പരമപദത്യാഗത്തിന് ശേഷം മാണി പുണ്യവാളന്‍ പാലായിലെ അരമനയിലേക്ക് നടത്തിയ തിരുവെഴുന്നള്ളത്ത് കഴിഞ്ഞ ദിവസമായിരുന്നു. കടിച്ചുതൂങ്ങിക്കിടന്ന കസേരയില്‍ നിന്ന് ജനങ്ങള്‍ അടിച്ചുപിടിച്ചുവാങ്ങിയതാണ് പരമവിശുദ്ധന്റെ രാജി. എന്നിട്ടും മാണി തിരുവനന്തപുരം മുതല്‍ പാലാ വരെയുള്ള പ്രദക്ഷിണവഴികളിലത്രയും വീണുരുണ്ടു. കുമ്പിട്ടും താണുവീണിഴഞ്ഞും കൈകൂപ്പിയും സ്ഥലപ്പേരിലും വീട്ടുപേരിലും സ്വന്തംപേരിലും ആവാഹിച്ച് കുടിയിരുത്തിയ കോഴയെ കഴുകിക്കളയാന്‍ പെടാപ്പാട് പെടുന്നത് ദയനീയമായ കാഴ്ചയായിരുന്നു.
ബാര്‍മന്ത്രി ബാബുവിന് കിട്ടുന്ന പരിഗണന തനിക്ക് ലഭിച്ചില്ലെന്നായിരുന്നു നീതിമാന്റെ പരിദേവനം. കല്ലേറും കൂക്കുവിളിയുമായി പിണറായിപാര്‍ട്ടിക്കാര്‍ പ്രദക്ഷിണവഴിയില്‍ അങ്ങിങ്ങ് സ്വീകരണങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും വിശുദ്ധനൊഴുക്കിയ കണ്ണുനീരില്‍ അതൊക്കെ മുങ്ങിപ്പോയി. ഒന്നുമില്ലെങ്കിലും അധ്വാനവര്‍ഗ സിദ്ധാന്തംകൊണ്ട് ഒരിക്കല്‍ ലോക മാര്‍ക്‌സിസ്റ്റുകളുടെ കണ്ണുതള്ളിക്കുകയും പിന്നീട് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കപ്പെടുകയും ചെയ്ത മഹാനാണല്ലോ ആദ്യകാലത്ത് കോണ്‍ഗ്രസിന്റെ മരങ്ങാട്ടുപിള്ളി വാര്‍ഡ് പ്രസിഡന്റായിരുന്ന കരിങ്ങോഴയ്‌ക്കന്‍ തോമസ് മാണി മകന്‍ കുഞ്ഞുമാണി. അതാകട്ടെ മാണി തന്റെ സ്ഥാനത്യാഗത്തിന് ശേഷം വായ തുറന്നപ്പോഴൊക്കെ വിളിച്ചു പറയുന്നുമുണ്ട്.
അധ്വാനവര്‍ഗസിദ്ധാന്തത്തിന് ശേഷം ഇപ്പോള്‍ മെനഞ്ഞെടുത്ത ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ കാതല്‍ അതാണ്. ഗൂഢാലോചനയുടെ അകംപൊരുള്‍ കണ്ടെത്താന്‍ അദ്ദേഹം മാധ്യമ സിഐഡികളെ ഏല്‍പിച്ചുംകഴിഞ്ഞു. കുഞ്ഞുമാണിയും കുട്ടിയമ്മയും കൂടി കേരളം ഭരിക്കുന്ന കാലം സ്വപ്‌നത്തില്‍കണ്ട് പേടിച്ചുപോയ ആരൊക്കെയോ ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ഒരു ക്ലൂ അദ്ദേഹം ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
എന്തായാലും ഹൈക്കോടതി ഇടപെടലിന് ശേഷമാണെങ്കിലും മാണി മനഃസാക്ഷിയുള്ളവനാണെന്ന് പാലാക്കാര്‍ക്ക് ബോധ്യപ്പെട്ടു. പാലായിലെ മാണിക്യത്തിന് പാലേലെ മാണിക്യം എന്ന വക്രോക്തി ഉണ്ടാകുന്നത് മുഖ്യമന്ത്രി പദമോഹവുമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കന്മാരുടെ ചെവി കടിക്കുന്ന കാലത്താണ്. പാലേരി മാണിക്യം എന്ന കഥാപാത്രത്തിന്റെ ധ്വനിയുണ്ട് ഈ പാലേലെ മാണിക്യത്തിന്. ആരുടെ കൂടെ കിടന്നാലും മാണിക്യമെന്ന പദവിയിലാണ് കാര്യമെന്ന് നന്നായി അറിയാവുന്ന ആളാണ് മാണി. അതുകൊണ്ടാണ് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍പോലെ അടച്ചിട്ട ബാറുകള്‍ക്ക് പിറകിലിരുന്ന് രമേശന്‍ കോണ്‍ട്രാക്ടറുടെ മകന്‍ വിളിച്ചുപറഞ്ഞ കഥകള്‍ക്ക് ഇപ്പോള്‍ മാണിയുടെ രാജിയിലെത്തിനില്‍ക്കുന്ന പരിണാമഗുപ്തി ഉണ്ടാകുന്നത്.
