അഞ്ചല്‍: കേരളം ഒരു പുതിയ രാഷ്‌ട്രീയമാറ്റത്തിന് പാകപ്പെട്ടു കഴിഞ്ഞതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ്.
അഞ്ചല്‍ വക്കം മുക്കില്‍ ബിജെപിയിലേക്ക് പുതിയതായി വിവിധ രാഷ്‌ട്രീയപാര്‍ട്ടികളില്‍ നിന്നെത്തിയവര്‍ക്കുള്ള സ്വീകരണവും ജനശക്തിസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ രാഷ്‌ട്രീയ മാറ്റത്തിനുള്ള തുടക്കം കുറിച്ചുകഴിഞ്ഞു. ഇടത്-വലത് മുന്നണികള്‍ക്ക് വോട്ട് വിഹിതം കുറഞ്ഞപ്പോള്‍ ബിജെപിക്ക് മാത്രമാണ് വോട്ട് വര്‍ദ്ധനവുണ്ടായത്. ഒന്നര വര്‍ഷംമുമ്പ് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 19 ലക്ഷം മാത്രം വോട്ട് നേടിയ ബിജെപി ഇപ്പോള്‍ നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ 29 ലക്ഷം വോട്ട് നേടി. വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നിയമസഭയിലെത്തുന്ന വലിയ പാര്‍ട്ടി ബിജെപിയാകുമെന്നതില്‍ സംശയമില്ല. 1942ല്‍ ഈ പരിപ്പ് ഇവിടെ വേവുകയില്ലെന്ന് ആര്‍എസ്എസ്-ബിജെപി പ്രസ്ഥാനത്തെ ആക്ഷേപിച്ച കമ്മ്യൂണിസ്റ്റ് അടുക്കളകളില്‍ ഇന്ന് ഇതേ പരിപ്പ് തന്നെയാണ് വേവുന്നതെന്ന് എം.ടി.രമേശ് പരിഹസിച്ചു. കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരും സഹയാത്രികരും ആയിരുന്നവരാണ് ഇന്ന് കേരളത്തില്‍ ബിജെപിയെ നയിക്കുന്നത്. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഇന്ന് സിപിഎമ്മില്‍ പ്രതീക്ഷ നഷ്ടപ്പെട്ടു കഴിഞ്ഞു. പാവപ്പെട്ടവന്റെയും കര്‍ഷകതൊഴിലാളികളുടെയും ജീവിക്കാനുള്ള അവകാശത്തെ അവഗണിച്ച സിപിഎമ്മിനെ ജനം തള്ളിക്കളയുകയാണ്.
ഇന്ന് കേരളത്തില്‍ മാത്രം അവശേഷിക്കുന്ന സിപിഎം നാശത്തിന്റെ വക്കിലൂടെയാണ് കടന്നുപൊയ്‌കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാര്‍ട്ടിയായിരുന്നു സിപിഎം. പക്ഷേ അവിടെയെല്ലാം ജനം സിപിഎമ്മിനെ ഇല്ലാതാക്കി. ഇന്ന് പ്രാദേശികപാര്‍ട്ടിയായി സിപിഎം മാറി. സിപിഎമ്മിനെ ഇന്ന് അവരുടെ പരമ്പരാഗത പാര്‍ട്ടി ഗ്രാമങ്ങള്‍ കൈവിട്ടിരിക്കുകയാണ്.കണ്ണൂര്‍ ജില്ലയില്‍ തില്ലങ്കേരി മുതല്‍ കൊല്ലം ജില്ലയിലെ ശൂരനാട് വരെയുള്ള വിപ്ലവഗ്രാമങ്ങള്‍ ചെങ്കൊടി ഉപേക്ഷിച്ച് കാവിപതാക പിടിച്ച് കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം ഒരു രാഷ്‌ട്രീയമാറ്റത്തിന് പാകപ്പെട്ടു കഴിഞ്ഞു. വയലാറിന്റെ ചുടുരക്തം മണക്കുന്ന മണ്ണില്‍ പോലും വിപ്ലവ വായാടികളെ ജനം പരാജയപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മതമൗലികവാദികളെയും തീവ്രവാദികളെയും കൂട്ടുപിടിച്ചാണ് മത്സരിച്ചത്. പിഡിപി ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, കാന്തപുരം ഒക്കെയുള്ള മുന്നണികളുമായി മത്സരിച്ചു. കോട്ടയ്‌ക്കല്‍, താനൂര്‍, നഗരസഭകളില്‍, കമ്മ്യൂണിസ്റ്റ്-ലീഗ് സാമ്പാര്‍ മുന്നണിയാണ് മത്സരിച്ചത്. ബിജെപിയെ പരസ്യമായി കൂട്ടുകെട്ട് ഉണ്ടാക്കി എതിര്‍ത്ത ഇടത്തെല്ലാം ഉണ്ടാക്കിയ മുന്നണി പരാജയപ്പെടുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്. നരേന്ദ്രമോദിക്കെതിരെ ഒന്നിക്കുന്ന ഇടത്-വലത് മുന്നണികള്‍ തന്റേടവുമുണ്ടെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മത്സരിക്കാന്‍ രമേശ് വെല്ലുവിളിച്ചു.
കേരള രാഷ്‌ട്രീയവുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ ഉയര്‍ത്തി കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിച്ചവരാണ് ഇരുമുന്നണികളും. കേരളത്തില്‍ പോത്തിനെ തിന്നാനുള്ള അവകാശത്തിനായി വാദിച്ച് മതന്യൂനപക്ഷവോട്ട് തട്ടാന്‍ ശ്രമിച്ചവര്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തില്ല. പട്ടികജാതി-ആദിവാസി വിഭാഗങ്ങള്‍ മൃതശരീരം പോലും മറവുചെയ്യാനിടമില്ലാത്തതും ആദിവാസികുട്ടികള്‍ മാലിന്യം ഭക്ഷിക്കുന്നതും ചര്‍ച്ച ചെയ്യാന്‍ സമ്മതിച്ചില്ല. പാര്‍ട്ടിയുടെ അടിത്തറയായിരുന്ന അസംഘടിതവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ഇന്ന് കമ്മ്യൂണിസ്റ്റ് വഞ്ചന തിരിച്ചറിഞ്ഞതായും രമേശ് പറഞ്ഞു.
പുതിയതായി ബിജെപിയിലേക്ക് എത്തിയ മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ കെ.എസ്.ബാബുരാജ്, സിപിഐ മണ്ഡലം കമ്മിറ്റി അംഗവും അഞ്ചല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ.രാധാകൃഷ്ണന്‍നായര്‍, സിപിഐ നേതാവ് ഗോപാലന്‍ ആചാരി എന്നിവരടക്കം നൂറുകണക്കിനാളുകള്‍ക്ക് എം.ടി.രമേശ് സ്വീകരണം നല്‍കി.
ഐഎന്‍ടിയുസി പ്രവര്‍ത്തകരെയും എംടി രമേശ് പൊന്നടയണിയിച്ചു സ്വീകരിച്ചു. ബിജെപി അഞ്ചല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണുഗോപാല്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറിമാരായ ബി.രാധാമണി, രാജിപ്രസാദ്, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസഡന്റ് ആയൂര്‍ മുരളി, മണ്ഡലം സെക്രട്ടറി ഏരൂര്‍ സുനില്‍, വിശ്വഹിന്ദുപരിഷത്ത് നേതാവ് സജീഷ് വടമണ്‍, കെ.എസ്.ബാബുരാജ്, എന്നിവര്‍ സംസാരിച്ചു. പി.ഗണേഷ് സ്വാഗതവും ശ്യാംകുമാര്‍ നന്ദിയും പറഞ്ഞു. പ്രകടനത്തിന് അഡ്വ.ജി അനില്‍കുമാര്‍, എസ്.ഉമേഷ്ബാബു, മഹേഷ് അഞ്ചല്‍, ബൈജു തഴമേല്‍, സന്തോഷ്, മധു, അജിത്ത് കുമാര്‍, വി.നന്ദകുമാര്‍, മണിക്കുട്ടന്‍, ബിന്ദു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















