്കിലും സമുദായത്തിനെതിരെ മതസ്പര്‍ധയോ വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതോ ആയിരുന്നില്ല എന്ന ഹൈക്കോടതിയുടെ നിരീക്ഷണം വസ്തുതാപരമാണ്. വെള്ളാപ്പള്ളിയുടെ പ്രസംഗം ഭരണകൂടത്തിനെതിരായ വിമര്‍ശനം മാത്രമാണെന്ന് ഹൈക്കോടതി പറഞ്ഞിരിക്കുന്നു.
കോടതിയുടെ നിരീക്ഷണം യുഡിഎഫ് സര്‍ക്കാരിനും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും സിപിഎമ്മിനും കിട്ടിയ കനത്ത തിരിച്ചടിയാണ്. സ്വാഭാവികമായും വിധിന്യായത്തെ വെള്ളാപ്പള്ളി സ്വാഗതംചെയ്തു. തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ വെള്ളാപ്പള്ളിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി അദ്ദേഹത്തിന്റെ ചോരക്കുവേണ്ടി ദാഹിച്ച കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെ രോഷാകുലനാക്കിയിരിക്കുകയാണ്. വെള്ളാപ്പള്ളിയെ ജയിലിലടക്കണമെന്ന ആഗ്രഹം സാധിക്കാതെപോയതില്‍ കോടതിക്കെതിരെയാണ് സുധീരന്‍ തിരിഞ്ഞിട്ടുള്ളത്. ഈ പ്രശ്‌നത്തില്‍ സുധീരന്‍ കോടതിയലക്ഷ്യ നടപടി നേരിട്ടേക്കാം.
കോഴിക്കോട് നഗരത്തില്‍ അഴുക്കുചാലില്‍ അകപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ജീവന്‍ ബലികഴിച്ച നൗഷാദ് എന്ന മുസ്ലിംയുവാവിന് വന്‍തോതില്‍ സാമ്പത്തികസഹായം പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇത്തരം മഹാത്യാഗം കാഴ്ചവെച്ച ഹിന്ദുക്കളായവര്‍ക്ക് യാതൊന്നും നല്‍കുന്നില്ല എന്ന വിമര്‍ശനമാണ് വെള്ളാപ്പള്ളി ആലുവാ പ്രസംഗത്തില്‍ ഉന്നയിച്ചത്. മരിക്കണമെങ്കില്‍ മുസ്ലിമായി മരിക്കണം എന്ന് വെള്ളാപ്പള്ളി പറഞ്ഞത് സര്‍ക്കാരിന്റെ മതവിവേചനം ചൂണ്ടിക്കാട്ടാനാണ്. വാഹനാപകടത്തില്‍ മരിച്ച ഹാന്‍ഡ്‌ബോള്‍ താരങ്ങളുടെ കുടുംബത്തിനും സഹായം നല്‍കണമെന്നുദ്ദേശിച്ചാണ് താന്‍ ഇത് പറഞ്ഞതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഈ നിലപാടില്‍ വെള്ളാപ്പള്ളി ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. ജാമ്യമനുവദിച്ച കോടതിവിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് അദ്ദേഹം വിമര്‍ശനം ആവര്‍ത്തിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുമ്പോള്‍ ഭൂരിപക്ഷത്തിന് ഒന്നുമില്ല. മതന്യൂനപക്ഷത്തില്‍പ്പെട്ട ഒരു വിധവക്ക് മൂന്നുലക്ഷം കിട്ടുമ്പോള്‍ ഭൂരിപക്ഷത്തില്‍പ്പെട്ട വിധവക്ക് ഒന്നുമില്ലെന്ന് വെള്ളാപ്പള്ളി തുറന്നടിക്കുന്നു.
അധികാരത്തില്‍ തുടരാന്‍ യുഡിഎഫ് സര്‍ക്കാരും അധികാരത്തില്‍ തിരിച്ചെത്താന്‍ ഇടതുമുന്നണിയും എന്തുചെയ്യാനും മടിക്കുന്നില്ല. വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റയാത്ര തുടങ്ങിയപ്പോള്‍തന്നെ വിഎസ് പറഞ്ഞത് അത് ശംഖുംമുഖത്തെത്തുമ്പോള്‍ ജലസമാധിയാകുമെന്നായിരുന്നല്ലോ. ഇപ്പോള്‍ യുഡിഎഫ്-എല്‍ഡിഎഫ് നേതൃത്വം ലക്ഷ്യമിട്ടിരിക്കുന്നത് ബിജെപിയുടെ അധ്യക്ഷപദവിയിലെത്തിയിരിക്കുന്ന കുമ്മനം രാജശേഖരനെയാണ്. ഹിന്ദുദേവാലയങ്ങളുടെ സമീപത്ത് അഹിന്ദുക്കള്‍ കച്ചവടം നടത്തുന്നതിനെപ്പറ്റി കുമ്മനം പറയാത്തത് പറഞ്ഞെന്നുവരുത്തി മുതലെടുക്കാനാണ് ഒരുവിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഇടതു-വലതു മുന്നണികള്‍ ശ്രമിക്കുന്നത്.
കുമ്മനം ആദര്‍ശരാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളാണ്. നാലുപതിറ്റാണ്ടുകാലത്തെ സംശുദ്ധമായ പൊതുജീവിതത്തിന് ഉടമയായ അദ്ദേഹത്തിനെതിരെയുള്ള അസത്യപ്രചാരണം ജനങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല എന്ന സത്യമാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ വിസ്മരിക്കുന്നത്. കുമ്മനം രാജശേഖരന്‍ ഒരു മതവിദേ്വഷിയല്ലെന്ന് കാലം തെളിയിച്ചിട്ടുണ്ട്. എന്നിട്ടും പറയാത്തത് പറഞ്ഞുവെന്നുവരുത്തി അദ്ദേഹത്തെ കുരിശില്‍ തറയ്‌ക്കാന്‍ ശ്രമിക്കുന്നത് ഹീനമാണ്.
കേരളത്തില്‍ പാവപ്പെട്ടവര്‍ക്ക് മിച്ചഭൂമി കൊടുക്കണമെന്നും ആറന്മുളയില്‍ 300 ഏക്കര്‍ മിച്ചഭൂമിയാണെന്നുംകുമ്മനം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ പ്രതികരിക്കാത്തത്? കേരളത്തില്‍ ബിജെപിചേരിയും ബിജെപി വിരുദ്ധചേരിയും മാത്രമാണ് ഇന്നുള്ളതെന്നു കുമ്മനം പറയുന്നതിന് മറയിടാനാണ് ഇടതു-വലതു മുന്നണികള്‍ ശ്രമിക്കുന്നത്. കുമ്മനം മതവിദേ്വഷിയും മതതീവ്രവാദിയാണെന്നും പറഞ്ഞുപരത്തിയാല്‍ ബിജെപിക്കെതിരായ തങ്ങളുടെ അവസരവാദരാഷ്‌ട്രീയം മറച്ചുപിടിക്കാമെന്ന് കോണ്‍ഗ്രസും സിപിഎമ്മും വ്യാമോഹിക്കുന്നു. കേരളത്തില്‍ അക്കൗണ്ട് തുറക്കാനല്ല, അധികാരം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷപദവി ഏറ്റെടുത്തുകൊണ്ട് കുമ്മനം പ്രഖ്യാപിക്കുകയുണ്ടായി. ഈ പ്രഖ്യാപനം ഇടതു-വലതു മുന്നണികളെ കുറച്ചൊന്നുമല്ല പരിഭ്രാന്തരാക്കിയിട്ടുള്ളത്. ഇരുമുന്നണികളിലെയും ഇരുപതോളം പാര്‍ട്ടികളെ ഒറ്റക്ക് നേരിട്ട് തിളങ്ങുന്ന വിജയം നേടിയ ബിജെപിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന കാര്യത്തില്‍ ഇടതു-വലതു മുന്നണികള്‍ ഒറ്റക്കെട്ടാണ്.
കുമ്മനത്തിന്റെ നേതൃത്വത്തില്‍ ബിജെപി വന്‍ കുതിച്ചുചാട്ടത്തിന് ഒരുങ്ങിയിരിക്കെ ഇനി എന്തുചെയ്യുമെന്ന വേവലാതിയാണ് ഉമ്മന്‍ചാണ്ടിക്കും പിണറായി വിജയനുമുള്ളത്. ഇതിന്റെ പ്രതിഫലനമാണ് കുമ്മനത്തിനെതിരായ അവരുടെ പ്രസ്താവനകളില്‍ കാണുന്നത്. എന്നാല്‍ ഇനിയുള്ള കാലം ഇത്തരം തരംതാണ രാഷ്‌ട്രീയം വിലപ്പോവില്ലെന്ന് ഒരേതൂവല്‍പക്ഷികളായ ഇടതു-വലതു മുന്നണികള്‍ മനസിലാക്കിയാല്‍ അവര്‍ക്ക് നന്ന്.
