കെ.എം. മാണി ബാര്‍മുതലാളിമാരോട് അഞ്ചുകോടി രൂപാ കോഴ ചോദിച്ചെന്നായിരുന്നു ആരോപണം. ഒരു കോടി രൂപാ മാണിക്ക് കൊടുത്തുവെന്നും ബാക്കി കോടികൂടി കൊടുക്കുമ്പോള്‍ അടച്ച ബാറുകളൊക്കെ തുറക്കപ്പെടുമെന്ന് മാണി പുണ്യവാളന്റെ അരുളപ്പാടുണ്ടായെന്നുമായിരുന്നു ബിജു രമേശിന്റെ കുമ്പസാര രഹസ്യം. സംഭവം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ കൊടുത്ത റിപ്പോര്‍ട്ട് അതുക്കും മേലെ ഉള്ള മറ്റൊരു പുണ്യവാളന്‍ തിരുത്തിയതിന്റെ ഒടുക്കത്തെ ഫലമാണ് മാണിയുടെ രാജി.
കെ.എം. മാണി ഒരു കരിംകോഴക്കാരന്‍ ആണെന്ന ആക്ഷേപം അദ്ദേഹം കോണ്‍ഗ്രസിന്റെ മരങ്ങാട്ടുപിള്ളി വാര്‍ഡ് പ്രസിഡന്റായിരുന്ന കാലം മുതലേ കൂടപ്പിറപ്പാണ്. കോഴയും കോണ്‍ഗ്രസും തമ്മിലുള്ള ജനിതകബന്ധം പരിഗണിച്ചാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ അതില്‍പരം മറ്റൊരു യോഗ്യത ആവശ്യമില്ലെന്നതിന്റെ വലിയ തെളിവാണ് പുതുപ്പള്ളിക്കാരന്‍ ഉമ്മന്‍ചാണ്ടി.
കസേരയോടുള്ള ആര്‍ത്തിയില്‍ മാണിയെ കടത്തിവെട്ടാന്‍ മറ്റൊരാളില്ലെന്ന് ഇപ്പോള്‍ സാക്ഷ്യം പറയുന്നത് സഖാവ് ബാലകൃഷ്ണപിള്ളയാണ്. ആ കസേരയ്‌ക്ക് പിന്നാലെയുള്ള തന്റെ യാത്രയില്‍ കണ്ണുകടിയുള്ള ആരോ ആണ് ബാര്‍ കോഴയ്‌ക്ക് പിന്നിലെന്ന മാണിയുടെ കണ്ടെത്തല്‍ നീളുന്നത് ഉമ്മന്‍ചാണ്ടിയിലേക്കാണ്. കോഴ വിവാദത്തില്‍ കെ.എം. മാണി കുറ്റക്കാരനല്ലെന്ന് പറയുന്ന മൂന്ന് പേരില്‍ ഒരാളാണ് ഈ ഉമ്മന്‍ചാണ്ടി. മറ്റ് രണ്ടുപേര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും പിന്നെ സാക്ഷാല്‍ മാണിസാറുമാണ്.
സുനാമിഫണ്ട് തിരിമറി വഴി സോളാറിലൂടെ ബാറിലെത്തി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെ വലിച്ചുതാഴെയിറക്കി പാവപ്പെട്ടവന്റെ പടത്തലവനായി മാണിസാറിനെ വാഴിച്ചേക്കാമെന്ന മാര്‍ക്‌സിസ്റ്റുകളുടെ അടക്കം പറച്ചിലിലാണ് മാണി വീണത്. ലോക കമ്മ്യൂണിസത്തിന് ബദലായി പാലായില്‍ വിരിഞ്ഞ അത്ഭുത പ്രത്യയശാസ്ത്രമാണ് മാണീസ് ക്യാപ്പിറ്റല്‍ എന്ന് വിളിക്കപ്പെടുന്ന അധ്വാനവര്‍ഗ സിദ്ധാന്തം. മെയ്യനങ്ങി ഒരു പണിയുമെടുക്കാതെ റബര്‍ വിറ്റുതിന്നുന്ന ഒരു കൂട്ടരുടെ വോട്ടിന്മേലാണ് അഭ്യാസമെങ്കിലും മാണിയന്‍ പ്രത്യയശാസ്ത്രം ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പടി കയറിയതാണ്.
ഇപ്പറഞ്ഞ മാണീസ് ക്യാപ്പിറ്റല്‍ ധാരാളം മണിവരവുള്ള ഒരിനമാണെന്ന് തെളിയിക്കുന്നതാണ് പിന്നീട് നടന്ന സംഭവവികാസങ്ങള്‍. അധ്വാനിക്കുന്നവന്റെ പണം നമ്മുടെ കീശയില്‍ എന്ന മാര്‍ക്‌സിസ്റ്റ് വിപ്ലവപ്രത്യയശാസ്ത്രത്തേക്കാള്‍ ഒരു പടികൂടി മുന്തിയ ഇനമാണിത്. പണമെവിടെയുണ്ടോ അതൊക്കെയും സ്വന്തം കീശയിലാക്കുന്ന മാണിയന്‍ മാജിക്. അത്തരത്തിലൊരു സമ്പാദ്യശീലം വളര്‍ത്തിയെടുക്കുന്നതിന് ചങ്കൂറ്റവും താന്‍പോരിമയും മാത്രമല്ല അസാമാന്യമായ ഉളുപ്പില്ലായ്‌മയും വേണം. അത് ആര്‍ജ്ജിക്കണമെങ്കില്‍ മാണിയുടെ കളരിയില്‍തന്നെ പോകണം. കുനിഞ്ഞുനൂന്നാല്‍ കാല്‍പ്പണം എന്ന പഴയ പ്രമാണത്തെ കുനിയുക പോലും ചെയ്യാതെ കോടികള്‍ എന്ന് മാറ്റിപ്പറയിച്ച വിപ്ലവസിദ്ധാന്തമാണ് മാണിയുടേത്.
ഒളിവും മറവുമില്ലാതെ എല്ലാം നേര്‍ക്കുനേര്‍നിന്ന് കൈകാര്യം ചെയ്യുന്ന മാണിയുടെ എടുപ്പും ഉടുപ്പും നടപ്പും തൊണ്ട കാറിയുള്ള ചിരിയും കണ്ട് അന്തംവിട്ട് നില്‍പാണ് എ. രാജ മുതല്‍ സോണിയാകമ്പനി വരെയുള്ള അഴിമതിയുടെ അധോലോകം. കുറുക്കുവഴികളൊന്നും മാണിയുടെ രീതിശാസ്ത്രത്തിലില്ല. ചുമ്മാ കൈ നീട്ടുക, കൈ നിറയെ മേടിക്കുക, എന്നിട്ട് ഇപ്പ ശര്യാക്കിത്തരാം എന്ന് വെളുക്കെച്ചിരിക്കുക. ഇതാണ് ആ സിദ്ധാന്തത്തിന്റെ പ്രായോഗിക രൂപം.
മാണിയെന്ന മിശിഹയും മാണിയുടെ ഉണ്ണിയാടും മാണി കുറേനാള്‍ ചുമന്ന പൂഞ്ഞാറിലെ കുരിശും തങ്ങളുടെ കസേരകള്‍ ഒഴിഞ്ഞിരിക്കുന്നു. ഇടയ്‌ക്കെപ്പൊഴോ വന്നുകയറിയ തൊടുപുഴയിലെ നല്ല കറവക്കാരന്‍ മാത്രം ബാക്കി. ഉമ്മന്‍ചാണ്ടി എത്രകാലം ഇനി സര്‍ക്കാരുമായി മുന്നോട്ടുപോകുമെന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോള്‍ മാണിയുടെ ലോക്കറിലാണ്. പാലായിലെ ഒരു വാര്‍ഡില്‍ നാല് വോട്ടിന് ജയിച്ചതാണ് ഇപ്പോള്‍ മാണിയുടെ പവര്‍. അകത്തുള്ള മാണിയേക്കാള്‍ ശക്തന്‍ പുറത്തായ മാണിയാണെന്ന് മാണി തന്നെ പറയുന്നതില്‍ കഴമ്പില്ലാതില്ല. ശക്തന്‍ എന്ന വാക്കിന് കുരിശ് എന്നൊരു പരിഭാഷ വെറെയുണ്ടോ എന്നറിയില്ല. എന്തായാലും അത് ഗൂഢാലോചനക്കാര്‍ അറിയാന്‍ പോകുന്നു എന്ന് സാരം.
















