ജേ്യാതിസിംഗ് എന്ന പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ബസ്സില്‍ കൂട്ടമാനഭംഗം ചെയ്ത ആറംഗസംഘത്തിലെ കുട്ടിക്കുറ്റവാളിയെ മൂന്നുകൊല്ലത്തെ ശിക്ഷക്കുശേഷം മോചിതനാക്കിയതില്‍ ദല്‍ഹിയില്‍ കടുത്ത പ്രതിഷേധം. കുട്ടിക്കുറ്റവാളിക്ക് മാനസാന്തരം വന്നോ എന്ന പരിശോധനക്കുപോലും വിധേയനാക്കാതെ മോചിപ്പിച്ചതില്‍ പ്രതിഷേധിച്ച് വനിതാ കമ്മീഷന് സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളിയത് കുട്ടിക്കുറ്റവാളികള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ ജയിലിലിടാന്‍ നിയമമില്ല എന്ന വാദത്തിലാണ്. ജ്യോതിസിംഗ് എന്ന നിര്‍ഭയയെ ഏറ്റവും ക്രൂരമായി ദ്രോഹിച്ചത് ഈ കുട്ടിക്കുറ്റവാളിയായിട്ടും 18 വയസ്സില്‍ താഴെ എന്ന പരിഗണനയില്‍ ഒരു റിഫോം ഫസിലിറ്റിയില്‍ പാര്‍പ്പിക്കുകയാണ് ചെയ്തത്.
ബിജെപി നേതാവ് ഡോ.സുബ്രഹ്മണ്യന് സ്വാമി ഇയാളുടെ മോചനത്തില്‍ പ്രതിഷേധിച്ച് പറഞ്ഞത് അയാള്‍ സമൂഹത്തിന് അപകടകാരിയാണെന്നാണ്. ഐബി റിപ്പോര്‍ട്ടും പറയുന്നത് കുറ്റവാളി തീവ്രവാദിയായി എന്നാണ്. നിര്‍ഭയ കേസില്‍ കേന്ദ്രസര്‍ക്കാരും സന്നദ്ധസംഘടനകളും എബിവിപിപോലുള്ള വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളും കോടതി പുനരാലോചന നടത്തണമെന്ന നിലപാടിലാണ്. സുബ്രഹ്മണ്യന് സ്വാമിയും ഈ കേസില്‍ ഇയാള്‍ക്ക് പ്രായത്തിന്റെ ആനുകൂല്യം നല്‍കരുതെന്നാണ് പറയുന്നത്. അയാള്‍ സമൂഹത്തില്‍ സ്വതന്ത്രനായി വിലസിയാല്‍ കൂടുതല്‍ ബലാല്സംഗങ്ങള് നടത്താനാണ് സാധ്യത. ഇപ്പോള്‍തന്നെ രാജ്യത്ത് ബലാല്സംഗങ്ങള് വര്‍ധിക്കുകയാണ്.
നിര്‍ഭയയുടെ കൊലയാളിയുടെ മോചനം നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസംപോലും ജനങ്ങള്‍ക്ക് നഷ്ടപ്പെടുത്തുകയാണ്. വിദ്യാര്‍ത്ഥികള്‍ ബാനറുകളും പ്ലക്കാര്‍ഡുകളും പിടിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. കുട്ടിക്കുറ്റവാളികളുടെ കുറ്റങ്ങളിലും 2005 നും 2014 നും ഇടയില്‍ അഞ്ച് ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ നടത്തുന്ന ബലാല്സംഗങ്ങള് 2001 ല്‍ 399 ആയിരുന്നത് 2013 ല്‍ 1388 ആയി ഉയര്‍ന്നു എന്നതും ആശങ്ക ഉയര്‍ത്തുന്ന വസ്തുതയാണ്. കുറ്റവാളിയുടെ ക്രിമിനല്‍ റെക്കോഡ് മാച്ചുകളഞ്ഞാണ് അയാളെ പുറത്തുവിട്ടിരിക്കുന്നത് എന്ന വാര്‍ത്തയും ജനങ്ങളില്‍ ഭീതിയുണര്‍ത്തുന്നു.
മോചനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച രാത്രിതന്നെ കേസ് പരിഗണിക്കണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി. ഇയാളുടെ മാനസികനിലയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ബിജെപി ആവശ്യപ്പെടുന്നത് കുറ്റവാളിയുടെ പ്രായം നോക്കി നിയമം നടപ്പാക്കുന്ന സമ്പ്രദായം ഉപേക്ഷിക്കണമെന്നാണ്. കുറ്റം ഏതുപ്രായക്കാര്‍ ചെയ്താലും ശിക്ഷ കിട്ടുമെന്ന സന്ദേശമാണ് സമൂഹത്തിന് നല്‍കേണ്ടതെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. ഈ സംഭവം അടിവരയിടുന്നത് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ നിയമത്തില്‍ വ്യവസ്ഥവേണം എന്ന വസ്തുതക്കാണ്. ബിജെപി ഇത്തരത്തില്‍ ഒരു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷ സഹകരണമില്ലാത്തതിനാല്‍ പാസായില്ല. ഇത് തെളിയിക്കുന്നത് പ്രതിപക്ഷത്തിന് സാമൂഹ്യപ്രതിബദ്ധതയില്ല എന്നും അവരുടെ ജോലി എന്തിനും ഏതിനും- അത് രാജ്യത്തിനും ജനങ്ങള്‍ക്കും സുപ്രധാനമായാലും- സര്‍ക്കാരിനെ എതിര്‍ക്കുക എന്നതായി മാറിയിരിക്കുന്നു എന്നാണ്.
ഇപ്പോള്‍ വിദ്യാര്‍ത്ഥിനേതാക്കള്‍ തന്നെ ആവശ്യപ്പെടുന്നത് പ്രതിയെ തൂക്കിക്കൊല്ലണമെന്നാണ്. ഈ പ്രതിയുടെ സഹകുറ്റവാളികളില്‍ ഒരാള്‍ ജയിലില്‍ മരിക്കുകയും മറ്റുള്ളവര്‍ വധശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തപ്പോള്‍ ആ കൂട്ടബലാല്‍സംഗത്തില്‍ ഏറ്റവും ക്രൂരമായി പെരുമാറിയ-കുട്ടിയെ പീഡിപ്പിച്ചശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞ- ഈ കുട്ടിക്കുറ്റവാളിയെ ക്രിമിനല്‍ റെക്കോഡ് പോലും മാച്ച് സമൂഹത്തിലേക്ക് ഇറക്കിവിടുന്നത് അത്യന്തം അപകടസാധ്യതയുള്ള കൃത്യമാണ്. അത് നല്കുന്ന സന്ദേശം ബലാല്‍സംഗം ചെയ്തശേഷം തലമുടി കോതി മിനുക്കി വസ്ത്രം ധരിച്ച് മാന്യനായി സമൂഹമധ്യത്തിലേക്കിറങ്ങുക എന്നല്ലേ? സമൂഹത്തിനിടയില്‍ ഒരു ബോംബ് വയ്ക്കുന്നതിന് സമാനമാണ് ഈ കൃത്യം. ഇപ്പോള്‍ കുറ്റവാളികളുടെ നിയമപരമായ പ്രായം 18 ല്‍നിന്നും 16 ആയി കുറയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു.
ആഗോള ശ്രദ്ധ നേടിയ നിര്‍ഭയ ബലാല്‍സംഗ-കൊലപാതകത്തിലെ പ്രതി ശിക്ഷാ നിയമത്തിലെ പിഴവിലൂടെ സുരക്ഷിതനായി സമൂഹമധ്യത്തിലേക്കിറങ്ങുന്നത് തടയാന്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിക്കേണ്ടതാണ്. ഏതുപ്രായക്കാര്‍ കുറ്റംചെയ്താലും ശിക്ഷ കിട്ടുമെന്ന സന്ദേശമാണ് സമൂഹത്തിന് നല്‍കേണ്ടതെന്ന് ബിജെപിയും കേന്ദ്രസര്‍ക്കാരും എടുക്കുന്ന നിലപാട് അംഗീകരിക്കാന്‍ മനുഷ്യത്വവും നിയമവാഴ്ചയും നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ അംഗീകരിക്കേണ്ടതുണ്ട്. ഇനിയൊരു കുറ്റവാളിയേയും ഇങ്ങനെ രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: