കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്നും നാളെയുമായി നടക്കാനിരിക്കെ ജില്ലയിലെ മുന്നണി നേതൃത്വങ്ങള്‍ തികഞ്ഞ ആശങ്കയിലാണ്. ഫല പ്രഖ്യാപനഘട്ടം തൊട്ട് അധ്യക്ഷ-ഉപാധ്യക്ഷ പദവികളിലേക്ക് മുന്നണികളിലെ കക്ഷികളുടെ ഒന്നിലധികം അംഗങ്ങള്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടി മുന്നോട്ടു വരികയും അവസാന നിമിഷംവരെ പലയിടത്തും തര്‍ക്കങ്ങള്‍ അവസാനിക്കാത്തതുമാണ് ഇടത്-വലത് മുന്നണികളുടേയും മുന്നണികള്‍ക്കുള്ളിലെ ഘടകകക്ഷികളേയും തികഞ്ഞ ആശങ്കയിലാക്കിയിരിക്കുന്നത്. ഇതുകൊണ്ടുതന്നെ പദവികള്‍ സംബന്ധിച്ച് തികഞ്ഞ അവ്യക്തത അവസാന നിമിഷംവരെ നിലനില്‍ക്കുകയാണ്. ഒന്നും രണ്ടു കക്ഷികളുടേയും സ്വതന്ത്രരായി മത്സരിച്ചവരുടേയും വിമതന്മാരുടേയും ആദ്യഘട്ടത്തില്‍ ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്ത് സ്ഥാനമാനങ്ങള്‍ മോഹിച്ച് അവസാനം സമ്മര്‍ദ്ദത്തിന് വഴങ്ങിയവരുടേയും മനസ്സിലിരിപ്പും തീരുമാനങ്ങളും എന്തായിരിക്കുമെന്നും ഇവര്‍ അധ്യക്ഷ സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ ഏങ്ങോട്ട് ചായുമെന്നും പ്രവചിക്കാന്‍ സാധിക്കാത്തതിനാല്‍ എന്തു സംഭവിക്കുമെന്ന് ഇന്നും നാളെയും നടക്കുന്ന തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ യഥാര്‍ത്ഥ ചിത്രം തെളിയുകയുളളൂ. ചില നഗരസഭകളിലും പഞ്ചായത്തുകളിലും ബിജെപി നിലപാടുകളും നിര്‍ണ്ണായകമാവും. ഇരു മുന്നണികള്‍ക്കുമെതിരായ നിലപാടുകളാണ് ബിജെപി സ്വീകരിക്കുക.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ തികഞ്ഞ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇരു മുന്നണികള്‍ക്കും തുല്യ സീറ്റുകള്‍ വീതം ലഭിച്ച കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി ജയിച്ചു വന്ന പി.കെ.രാഗേഷിന്റെ നിലപാട് നിര്‍ണ്ണായകമാണ്. വിമതനെ കൂടെക്കൂട്ടാന്‍ ദിവസങ്ങളായി നടത്തുന്ന നീക്കങ്ങള്‍ എന്ത് ഫലം ചെയ്തുവെന്ന് ഇന്നറിയാന്‍ കഴിയും. കോണ്‍ഗ്രസുകാരനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വിമതന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും താനാവശ്യപ്പെട്ട കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം എടുത്തില്ലെങ്കില്‍ തന്റേതായ തീരുമാനങ്ങളെടുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ രാഗേഷിനെ കൂടെ കൂട്ടി ഭരിച്ചാല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെയ്‌ക്കുമെന്ന് ഭീഷണിമുഴക്കിയിരുന്നു. ഒടുവില്‍ നേതൃത്വം ഇടപെട്ട് സമാധാനിപ്പിക്കുകയായിരുന്നു, ഇതിനു പുറമേ യുഡിഎഫിലെ പ്രബല ഘടകകക്ഷിയായ മുസ്ലീം ലീഗും വിമതനെ കൂടെ കൂട്ടാനുളള നീക്കത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തു വന്നിരുന്നു. ലീഗ് പ്രാദേശിക ഘടകമായിരുന്നു രംഗത്തെത്തിയിരുന്നത്. ഇവരുട പ്രതിഷേധത്തെ നേതൃത്വം ഇടപെട്ട് ഇല്ലാതാക്കിയതായി അവകാശപ്പെടുന്നുണ്ടെങ്കിലും അവസാന നിമിഷംവരെ എന്തും സംഭവിക്കാമെന്നതാണ് സ്ഥിതി.
ജില്ലയിലെ പല നഗരസഭകളിലും ചില പഞ്ചായത്തുകളിലും ചെയര്‍മാന്‍-വൈസ് ചെയര്‍മാന്‍, പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ സംബന്ധിച്ച് മുന്നണികള്‍ക്ക് അകത്ത് വൈകിയും തീരുമാനമായിട്ടില്ല. കോണ്‍ഗ്രസിനും ലീഗിനുമുളളില്‍ മാത്രമല്ല പതിവില്‍ നിന്നും വിപരീതമായി സിപിഎമ്മും ചിലയിടങ്ങളില്‍ പദവികളിലേക്ക് ഏകപക്ഷീയമായി പ്രസിഡണ്ടിനേയും വൈസ് പ്രസിഡണ്ടിനേയും തീരുമാനിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍പ്പോലും പഞ്ചായത്ത് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി പാര്‍ട്ടിക്കുളളില്‍ അഭിപ്രായഭിന്നത ശക്തമാണ്. പട്ടാന്നൂര്‍ കൊളപ്പയില്‍ പഞ്ചായത്ത് പ്രസിഡണ്ടിനെ പ്രഖ്യാപിച്ച നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ സെക്രട്ടറിയെ പോലും തടഞ്ഞുവെച്ച സംഭവങ്ങള്‍ കഴിഞ്ഞ ദിവസം ഉണ്ടായിട്ടുണ്ട്. യുഡിഎഫിലാകട്ടെ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഇരിട്ടി, ശ്രീകണ്ഠപുരം നഗരസഭകളിലെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളെച്ചൊല്ലിയുളള തര്‍ക്കവും വിമതരുടെ നിലപാടുകളും പദവികള്‍ സംബന്ധിച്ച് ഇന്നലെ വൈകിയും വ്യക്തമായ തീരുമാനം എടുക്കാനാവാത്ത സ്ഥിതിയിലാണ്. ചുരുക്കത്തില്‍ ഇന്നും നാളെയുമായി നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ-ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പുകള്‍ ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകമായിരിക്കുകയാണ്.
















