പത്തനാപുരം: വനാതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നു. പ്രതിരോധിക്കാനാകാതെ നാട്ടുകാര്‍. അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപം.
കറവൂര്‍, കടശ്ശേരി, ചെറുകടവ്, വെരുകുഴി, തൊടീക്കണ്ടം, മഹാദേവര്‍മണ്‍ ഭാഗങ്ങളിലാണ് പ്രധാനമായും കാട്ടുമൃഗശല്യം പതിവായിരിക്കുന്നത്.
കൂട്ടമായെത്തുന്ന കാട്ടുമൃഗങ്ങള്‍ കാര്‍ഷികവിളകള്‍ പൂര്‍ണ്ണമായും നശിപ്പിക്കുകയാണ്. കാട്ടാന, കുരങ്ങ്, കാട്ടുപന്നി, മലയണ്ണാന്‍ തുടങ്ങിയ മൃഗങ്ങളാണ് കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത്. ഈ പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടം ഏതാനും മാസങ്ങളായി നാശംവിതയ്‌ക്കുന്നുണ്ട്.
മലയോര ഗ്രാമീണരുടെ പ്രധാന ഉപജീവനമാര്‍ഗം കൃഷിയാണ്. കാര്‍ഷികവിളകള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇവരുടെ ജീവിതം. കെ.ബി.ഗണേഷ്‌കുമാര്‍ വനം മന്ത്രിയായിരുന്ന കാലത്ത് കാട്ടുമൃഗശല്യം പ്രതിരോധിക്കാനായി കിടങ്ങുകളും സോളാര്‍ വേലികളും വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ മഴയിലും മറ്റും മണ്ണൊലിച്ച് കിടങ്ങുകള്‍ മൂടപ്പെട്ട നിലയിലും സോളാര്‍ വേലികള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലുമാണ്. പാട്ടത്തിനെടുത്തും വായ്‌പയെടുത്തും കൃഷി ചെയ്യുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വനംവകുപ്പ് അധികൃതരോ കൃഷി വകുപ്പ് അധികൃതരോ ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരിഞ്ഞുനോക്കാറില്ലെന്നും ആക്ഷേപമുണ്ട്. പകല്‍സമയങ്ങളില്‍ പോലും ഇവയുടെ ശല്യം പതിവാണ്. വനാതിര്‍ത്തിയില്‍ കിടങ്ങുകള്‍ നിര്‍മ്മിച്ചും സൗരോര്‍ജ്ജ വേലികള്‍ സ്ഥാപിച്ചും കാട്ടുമൃഗശല്യം പ്രതിരോധിക്കണമെന്ന ആവശ്യം ശക്തമാണ്.
















