പറവൂര്‍: പറവൂര്‍-ചെറായി പാതയില്‍ പെരുമ്പടന്ന മുതല്‍ ചെറായിപ്പാലം വരെ പാടങ്ങള്‍ക്ക് നടുവിലൂടെ കടന്നുപോകുന്ന 300 മീറ്റര്‍ നീളത്തില്‍ റോഡിനിരുവശവുമുള്ള നടപ്പാത നിര്‍മ്മാണത്തിലാണ് വന്‍ അഴിമതി നടക്കുന്നതായി ആരോപണം.
നാലുവര്‍ഷം മുന്‍പാണ് രണ്ടര കോടി മുടക്കി ഗേറ്റ് വേ ടു ചെറായിയുടെ നടപ്പാത സൗന്ദര്യവല്‍ക്കരണം നടത്തിയത്. ഈ നടപ്പാത വീണ്ടും കുത്തിപ്പൊളിച്ച് 2.95 കോടി മുടക്കി ഇപ്പോള്‍ നവീകരണ പ്രവര്‍ത്തനം നടത്തുന്നത്. ഇതില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നാണ്് പ്രധാന ആരോപണം.
മുന്‍പ് നവീകരിച്ചപ്പോള്‍ ടൈലുകള്‍ ഇട്ട് മനോഹരമാക്കിയ ഭാഗങ്ങളാണ് വീണ്ടും കുത്തിപ്പൊളിച്ച് പണിയുന്നത്. പെരുമ്പടന്ന പാലം മുതല്‍ ചെറായി പാലം വരെയുള്ള റോഡിന് ഏഴ് മീറ്ററാണ് വീതി. വാഹനങ്ങളുടെ അമിതവേഗതയും ഓവര്‍ ടേക്കിങും മൂലം ഏതുസമയത്ത് അപകടം നടക്കുന്ന മേഖലയാണ് ഗേറ്റ് വേ ടു ചെറായി. ഇവിടെ റോഡിന് ഇരുവശവും ഒന്നര അടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ഇട്ട് ഉയര്‍ത്തിയിരിക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. റോഡിന് വീതികുറവായതിനാല്‍ ഇരുചക്രവാഹനങ്ങളെ വലിയ വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്ത് പോകുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ മീഡിയനില്‍ ഇടിച്ച് അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയും ഏറെയാണ്.
ദീര്‍ഘവീക്ഷണമില്ലാതെ അടിക്കടിക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും അത് പൊളിച്ച് വീണ്ടും നിര്‍മ്മിക്കുന്നതും എംഎല്‍എക്കും ആശ്രിതര്‍ക്കും കീശ വീര്‍പ്പിക്കാനാണ് എന്നാണ് ജനസംസാരം. ജനങ്ങള്‍ക്ക് യാതൊരു ഉപകാരവുമില്ലാതെ റോഡിനിരുവശവും ഇത്രയും വീതിയില്‍ നടപ്പാത നിര്‍മ്മിക്കുന്നതിന് പകരം റോഡിന് വീതികൂട്ടിയിരുന്നെങ്കില്‍ വാഹനങ്ങള്‍ക്ക് സുഗമമായി പോകുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സാധിക്കും.
പറവൂരില്‍ ഈ വര്‍ഷം 300 കോടി രൂപയുടെ റോഡ് വികസനമാണ് നടക്കുന്നതെന്നാണ് എംഎല്‍എ വി.ഡി.സതീശന്റെ അവകാശവാദം. കുണ്ടും കുഴിയുമായി കിടന്ന ഏതാനും ചില റോഡുകള്‍ റീ ടാറിംങ് നടത്തിയതൊഴിച്ചാല്‍ പുതിയ റോഡുകള്‍ ഒന്നുംതന്നെ പറവൂരില്‍ നിര്‍മ്മിക്കാന്‍ സാധിച്ചില്ലായെന്നതാണ് വസ്തുത. ഏറെ ജനത്തിരക്കുള്ള പറവൂര്‍ പട്ടണത്തില്‍ നൂറ് വര്‍ഷം മുമ്പുള്ള റോഡുകളാണ് ഇപ്പോഴും ഉള്ളത്. നഗരത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ റിംഗ് റോഡ് നിര്‍മ്മിക്കും എന്ന് പറഞ്ഞതെല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഏറെ കൊട്ടിഘോഷിച്ച ചാത്തനാട്-കടമക്കുടി പാലത്തിന്റെ നിര്‍മ്മാണവും ഏതാണ്ട് നിലച്ച മട്ടാണ്. ഇതുവരെയായിട്ടും സ്ഥലം ഏറ്റെടുക്കല്‍ പോലുള്ള നടപടിക്രമങ്ങള്‍ ഒന്നും നടന്നിട്ടില്ല .ചെറായി ചാത്തനാട് തീരദേശ റോഡ് പാതി വഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. ചേന്ദമംഗലം, പുത്തന്‍വേലിക്കര, പൊയ്യ, മാള എന്നീ പ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകുമായിരുന്ന സ്േറ്റഷന്‍ കടവ് പഴമ്പിള്ളിതുരുത്ത് പാലത്തിന്റെ നിര്‍മ്മാണം കരാറുകാരന്‍ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് പുനരാരംഭിക്കാന്‍ സാധിച്ചിട്ടില്ല. വലിയ തുക കമ്മീഷന്‍ ചോദിച്ചതാണ് കരാറുകാരന്‍ പണി ഉപേക്ഷിക്കാന്‍ കാരണമായതെന്നും പറയപ്പെടുന്നു.
ഇപ്പോള്‍ എംഎല്‍എക്ക് താല്‍പ്പര്യം മുഴുവന്‍ മുസിരിസ് പദ്ധതിയില്‍ മാത്രമാണ് എന്നാണ് കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കള്‍ പറയുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് യാതൊരു ഗുണവുമില്ലാത്ത കുറെ പദ്ധതികളാണ് മുസിരിസ് വഴി നടപ്പിലാക്കുന്നത്. ഇല്ലാത്ത ചരിത്രം ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതിലൂടെ കോടികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.
ഇതിലൂടെ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏറെയും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍ ആരോപിക്കുന്നു. മുസിരിസ് പദ്ധതിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിന് കരാറ് കിട്ടണമെങ്കില്‍ 30 ശതമാനം വരെ കമ്മീഷന്‍ കൊടുക്കണമെന്നാണ്് ഒരു കരാറുകാരന്‍ ‘ ജന്മഭൂമി ‘യോട് പറഞ്ഞത്.
















