പശ്ചിമഘട്ട സംരക്ഷണത്തിനുള്ള വിജ്ഞാപനം ഇറക്കാന്‍ കേരള സര്‍ക്കാരാണ് തടസ്സമെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കിയിരിക്കുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരിരംഗന്‍ നല്‍കിയ ശുപാര്‍ശകളെയാണ് ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ എതിര്‍ക്കുന്നത്. പശ്ചിമഘട്ടം പരിസ്ഥിതിലോല മേഖലയാണ്. വിവിധതരം പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും മത്സ്യങ്ങളും ഉള്‍ക്കൊള്ളുന്ന പശ്ചിമഘട്ടം 1500 കി.മീ. കടലിന്റെ സമീപത്താണ്.
പരിസ്ഥിതിലോല മേഖലയായ ഈ പ്രദേശം പശ്ചിമഘട്ടത്തിന്റെ 60,000 ഹെക്ടര്‍ പ്രദേശമായി കസ്തൂരിരംഗനും 1,37,000 ഹെക്ടര്‍ ആയി മാധവ് ഗാഡ്ഗിലും തിട്ടപ്പെടുത്തിയിരുന്നു. ഇത് പശ്ചിമഘട്ടത്തിന്റെ 37 ശതമാനം ഭാഗമാണ്. ഈ പ്രദേശത്ത് ഖനനം, പാറപൊട്ടിക്കല്‍, തെര്‍മല്‍ പവര്‍ സെന്റര്‍ മുതലായവ നിരോധിക്കണമെന്നാണ് പരിസ്ഥിതി കമ്മറ്റിയുടെ നിര്‍ദ്ദേശം. ദേശീയ ഹരിത ട്രിബ്യൂണലും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനനുകൂലമാണ്. ഇനിമുതല്‍ മേല്‍പ്പറഞ്ഞ വ്യവസായങ്ങള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കരുതെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. പരിസ്ഥിതിലോല മേഖല ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്നതാണ്. 3115 സ്‌ക്വയര്‍ കിലോമീറ്റര്‍ കൃഷി പ്രദേശം തന്റെ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള കസ്തൂരിരംഗന്റെ നീക്കം തദ്ദേശവാസികള്‍ എതിര്‍ത്തിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പായാല്‍ 2000 സ്‌ക്വയര്‍ കിലോമീറ്റര്‍ ടൗണ്‍ഷിപ്പുകളും അതില്‍പ്പെടും.
കേരളത്തിന്റെ ആവശ്യം കൂടുതല്‍ ജനവാസമുള്ള മേഖലകള്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തരുതെന്നാണ്. കാരണം ഇവിടെ ജനം തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളാണ്. ഇവിടെ 123 ഇഎസ്എ വില്ലേജുകളില്‍ സ്‌ക്വയര്‍ കിലോമീറ്ററില്‍ 250 പേര്‍ വീതം താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്നു. 10 കിലോമീറ്റര്‍ ബഫര്‍സോണും പ്രായോഗികമല്ല എന്ന നിലപാടിലാണ് കേരളം. ഇഎഫ്എല്‍ നിയമം റദ്ദാക്കണം എന്ന ആവശ്യവും കേരളം ഉയര്‍ത്തിയിരുന്നു.
ഇഎസ്എയും ഭാഗിക ഇഎസ്എയും ഇടകലര്‍ന്നതാണെന്ന നിലപാടിലാണ് കേരളം. ഇത് ഇഎസ്എയുടെ നിര്‍വചനത്തിനും ആശയത്തിനും കടകവിരുദ്ധമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ജനവാസ കേന്ദ്രങ്ങള്‍ക്കിടയിലുള്ള ചതുപ്പും പാറയും തോടും പുഴയും പരിസ്ഥിതി സന്തുലനത്തിന് ആവശ്യമാണ് എന്ന കേരളത്തിന്റെ നിലപാടിനോട് യോജിക്കാനാവില്ല എന്നാണ് കേന്ദ്രം പറയുന്നത്. ഇത് ഒരു പിഴവായിട്ടാണ് കേന്ദ്രം കാണുന്നത്. കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനത്തില്‍ ഖനനം, ക്വാറി, തടിമില്ലുകള്‍, മാലിന്യമുണ്ടാക്കുന്ന വ്യവസായശാലകള്‍, വ്യവസായികാടിസ്ഥാനത്തിലുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഉയര്‍ന്ന വൈദ്യുതി പ്രസരണ ലൈനുകള്‍, മൊബൈല്‍ ടവറുകള്‍ എന്നിവയ്‌ക്കുള്ള നിരോധനം തുടരുമെന്നുപറയുന്നു.
പുഴകളില്‍നിന്നുള്ള മണലെടുപ്പ്, താപ വൈദ്യുതി നിലയങ്ങള്‍, 20,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള ടൗണ്‍ഷിപ്പുകള്‍, മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ എന്നിവ പശ്ചിമഘട്ട മേഖലയില്‍ അനുവദിക്കില്ലെന്ന കേന്ദ്രത്തിന്റെ തീരുമാനം സ്വാഗതാര്‍ഹം തന്നെയാണ്.
ഇഎസ്എ സംബന്ധിച്ച ഭിന്നത മാത്രമാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. കേരള സര്‍ക്കാര്‍ പരിസ്ഥിതി സംരക്ഷണ പരിവേഷം അണിയുമ്പോഴും ക്വാറി മാഫിയയ്‌ക്കും ഫഌറ്റ് മാഫിയയ്‌ക്കും മണല്‍ മാഫിയയ്‌ക്കും വിധേയപ്പെടുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. പശ്ചിമഘട്ടം ഒരു ജൈവവൈവിധ്യകലവറയാണ്. ഇത് ഭീഷണി നേരിടാന്‍ അനുവദിക്കരുത്. പശ്ചിമഘട്ടം 1,64,280 കിലോമീറ്ററായി വ്യാപിച്ചുകിടക്കുന്നു. ഇതില്‍ 60 ശതമാനം സ്ഥലത്തും ജനവാസമുണ്ട്.
കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിലപാട് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പാക്കില്ലെന്നും കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്നുമാണ്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളും ജനവാസ കേന്ദ്രങ്ങളായി കേരളം അടയാളപ്പെടുത്തുകയായിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കേണ്ടതിന്റെ സമരപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തട്ടിക്കൂട്ടി ഉമ്മന്‍ചാണ്ടിയും കൂട്ടരും കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയായിരുന്നു. ഒരു പ്രത്യേക വിഭാഗത്തിന്റെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇങ്ങനെ ചെയ്തതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം കേന്ദ്രം എല്ലാം അംഗീകരിച്ചിരിക്കുകയാണെന്ന മട്ടില്‍ തെറ്റായ പ്രചാരണം നടത്താന്‍ ഉമ്മന്‍ചാണ്ടി തയ്യാറായി. എന്നാല്‍ കേരളത്തിന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഉമ്മന്‍ചാണ്ടിയുടെ ദുഷ്ടലാക്കിനേറ്റ തിരിച്ചടിയാണ്.
















