കൊച്ചി: സംസ്ഥാനത്തെ പാറമടകള്‍ക്ക് സര്‍ക്കാര്‍ നല്കിയ ഇളവുകള്‍ ഹൈക്കോടതി റദ്ദാക്കി. ക്വാറി ലൈസന്‍സിന് പാരിസ്ഥിതികാനുമതി നിര്ബന്ധമില്ലെന്ന ഇളവ് അടക്കമുള്ള കാര്യങ്ങള്‍ അടങ്ങുന്ന, 2015ഒക്ടോബര്‍ അഞ്ചിന് പുറപ്പെടുവിച്ച വിജ്ഞാപനമാണ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്, ജസ്റ്റീസ് എ.എം ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.കോടതി നടപടി. സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഭൂമിയില്‍ ഖനനം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവുകളാണ് റദ്ദാക്കിയത്.
പാരിസ്ഥിതികാനുമതിയില്ലാത്ത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു ഉറപ്പാക്കാന്‍ കളക്ടര്‍മാര്‍ക്കും ജിയോളജിസ്റ്റുകള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.
പാറമടകള്‍ക്ക് ഇളവു നല്കിയ സര്‍ക്കാര്‍ നടപടി സുപ്രീംകോടതിയുടെയും, ഹൈക്കോടതിയുടെയും മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധവും ഭരണഘടനാ ലംഘനവുമാണ്. എല്ലാത്തരം ഖനനങ്ങള്‍ക്കും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി അവശ്യമാണ്. ഹൈക്കോടതി വ്യക്തമാക്കി.
ദീപക് കുമാര്‍ കേസില്‍ സുപ്രീംകോടതി നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി കേരള മൈനര്‍ ആന്‍ഡ് മിനറല്‍ കണ്സഷന് റൂളിലെ 12ാം വകുപ്പിലെ വ്യവസ്ഥയ്ക്ക് ഇളവ് അനുവദിച്ച്് അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി തേടാതെ തന്നെ പ്രവര്‍ത്തനം തുടരുന്നതിനു ഇളവ് അനുവദിച്ച 2015 ഒക്ടോബര്‍ അഞ്ചിലെ വിജ്ഞാപനം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമാണ്. ഇത്തരം ഭരണഘടനാവിരുദ്ധമായ നടപടികള്‍ നടപ്പാക്കാനാവില്ല, കോടതി പറഞ്ഞൂ.
1961ലെ മെറ്റലിഫറസ് മൈന്‍ റെഗുലേഷന് വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. ചട്ടപ്രകരമുള്ള നടപടികള്‍ കര്‍ശനമായി തുടരണമെന്നും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞൂ.
2012 ജൂലൈ 27ലെ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വനം മന്ത്രാലയം പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിനു വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം. മന്ത്രാലയം അന്‍പത് ഹെക്ടര്‍ വരെയുള്ള ക്വാറികളെ ബി പട്ടികയിലും, അതിനു മുകളിലുള്ള ക്വാറികളെ എ പട്ടികയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് അഞ്ച് മുതല്‍ അന്‍പത് ഹെക്ടര്‍വരെയുള്ള ക്വാറികളെ മാത്രം ബി പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ നടപടി നിലനില്‍ക്കില്ല, അഞ്ച് ഹെക്റിനു താഴെയുള്ള ക്വാറികള്‍ക്കും പാരിസ്ഥിതിക അനുമതി ആവശ്യമാണ്, കോടതി പറഞ്ഞൂ.
ഒരോ വര്‍ഷവും ഖനനത്തിനു ലൈസന്‍സ് നേടണമെന്നാണ് വ്യവസ്ഥയെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനു വിരുദ്ധമായി പരിസ്ഥിതി അനുമതി തേടാതെ ലൈസന്‍സ് പുതുക്കുന്നതിനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഇത് ശരിയല്ല, ഈ വിഷയവുമായി ബന്ധപ്പെട്ടു ഹൈക്കോടതി മുന്‍പ് നല്കിയ ഉത്തരവിനു വിരുദ്ധമാണ്. സര്‍ക്കാര്‍ ചട്ടം ഉണ്ടാക്കിയ ശേഷം മുന്‍ ഉത്തരവിലെ വ്യവസ്ഥകള്‍ കാലഹരണപ്പെട്ടുവെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞൂ. മതിയായ കാരണം വ്യക്തമാക്കാത്തതും സേച്ഛാപരവുമാണ് കേരള മൈനര്‍ ആന്‍ഡ് മിനറല്‍ കണ്സഷന് റൂളിലെ 12ാം വകുപ്പ് എന്നു വിലയിരുത്തിയ കോടതി വ്യവസ്ഥ റദ്ദാക്കുകയായിരുന്നു.
എറണാകുളത്തെ സ്വജലധാര ശുദ്ധജല ഉപഭോക്തൃസമിതി നേച്ചര്‍ ലവേഴ്സ് ഫോറം, ഗ്രീന്‍ സ്റ്റെപ്പ് നേച്ചര്‍ സൊസൈറ്റി എന്നീ സംഘടനകള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. 2015 ജനുവരി ഒന്പതിനു അനുമതിയുള്ള ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കാതെ തന്നെ പ്രവര്‍ത്തനം തുടരുന്നതിനു അനുമതി നല്കിയ സര്‍ക്കാരിന്റെ നടപടിക്കെതിരായണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയിലെത്തിയത്.
സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് തുടരാന്‍
സുപ്രീംകോടതി അനുമതി
ന്യൂദല്‍ഹി: അഞ്ച് ഹെക്ടറില്‍ താഴെയുള്ള പാറമടകളുടെ ലൈസന്‍സ് പുതുക്കാന്‍ അനുമതി വേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. പാരിസ്ഥിതികാനുമതി ഇല്ലാതെ നിലവിലെ ഖനന ലൈസന്‍സുകള്‍ പുതുക്കി നല്‍കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കേസില്‍ കേരളാ ഹൈക്കോടതി വിധി വരുന്നതിന് അരമണിക്കൂര്‍ മുമ്പാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്.
ഹൈക്കോടതി വിധി വരുന്നുണ്ടെന്ന കാര്യം കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചില്ല. സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ഇതു തടയാനായാണ് കേരളം സുപ്രീംകോടതിയില്‍ നിന്നും വിട്ടുനിന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കേസിലെ നിലപാടറിയിക്കാന്‍ തയ്യാറാകാതിരുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ സുപ്രീംകോടതി നിശിതമായാണ് വിമര്‍ശിച്ചത്. പാറമടകളുടെ ലൈസന്‍സ് പുതുക്കാന്‍ പാരിസ്ഥിതികാനുമതി വേണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പാറമട ഉടമകള്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
പരിസ്ഥിതി അനുമതി ഇല്ലാതെ നിലവിലെ ഖനന ലൈസന്‍സുകള്‍ ഒരു വര്ഷകാലാവധിയില് പുതുക്കി നല്‍കാമെന്നും കോടതി പറഞ്ഞു. ഇതേ സമയത്ത് തന്നെ സുപ്രീംകോടതി ഉത്തരവ് അറിയാതെ ഹൈക്കോടതി ഡിവിഷന് ബെഞ്ച് പാറമട ലൈസന്‍സിന് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്ന ഉത്തരവ് പുറത്തിറക്കിയിരുന്നു. വിഷയത്തെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നും അതിനാലാണ് നിലപാട് അറിയിക്കാത്തതെന്നും കുറ്റപ്പെടുത്തിയ കോടതി ആറാഴ്ചക്കകം നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനും നിര്‍ദ്ദേശം നല്കി.
ഹൈക്കോടതി ഡിവിഷന് ബെഞ്ച് കേസ് പരിഗണിക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ സുപ്രീംകോടതി വിധി പറയില്ലായിരുന്നെന്നാണ് നിയമ വിദഗ്ധരുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: