പത്തനംതിട്ട: കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് കുട്ടികളെ വിവിധരീതിയില്‍ ദുരുപയോഗം ചെയ്യുന്നത് മൂന്നിരട്ടിയിലേറെയായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ലൈംഗിക ദുരുപയോഗം, ശൈശവ വിവാഹം, ബാലവേല, ബാലഭിക്ഷാടനം, ശാരീരിക പീഡനം, തുടങ്ങിയ കാര്യങ്ങളിലാണ് കുട്ടികളെ ദുരുപയോഗംചെയ്യുന്നതായി കണ്ടെത്തിയിട്ടുള്ളത്.
2012-13 വര്‍ഷത്തില്‍ കുട്ടികളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ചൈല്‍ഡ്ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളുടെ എണ്ണം 1819 ആണ്. 2013-14 വര്‍ഷത്തില്‍ ഇത് 3757 കേസുകളായി വര്‍ദ്ധിച്ചു. 2014-15 വര്‍ഷത്തില്‍ ഇതുവരെ ചൈല്‍ഡ്ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളുടെ എണ്ണം 5558 ആണ്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റേയും ചൈല്ഡ്ലൈന് ഇന്ത്യാഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ പര്യടനം നടത്തുന്ന ചൈല്‍ഡ് റൈറ്റ്സ് എക്സ്പ്രസിലാണ് സംസ്ഥാനത്തെ ബാലപീഡനങ്ങളുടെ കണക്കുകള്‍ വിവരിച്ചിട്ടുള്ളത്.
2014-15 ലെ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് ബാലപീഡനങ്ങളില്‍ ഒന്നാംസ്ഥാനം മലപ്പുറത്തിനാണ്.ബാലലൈംഗിക ദുരുപയോഗത്തിന് 152 കേസുകളാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശൈവവ വിവാഹത്തിലും മലപ്പുറമാണ് ഒന്നാമത്. കഴിഞ്ഞ ഒരുവര്‍ഷക്കാലയളവില്‍ 76 ശൈശവ വിവാഹങ്ങളാണ് ഇവിടെ നടന്നിട്ടുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ബാലവേല 44 ഉം ശാരീരിക പീഡനം 86 കേസുകളും കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ മലപ്പുറത്ത് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളെ ശാരീരികമായി ദുരുപയോഗം ചെയ്തത് ഏറ്റവുംകൂടുതല്‍ കോട്ടയം ജില്ലയിലാണ്. 275 കേസുകളാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ കോട്ടയത്തുണ്ടായിട്ടുള്ളത്. 245 കേസുകളുമായി വയനാടും 238 കേസുകളുമായി കൊല്ലവും തൊട്ടുപിന്നാലെയുണ്ട്. തിരുവനന്തപുരത്ത് 161 ഉം പത്തനംതിട്ടയില്‍ 144 ഉം ആലപ്പുഴയില്‍ 120 ഉം ഇടുക്കിയില്‍ 142 ഉം കേസുകളാണ് ഈ കാലയളവില്‍ ശാരീരിക ദുരുപയോഗത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും കുറവ് കാസര്‍ഗോഡ് ജില്ലയിലാണ് 30 കേസുകള്‍ മാത്രമേ ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.
ശൈശവ വിവാഹം മലപ്പുറം കഴിഞ്ഞാല്‍ പാലക്കാടാണ് കൂടുതല്‍ 45 കേസുകള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തത്. വയനാട് 36 ഉം ഇടുക്കിയില്‍ 31 ഉം തിരുവനന്തപുരത്ത് 15 ഉം പത്തനംതിട്ടയിലും തൃശൂരും 14 വീതവും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബാലവിവാഹം ഏറ്റവും കുറവ് നടന്നതായി രേഖപ്പെടുത്തിയിട്ടുള്ളത് കാസര്‍ഗോഡാണ്. മൂന്നെണ്ണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.
ബാലവേലയില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് കാസര്‍ഗോഡാണ് 52 എണ്ണം. 47 കേസുകള്‍ തിരുവനന്തപുരത്തും 44 എണ്ണം മലപ്പുറത്തും 39 കേസുകള്‍ പാലക്കാട്ടും 27 കേസുകള്‍ കൊച്ചിയിലും 14 എണ്ണം കോഴിക്കോട്, കോട്ടയം, ജില്ലകളിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആലപ്പുഴയില്‍ 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും ഒരു കേസുകള്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ബാല ഭിക്ഷാടനം ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത് കണ്ണൂരാണ്. 61 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തുപുരത്ത് 29 ഉം പത്തനംതിട്ടയില്‍ 22 ഉം ആലപ്പുഴയില്‍ 16 ഉം കൊച്ചയിലും തൃശൂരും 14 വീതവും കോഴിക്കോട്ടും വയനാടും 13 വീതവും കേസുകള്‍ ചൈന്‍ഡ്ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: