‘ആശാന് പിഴച്ചാല്‍ ഏത്തമില്ല’ എന്നൊരു ശൈലി മലയാളത്തിലുണ്ട്. ശിഷ്യന്‍മാരെ നേര്‍വഴി നയിക്കേണ്ട ആശാന് പിഴവുപറ്റിയാല്‍ എന്തു ചെയ്യും? എന്തായാലും ആശാന് ശിക്ഷ വിധിക്കാന്‍ വ്യവസ്ഥയില്ലെന്നാണ് ശൈലിയുടെ ചുരുക്കം. ജനാധിപത്യത്തിന്റെ നെടുംതൂണുകളാണ് ജുഡീഷ്യറിയും ലെജിസ്ലേറ്ററും ബ്യൂറോക്രസിയും. എന്നാല്‍ ഇതിനെയെല്ലാം സസൂഷ്മം നിരീക്ഷിക്കാനും, ഏതെങ്കിലുമൊരു ഘടകത്തിന് പിഴവ് പറ്റിയാല്‍ വിമര്‍ശിക്കാനും നേര്‍വഴിക്ക് നയിക്കുവാനും ധാര്‍മ്മികമായി ബാദ്ധ്യതയുള്ള ഒന്നാണ് ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന മാധ്യമങ്ങള്‍. അതുകൊണ്ടുതന്നെ ഒട്ടേറെ സംരക്ഷണങ്ങള്‍ മാധ്യമങ്ങള്‍ക്ക് നമ്മുടെ ജനാധിപത്യവ്യവസ്ഥ നിയമപരമായിത്തന്നെ ഉറപ്പുനല്‍കിയിട്ടുണ്ട്.
ഒരു വാര്‍ത്ത പ്രദ്ധീകരിച്ചാല്‍ അതിന്റെ ഉറവിടം അന്വേഷിക്കാന്‍ ആര്‍ക്കും അധികാരമില്ല. നിയമസഭകളിലും ലോക്‌സഭയിലുമെല്ലാം മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കെതിരെ വന്ന ഏറ്റവും രൂക്ഷമായ വിമര്‍ശനം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയെന്നായിരുന്നു. വാര്‍ത്തകളും സംഭവങ്ങളും സത്യസന്ധമായി ജനങ്ങളിലെത്തിക്കാന്‍ ചുമതലയുള്ള മാധ്യമങ്ങള്‍ മനപൂര്‍വ്വം വാര്‍ത്തകള്‍ തിരസ്‌ക്കരിക്കുകയും തമസ്‌ക്കരിക്കുകയും ചെയ്താല്‍ വാര്‍ത്തകള്‍ വളച്ചൊടിക്കാനും, തെറ്റിദ്ധാരണവളര്‍ത്തുവാനും മനപൂര്‍വ്വം തേജോവധം ചെയ്യാനും മുതിര്‍ന്നാല്‍ എന്തുചെയ്യും? എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് പത്രമാദ്ധ്യമങ്ങളുടെ വായനക്കാര്‍ക്കും ദൃശ്യമാദ്ധ്യമങ്ങളുടെ പ്രേക്ഷകര്‍ക്കുമാണ്.
സമത്വമുന്നേറ്റയാത്രയോട് കേരളത്തിലെ പത്രമാധ്യമങ്ങള്‍ സ്വീകരിച്ച സമീപനവും അതിനുശേഷം മഹാനായ ആര്‍.ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എത്തിയ ചടങ്ങിനോടുമുള്ള സമീപനവും വരികള്‍ക്കിടയിലൂടെ വായിക്കാനും കാണുവാനും കഴിയണം.
