ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സംരക്ഷണത്തിനായി ചുറ്റുമതില്‍ പൊളിച്ചുമാറ്റാനുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവ് വിവാദമായി. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എന്‍.ബി ബാലകൃഷ്ണന്‍ ഇറക്കിയ ഉത്തരവിനെതിരെയാണ് പ്രതിക്ഷേധം ഉയര്‍ന്നത്.
ആശുപത്രി വളപ്പിലൂടെയുള്ള പൊതു വഴി അനുവധിക്കരുതെന്നും ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ് 2012 ജൂണ്‍ അഞ്ചിന് പുറപ്പെടുവിച്ച കത്ത് നിലനില്‍ക്കെയാണ് പുതിയ ഉത്തരവ്. ഇപ്പോഴത്തെ ഉത്തരവ് നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പ് മന്ത്രിയുടെയും ഓഫീസില്‍ നിന്ന് സമ്മര്‍ദ്ദം ചെലുത്തുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെന്ന് ജീവനകാരുടെ സംഘടനകള്‍ ആരോപിച്ചു. ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്തെ ചുറ്റു മതില്‍ പൊളിച്ച് ഗേറ്റ് നിര്‍മ്മിച്ച് നിയമിക്കുന്ന സെക്യുരിറ്റിക്കാരന് ആവശ്യമായ ശമ്പളം കടയുടമകളില്‍ നിന്ന് വാങ്ങി നല്‍കാനുമാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
നേരത്തെ ചെറിയ കാര്യങ്ങള്‍ക്ക് പോലും ആശുപത്രി വളപ്പില്‍ സംഘര്‍ഷം പതിവായിരുന്നു. ഈ സാഹചര്യത്തില്‍ ജീവനകാരും രോഗികളും പലപ്പോഴും പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് ചുറ്റു മതില്‍ കെട്ടി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഏറെ വിവാദങ്ങള്‍ക്ക് ഒടുവില്‍ ഒരു കോടി രൂപയോളം ചെലവഴിച്ച് ഒരു വര്‍ഷം മുന്‍പാണ് മതില്‍ നിര്‍മ്മിച്ചത്.
രണ്ടര മീറ്റര്‍ ഉയരത്തിലും 1500 മീറ്റര്‍ നീളത്തിലും ആശുപത്രിയുടെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിലാണ് മതില്‍ കെട്ടിയത്. പടിഞ്ഞാറ് ഭാഗത്ത് മതില്‍ കെട്ടുന്നതിന് പ്രദേശത്തെ വ്യപാരികള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നെങ്കിലും ആശുപത്രിയുടെ സുരക്ഷിതത്വം ലക്ഷ്യമാക്കി ജനപ്രതിനിധികളും വിവിധ രാഷ്‌ട്രീയ സാംസ്‌കാരിക സംഘടന നേതാക്കളും ആശുപത്രി വികസന സമിതിയും ഒന്നിച്ചാണ് മതില്‍ നിര്‍മ്മിച്ചത്.
ആശുപത്രിക്കായി പൊന്നും വിലക്ക് എടുത്ത സ്ഥലം മൂന്ന് മീറ്റര്‍ വീതിയില്‍ കളപ്പുര ക്ഷേത്രം വരെ പൊതു വഴിക്കായി വിട്ടു കൊടുത്തിരുന്നു. ദേശിയ പാതയുമായി ബന്ധമുള്ള പള്ളിമുക്ക് ബീച്ച് റോഡുമായി ബന്ധിപ്പിച്ച് അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് വിട്ടുകൊടുത്ത വഴിയില്‍ ഗ്രാവല്‍ വിരിച്ച് പഞ്ചായത്ത് റോഡാക്കി മാറ്റി. ചുറ്റുമതില്‍ പൊളിക്കരുതെന്ന ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട്, ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, പിജി വിദ്യാര്‍ത്ഥികള്‍, നേഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ സംഘടനകള്‍ തുടങ്ങിയവര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് രേഖാമൂലം കത്ത് നല്‍കി.
ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്കായി ഏറ്റെടുത്ത 164 ഏക്കര്‍ സ്ഥലത്തിന്റെ ചില ഭാഗങ്ങളില്‍ കൈയേറ്റത്തിന് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനിടെയാണ് വിവാദ ഉത്തരവ്.
















