നാട്ടില്‍നിന്ന് ഒരുബസ്സ് ശബരിഗിരീശദര്‍ശനത്തിന് പോകുന്നു. അവര്‍ക്കൊപ്പം മലചവിട്ടാന്‍ മോഹം. റിട്ടയര്‍ചെയ്തശേഷം രണ്ടേ രണ്ടു തവണയാണ് മലയ്‌ക്ക്‌പോയത്. ഇത്തവണ ഓര്‍ക്കാപ്പുറത്താണ് അവസരം വന്നത്. കാരണം മകനും ഭാര്യയും മക്കളുടെ അടുത്തേയ്‌ക്ക് പോയിരിയ്‌ക്കയാണ്. ആരുടേയും അനുവാദം തേടേണ്ടതില്ല. അപ്പോഴാണ് അയല്‍വീട്ടിലെ കുമാരന്‍ മലയ്‌ക്ക്‌പോകുന്നതിന് വ്രതം ആരംഭിച്ചത്. എനിക്ക് എന്തിനും ഒരു സഹായിയായി അവനാണ്. മക്കള്‍ യാത്രയായതുതന്നെ അവനെ എല്ലാകാര്യവും പറഞ്ഞേല്‍പ്പിച്ചാണ്. ഇതുതന്നെ അവസരം നൊല്‍മ്പ് നോക്കാന്‍തുടങ്ങി. പോകുന്നതിന്റെ നാലുദിവസം മുമ്പാണ് കുമാരനൊരു മുടക്കം വന്നത്. അമ്മയുടെ വകയിലാരോമരിച്ചു.
എന്റെ യാത്രമുടക്കിയില്ല. അമ്പലക്കാരോടെപ്പം കെട്ടുനിറച്ചു ദര്‍ശനത്തിനിറങ്ങി. പമ്പയില്‍നിന്ന് മലചവിട്ടുമ്പോള്‍ കൂട്ടത്തിലുള്ളവരോടു പറഞ്ഞു. ഞാന്‍ പതുക്കയേവരൂ സന്നിധാനത്തില്‍ മാളികപ്പുറത്തിന്റെ ഗോപുരത്തിന്റെ സമീപത്ത് പത്ത് മണിയോടെ എത്താം, അവിടെ കണ്ടാല്‍മതി. ഈഉറപ്പിന്മേല്‍ എല്ലാവരും കയറ്റം തുടങ്ങി. പതുക്കെപതുക്കെ ഞാനും ശരണം വിളിച്ചു കയറി. യാത്ര അത്ര എളുപ്പമല്ലെന്ന് ഉറപ്പായി. ഒരുമണിക്കൂറുകൊണ്ട് അധികദൂരമൊന്നും എത്തിയില്ല.അയ്യപ്പനെ വിളിച്ചുകൊണ്ടിരുന്നു. ഇനി കൂട്ടുകാരോടു പറഞ്ഞ സമയത്തിന് സന്നിധാനത്ത് എത്തില്ല എന്നു ഉറപ്പായി.
നടത്തംതുടങ്ങി എന്റെ ബുദ്ധിമുട്ട്കണ്ടപ്പോള്‍ ഒരു മണികണ്ഠന്‍ സഹായത്തിന് വന്നു. ആദ്യം കുറച്ച് ഗ്ലൂക്കോസ് തന്നു. അതോടെ ക്ഷീണമെല്ലാം അകന്നു. പിന്നെ കെട്ട് വാങ്ങി എന്റെ കൈപിടിച്ച് നടക്കാന്‍ തുടങ്ങി. അതിവേഗം എന്നുതന്നെ പറയാം. തിരക്കില്‍ കൂടെ എന്നെ പറഞ്ഞ സമയത്ത് സന്നിധാനത്ത് എത്തിച്ചു. പതിനെട്ടാംപടിയുടെ താഴെ എത്തും വരെ ആ മണികണ്ഠന്‍ ഒപ്പം ഉണ്ടായിരുന്നു. ആ പള്ളിക്കെട്ട് എന്നെ ഏല്‍പ്പിച്ച് എന്റെകാലുതൊട്ട് വന്ദിച്ച് യാത്രയായി. എനിയ്‌ക്ക് തിരിച്ചൊരു നന്ദിപോലും പറയാന്‍ സമയം തന്നില്ല.
നാളികേരം ഉടച്ച് പൊന്നു പതിനെട്ടാം പടിചവുട്ടി ശ്രീകോവിലിനകത്തെ ആപല്‍ബാന്ധവനെ തൊഴുത് പറഞ്ഞ സമയത്ത് മാളികപ്പുറത്ത്‌ചെന്നപ്പോള്‍ കൂട്ടുകാര്‍ ആരും തന്നെ വന്നിട്ടില്ല. ഒന്നരമണിക്കൂര്‍ പിന്നെയും കഴിഞ്ഞാണ് അവരെല്ലാം വന്നത്. നടപ്പന്തലില്‍ വല്ലാത്ത തിരക്കായതിനാല്‍ താമസിച്ചു. കുറേനേരം ക്യൂവില്‍പ്പെട്ടു അവര്‍ പറഞ്ഞു. അപ്പോഴാണ് ഒരുസ്വാമി എന്നോടു ചോദിച്ചത് ”പെരിയസ്വാമിയ്‌ക്ക് ക്യൂവൊന്നും കിട്ടിയില്ലേ? എങ്ങനെ ഇത്രപെട്ടെന്ന് എത്തി” ഞാന്‍ ആപൊന്നിന്‍ ശ്രീകോവില്‍ ചൂണ്ടിക്കാണിച്ചു പറഞ്ഞു. ആ സ്വാമിയുള്ളപ്പോള്‍ നമുക്ക് എല്ലാം നിസ്സാരം. കരുണാമയനാണ് സ്വാമി.














