വിദ്യാഭ്യാസം, തപസ്സ്, യോഗാനുഷ്ഠാനം, തത്ത്വവിചാരം തുടങ്ങിയ ആദ്ധ്യാത്മികജ്ഞാനത്തിന്റെ ഉപകരണങ്ങളില്‍ ഒന്നുപോലും അവള്‍ക്കുണ്ടായിരുന്നില്ല. എങ്കിലും സ്വാഭാവികമായിത്തന്നെ പരമനിഷ്‌കളങ്കയായ ഒരു ഭക്തിയും, ഏറ്റവും ദൃഢമായ ഒരു വിശ്വാസവുമുണ്ടായിരുന്നു. അതാണ് ആ പാവപ്പെട്ട കാട്ടാളസ്ത്രീയെ സജ്ജനങ്ങളുടെ മദ്ധ്യത്തിലേയ്‌ക്കും അവരില്‍ക്കൂടെ ക്രമേണ ഈശ്വരങ്കലേയ്‌ക്കും നയിച്ചതെന്നു പറയണം. ഭഗവാനു നിവേദിക്കാന്‍ വേണ്ടി അവള്‍ സഞ്ചയിച്ചിരുന്ന പഴങ്ങളില്‍ ഓരോന്നും കടിച്ചു രുചിനോക്കുകപോലും ചെയ്തിരുന്നു.
താന്‍ കടിച്ച പദാര്‍ത്ഥം ഭഗവാനു നിവേദിക്കാന്‍ പറ്റില്ലെന്നുള്ള അറിവുപോലും അവള്‍ക്കുണ്ടായിരുന്നില്ല. എന്നിട്ടും ഭഗവാന്‍ ആ പുണ്യവതിയെ ഏറ്റവും ആര്‍ദ്രതയോടെ അനുഗ്രഹിച്ചു. അവള്‍ കൊടുത്ത പഴങ്ങളെ ഭഗവാന്‍ വളരെ രുചിയോടെ ഭക്ഷിച്ചു. ഭഗവാന്‍ ശ്രീരാമചന്ദ്രനും ശബരിയും തമ്മില്‍ രസകരമായൊരു സംഭാഷണം നടക്കുന്നുണ്ട്. ശബരി ചോദിക്കയാണ് ഭഗവാനോട്, ഈശ്വരസാക്ഷാ ത്ക്കാരത്തിന്നു വേണ്ട ഉപകരണങ്ങളൊന്നുമില്ലാത്ത അവള്‍ക്കു ഭഗവാന്‍ എന്താണ് ദര്‍ശനം കൊടുക്കാന്‍ കാരണമെന്ന്.
അതിന്നുള്ള ഭഗവാന്റെ മറുപടി, വേദാന്തജ്ഞാനത്തിന്റെ മര്‍മ്മം തുറന്നു കാണിക്കുകയാണ്. മറ്റെല്ലാ ഉപകരണങ്ങളെക്കൊണ്ടും ഉണ്ടായിത്തീരേണ്ട മുഖ്യമായ സംസ്‌കാരമാണ് വിഷയങ്ങളില്‍നിന്നുള്ള നിത്യമായ വേര്‍പാടും, ഈശ്വരങ്കലുള്ള നിരതിശയമായപ്രേമവും അതാണൊരാളെ ഈശ്വരങ്കലേയ്‌ക്കുയര്‍ത്തുന്നത്. ഭാഗ്യംകൊണ്ട് അതു നിനക്കുണ്ടായി. അപ്പോള്‍ മറ്റൊന്നിന്റെയും ആവശ്യമില്ലാതായി എന്നാണ്. ഇതില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്നു, ഒരാള്‍ക്കെന്തൊക്കെയുണ്ടായാലും ഇല്ലെങ്കിലും വിഷയവിരക്തിയും,
ഈശ്വരപ്രേമവുമാണ് അയാളെ ഉയര്‍ത്തുന്നതെന്ന്; അതുണ്ടെങ്കില്‍ ബാക്കിയെല്ലാം ഉപയോഗശൂന്യമായി; അതില്ലെങ്കില്‍ ബാക്കിയെന്തൊക്കെയുണ്ടായിട്ടും ജീവിതത്തിന്നുയര്‍ച്ചയുണ്ടാവുന്നതുമല്ല എന്ന്. അതിനാല്‍ ഭക്തിയും, വൈരാഗ്യവുംതന്നെ മുഖ്യമായ സമ്പത്ത്. അത് സമ്പാദിച്ചവന്‍ ധന്യന്‍തന്നെ. അല്ലാത്തവര്‍ നിരാശരും.
