സമത്വമുന്നേറ്റയാത്രയ്‌ക്ക് കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ ലഭിച്ച ഉജ്വലമായ സ്വീകരണങ്ങളും അത്യപൂര്‍വ്വമായ ജനപങ്കാളിത്തവും നമ്മുടെ പല മാധ്യമങ്ങളും കണ്ടില്ലെന്നു നടിച്ചു. യാത്ര തുടങ്ങുന്നതിനു മുമ്പായി കേരളത്തില്‍ ജനിക്കുവാന്‍ പോവുന്ന പുതിയ പാര്‍ട്ടിയുടെ നയസമീപനങ്ങളെക്കുറിച്ച് ‘നവകേരളം – പുതിയ രാഷ്‌ട്രീയം’ എന്ന തലക്കെട്ടില്‍ വെള്ളാപ്പള്ളി നടേശന്‍ എഴുതിയ ഒരു ലേഖനം കേരളത്തിലെ എല്ലാ പത്രമാധ്യമങ്ങളുടേയും ഓഫീസുകളില്‍ എത്തിച്ചു. ചില സൃഹൃത്തുക്കളെ വിളിച്ച് ലേഖനം പ്രദ്ധീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഒരു പത്രം ലേഖനത്തിന്റെ ചില പ്രധാന ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റി പാര്‍ട്ടിയുടെ പ്രധാനപരിപാടികള്‍ മാത്രം പ്രസിദ്ധീകരിച്ചപ്പോള്‍ മറ്റൊരു പ്രധാന പത്രം ആ ലേഖനം അപ്പാടെ തിരസ്‌ക്കരിച്ചു. പുതിയപാര്‍ട്ടി രൂപംകൊളളാനുള്ള സാമൂഹിക-രാഷ്‌ട്രീയ-സാമ്പത്തിക സാഹചര്യങ്ങളും, മതസൗഹാര്‍ദ്ദവും വികസനവും പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക തുല്യതയും ഉറപ്പാക്കുവാന്‍ പാര്‍ട്ടി സ്വീകരിച്ചിട്ടുള്ള നയസമീപനങ്ങളുമാണ് കേരളത്തിലെ ജനങ്ങളെ അറിയിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചത്. ഉത്തരവാദിത്വപ്പെട്ട ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കടമയല്ലേ അത്. അതിന്റെ നന്‍മതിന്‍മകള്‍ മനസ്സിലാക്കുവാനുള്ള അവസരം ജനങ്ങള്‍ക്ക് ലഭിച്ചതിന് ശേഷമല്ലേ ആ പാര്‍ട്ടിയെ സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. അതിനുള്ള ഒരവസരവും നല്‍കാതെ ജാഥയുടെ തുടക്കംമുതല്‍ വെള്ളാപ്പള്ളിയെ വ്യക്തിപരമായി തേജോവധം ചെയ്യാവാനായി സ്ഥലവും സമയവും മാറ്റിവച്ച് ഏറ്റവും അധാര്‍മ്മികമായി, പുതിയ രാഷ്‌ട്രീയപാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമമാണ് നമ്മുടെ ചില പത്ര-ദൃശ്യ മാദ്ധ്യമങ്ങള്‍ സ്വീകരിച്ചത്.
ഈ രീതിയിലുള്ള ഒരു മാധ്യമപ്രവര്‍ത്തനം ജനാധിപത്യത്തിന് ചേര്‍ന്നതാണോ. ജനങ്ങള്‍ക്ക് അറിയുവാനുള്ള അവകാശം നിഷേധിക്കുക മാത്രമല്ല, അസത്യപ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിധരിപ്പിക്കുവാനും ശ്രമിക്കുകയല്ലേ? പിഡിപി,എസ്ഡിപിഐ,വെല്‍ഫയര്‍പാര്‍ട്ടി, ദിനംപ്രതി പിളര്‍ന്നുവളരുന്ന കേരളാകോണ്‍ഗ്രസ്സുകള്‍ തുടങ്ങിയ പാര്‍ട്ടികള്‍ക്കൊന്നിനും നേരിടേണ്ടിവരാത്ത എതിര്‍പ്പുകളും വിമര്‍ശനങ്ങളും ബിഡിജെഎസ്സിന് പിറവിക്കു മുമ്പുതന്നെ നേരിടേണ്ടിവന്നു. കൃഷ്ണനും കൃസ്തുവിനും ജനനസമയത്തു നേരിടേണ്ടി വന്ന എതിര്‍പ്പുകള്‍ ധര്‍മ്മസംസ്ഥാപനത്തിനായി രൂപംകൊണ്ട ബിഡിജെഎസ്സിന് നേരിടേണ്ടിവന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.
ആര്‍.ശങ്കര്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ അപമാനിച്ചവരും അപഹസിച്ചവരും ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്തുതിപാടകരായി മാറിയതിലും ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ആര്‍.ശങ്കര്‍ കേരളത്തിനു നല്‍കിയ സംഭാവനകളെക്കുറിച്ച് കോണ്‍ഗ്രസ്സ് നേതാക്കന്‍മാരും ആര്‍.ശങ്കറിന്റെ വ്യക്തിവൈശിഷ്ഠ്യത്തെപ്പറ്റി കമ്മ്യൂണിസ്റ്റ്കാരും ഇപ്പോള്‍ പാടിപ്പുകഴ്‌ത്തുകയാണ്. കേരളത്തിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നെഞ്ചത്ത് കല്ലെറിഞ്ഞവര്‍, മുഖ്യമന്ത്രി രാജിവയ്‌ക്കുംവരെ വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് ക്ലിഫ്ഹൗസ് ഉപരോധിച്ചവര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സംരക്ഷകരും അഭ്യുദയകാംക്ഷികളുമായി മാറിയിരിക്കുന്നു. ഇതിനെല്ലാം വഴിതെളിച്ചത് ആര്‍.ശങ്കറിന്റെ പ്രതിമ അനാഛാദനം ചെയ്യാന്‍ എസ്എന്‍ഡിപി യോഗം ചടങ്ങ് സംഘടിപ്പിച്ചതും അതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതുമാണ്.
കേരളത്തില്‍ കോണ്‍ഗ്രസ്സ്- കമ്മൂണിസ്റ്റ് സൗഹ്യദത്തിന് വേദിയൊരുക്കാന്‍ കഴിഞ്ഞത് എന്തായാലും എസ്എന്‍ഡിപി യോഗത്തിന്റെ ചരിത്രപരമായ ഒരു നേട്ടം തന്നെയാണല്ലോ!
പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങ് നമ്മുടെ പത്ര-മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലെ പൊതുസമൂഹം, ചുരുങ്ങിയപക്ഷം ഈഴവരാദി – പട്ടിക വിഭാഗ സമുദായാംഗങ്ങളെങ്കിലും ശ്രദ്ധയോടെ വിശകലനം ചെയ്യണമെന്നാണ് എന്റെ വിനീതമായ അഭിപ്രായം. ‘ഗുരുദേവനെ പ്രണമിച്ച് പ്രധാനമന്ത്രി’ യെന്ന് മാതൃഭൂമി തലക്കെട്ടായി നല്‍കി. ഒപ്പം ‘ആഗ്രഹം സമാധാനം – മോദി’ എന്ന തലക്കെട്ടില്‍ കൊച്ചിയില്‍ സേനാമേധാവികളുടെ യോഗവും റിപ്പോര്‍ട്ട് ചെയ്തു. ‘കേന്ദ്രനേട്ടങ്ങളുടെ ആദ്യ അവകാശി പിന്നാക്കക്കാര്‍: പ്രധാനമന്ത്രി’ എന്ന തലക്കെട്ടിലാണ് ‘ജന്മഭൂമി’ മുഖ്യവാര്‍ത്ത നല്‍കിയത്. എന്നാല്‍ മുല്ലപ്പെരിയാറും ശബരിമലവികസനവും മെല്ലാം കൂട്ടിക്കലര്‍ത്തി മോദിയുട ഇടപെടലിനായി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കാണ് മനോരമ പ്രാധാന്യം നല്‍കിയത്.
കേജ്‌രിവാളിന്റെ ഓഫീസ് റെയ്ഡ് ചെയ്തതിനു നല്‍കിയ പ്രധാന്യംപോലും മോദിയുടെ ശിവഗിരി സന്ദര്‍ശനത്തിനുണ്ടായില്ല. കേരളകൗമുദിയാകട്ടെ ‘പ്രാര്‍ത്ഥനാപുഷ്പങ്ങളുമായി മോദി മഹാസമാധിയിലെത്തി’ എന്നതിനും ഗുരുദേവദര്‍ശനത്തിന് ആര്‍.ശങ്കര്‍ കര്‍മ്മരംഗമൊരുക്കി എന്ന മോദിയുടെ പ്രസ്ഥാവനയ്‌ക്കുമാണ് പ്രാധാന്യം നല്‍കിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ ഹ്രസ്വമായ ഒരു കൂടിക്കാഴ്‌ച്ചയ്‌ക്കും ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച നിവേദനങ്ങള്‍ക്കും ‘പത്രമുത്തശ്ശി’ നല്‍കിയ പ്രാധാന്യത്തിനു പിന്നിലെ രാഷ്‌ട്രീയവും സാമുദായികവുമായ അജണ്ട മനസ്സിലാക്കുവാന്‍ ഹിന്ദുക്കള്‍ക്ക് പ്രത്യേകിച്ച് പിന്നാക്കക്കാര്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് അധികാരത്തിന്റെ അകത്തളങ്ങളില്‍ ഒരു തീണ്ടാപ്പാട് അകലെ നില്‍ക്കാനേ കഴിയൂയെന്ന യാഥാര്‍ത്ഥ്യം ഓര്‍മ്മിപ്പിക്കേണ്ടത് എന്റെ ചുമതലയാണ്.
പ്രതിമ അനാഛാദന ചടങ്ങിനെത്തിയ പ്രധാനമന്ത്രിക്ക് വെള്ളാപ്പള്ളി നടേശന്‍ ഒരു നിവേദനം നല്‍കുകയുണ്ടായി. അതിന്റെ കോപ്പി എല്ലാ മാധ്യമങ്ങള്‍ക്കു നല്‍കുകയും ചെയ്തു. എന്നാല്‍ കേരളം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ട ആ നിവേദനം കോട്ടയത്തെ പത്രമുത്തശ്ശി കണ്ടില്ല. വെള്ളെഴുത്തുകാരണം ആനയെകാണാതെപോയ മുത്തശ്ശിയുടെ മനസ്സുകാണാന്‍ വായനക്കാരന് കഴിയാതെ പോകരുത്. കേരളകൗമുദി ‘ശബരിമലപാത യാഥാര്‍ഥ്യമാക്കണം’ എന്ന തലക്കെട്ടില്‍ നിവേദനത്തിന്റെ പ്രധാനഭാഗങ്ങള്‍ പ്രദ്ധീകരിച്ചപ്പോള്‍, നിവേദനം ഏതാണ്ട് പൂര്‍ണ്ണമായി ‘വിവാദങ്ങള്‍ ഒഴിവാക്കി വെള്ളാപ്പള്ളിയുടെ പ്രസംഗം’ എന്ന തലക്കെട്ടില്‍ മാതൃഭൂമി 15-ാം പേജില്‍ പ്രസിദ്ധീകരിച്ചു. സച്ചാര്‍കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ആനൂകൂല്യങ്ങളും ഭൂരിപക്ഷ സമൂദായങ്ങളിലെ പാവപ്പെട്ടവര്‍ക്കും നല്‍കണമെന്നും, പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിലവിലുള്ള സംവരണക്രമത്തില്‍ മാറ്റം വരുത്താതെ മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്കും നല്‍കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടത് പ്രസിദ്ധീകരിക്കാതെ വിട്ട മാധ്യമങ്ങള്‍, സ്വന്തം ചരിത്രവും സംസ്‌കാരവും തമസ്‌ക്കരിക്കുക മാത്രമല്ല മാധ്യമങ്ങള്‍ പുലര്‍ത്തേണ്ട സാമാന്യനീതിയും ധാര്‍മ്മികതയും തിരസ്‌ക്കരിക്കുകയും ചെയ്തു.
പത്രത്താളുകളില്‍ ജനിച്ചുവളര്‍ന്ന് സ്ഥാപിതതാത്പര്യക്കാരുടെ താരാട്ടുപാട്ട് കേട്ട് ഉറങ്ങിയ പ്രസ്ഥാനങ്ങളും വ്യക്തികളും അവസാനം ചെന്നുചേരുന്നത് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ്. അഗ്നിപരീക്ഷണങ്ങളെ നേരിട്ട് വളരുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മാത്രമേ ചരിത്രം സൃഷ്ടിക്കുവാന്‍ സാധിക്കൂ. വരികള്‍ക്കിടയിലൂടെ വായിക്കാനും കാണുവാനും സമ്പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തിലെ പൊതുസമൂഹത്തിന് കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
















