ടൊറന്റോ സര്‍വ്വകലാശാലയിലെ ഡോ. ഫെഡറിക് ബാറ്റിംഗ് 1921 ല്‍ ആണ് ഇന്‍സുലിന്‍ കണ്ടുപിടിക്കുന്നത്. ഫെഡറിക് ബാറ്റിംഗിന്റെ പിറന്നാള്‍ സൂചകമായാണ് നവംബര്‍ 14 ലോക പ്രമേഹദിനമായി ആചരിക്കുന്നത്. ലോകാരോഗ്യസംഘടനയും ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷനും ഐക്യരാഷ്ട്രസഭയും ഒത്തൊരുമിച്ച് 170 രാജ്യങ്ങളിലെ എല്ലാ സര്‍വ്വീസ് സംഘടനകളുമായി കൂടിച്ചേര്‍ന്നാണ് ലോക പ്രമേഹദിനം ആചരിക്കുന്നത്.
2015 ലോക പ്രമേഹദിനം ഊന്നല്‍ നല്‍കുന്നത് ആരോഗ്യപരമായ ദിനം തുടങ്ങേണ്ടത് ആരോഗ്യപരമായ പ്രഭാതഭക്ഷണത്തിലൂടെ എന്നതിനാണ്. ആരോഗ്യപരമായ പ്രഭാതഭക്ഷണം പ്രമേഹം വരാതിരിക്കാനും പ്രമേഹം കൊണ്ടുണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ നിയന്ത്രിക്കാനും സഹായിക്കുന്നു. ആരോഗ്യപരമായ പ്രാതല്‍ വിശപ്പ് നിയന്ത്രിക്കുന്നു. ജ്യൂസ്, പഞ്ചസാര ചേര്‍ന്ന സിറപ്പും മറ്റ് മധുരപാനീയങ്ങളും ഒഴിവാക്കി പകരം വെള്ളവും, പഞ്ചസാര ചേര്‍ക്കാതെ വെള്ളംകൂട്ടിയുള്ള ചായയും കാപ്പിയും കഴിക്കാം. ദിവസവും നാരുള്ള പച്ചക്കറികള്‍, ഇലവര്‍ഗ്ഗങ്ങള്‍ മൂന്നുപ്രാവശ്യമായി കഴിക്കണം.
മധുരം കുറവുള്ള പഴവര്‍ഗ്ഗങ്ങള്‍ ആപ്പിള്‍, പപ്പായ, പേരയ്ക്ക ഉപയോഗിക്കാം. കൊഴുപ്പേറിയ മാംസങ്ങള്‍ക്ക് പകരം വറക്കാത്ത കോഴി, മീന്‍ എന്നിവ ഗ്രില്‍ ചെയ്ത് ഉപയോഗിക്കാം. ഗോതമ്പിന്റെ റൊട്ടിയും തവിടുള്ള അരിയും കൂടുതല്‍ ഉപയോഗിക്കുക. എണ്ണ ഉപയോഗിക്കുമ്പോള്‍ ഒലിവ് എണ്ണ, തവിടെണ്ണ എന്നിവ നെയ്യ്, വെണ്ണ, വെളിച്ചെണ്ണയ്ക്കുപകരം ഉപയോഗിക്കുക. മദ്യപാനം ഉപേക്ഷിക്കുക, പുകവലി നിര്‍ത്തുക.
ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷന്റെ കണക്കനുസരിച്ച് ആഗോളതലത്തില്‍ 382 ദശലക്ഷം പ്രമേഹ രോഗികളുണ്ട്. ഇപ്പോഴത്തെ വര്‍ദ്ധനവ് അനുസരിച്ച് 2035 ആകുമ്പോള്‍ 592 ദശലക്ഷം വര്‍ദ്ധനവ് ഉണ്ടാകും. പ്രമേഹരോഗലക്ഷണങ്ങള്‍ കാണുന്നതിനു മുമ്പുള്ള പ്രീഡയബറ്റിസ് സ്റ്റേജിലുള്ളവര്‍ 344 ദശലക്ഷം. 2030 ആകുമ്പോള്‍ 472 ദശലക്ഷം ആകാനാണ് സാധ്യത. ഭാരതത്തില്‍ 62 ദശലക്ഷം പ്രമേഹരോഗികള്‍ ഉണ്ട്. 10 ദശലക്ഷം രോഗികള്‍ 2011 ലെ കണക്കനുസരിച്ച് വര്‍ദ്ധിച്ചിട്ടുണ്ട്. ഇതനുസരിച്ച് 2030 ആകുമ്പോള്‍ 100 ദശലക്ഷത്തില്‍ കൂടുതല്‍ പ്രമേഹരോഗികള്‍ ഉണ്ടാകും. കണക്കനുസരിച്ച് കേരളത്തില്‍ പ്രമേഹത്തിന്റെ പ്രവണത 20% എന്നുള്ളത് ദേശീയ പ്രവണതയിലും അധികമാണ്.
പ്രമേഹം വരാന്‍ സാധ്യതയുള്ളവര്‍: ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍, പാരമ്പര്യമായി പ്രമേഹമുള്ള മാതാപിതാക്കളോ രക്തബന്ധമുള്ളവരോ, രക്തത്തില്‍ കൊഴുപ്പുള്ളവര്‍, അമിത വണ്ണമുള്ളവര്‍, ക്രമംതെറ്റിയ ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍, കഴുത്തിലും കക്ഷത്തും കറുത്ത മിനിസമുള്ള വെല്‍വറ്റ് പോലെ ചര്‍മ്മമുള്ളവര്‍. നാല് കിലോയില്‍ കൂടുതല്‍ തൂക്കമുള്ള കുട്ടിയെ പ്രസവിച്ചിട്ടുള്ള സ്ത്രീകള്‍ തീര്‍ച്ചയായും പ്രമേഹരോഗ പരിശോധന നടത്തേണ്ടതാണ്.
മുന്നറിയിപ്പ് തരുന്ന രോഗലക്ഷണങ്ങള്‍
കൂടുതല്‍ മൂത്രവിസര്‍ജ്ജനം, പതിവില്ലാത്ത ദാഹം, അമിത വിശപ്പ്, പതിവില്ലാത്ത ഭാരനഷ്ടം, അമിതക്ഷീണം, ഇടയ്ക്കിടെയുള്ള അണുബാധ, കാഴ്ച മങ്ങല്‍, ശരീരത്തിലെ മുറിവുണങ്ങാനുള്ള കാലതാമസം, കൈകാലുകളില്‍ പെരുപ്പ്, മരവിപ്പ്, ചര്‍മ്മം, മോണ, മൂത്രസഞ്ചി ഇവയില്‍ ഇടയ്ക്കിടെ അണുബാധ. ആണുങ്ങളില്‍ ഉദ്ധാരണശേഷിക്കുറവും.
പ്രമേഹം വരുന്നതിനുമുമ്പുള്ള പ്രീഡയബറ്റിസ് സ്റ്റേജ് 10 വര്‍ഷം മുന്പ്തൊട്ടു തുടങ്ങും. ഇവയെ നിരീക്ഷിച്ചില്ലെങ്കില്‍ പ്രമേഹം എന്ന അവസ്ഥയായി, പിന്നീട് രക്തത്തിലെ പഞ്ചസാര ക്രമാതീതമായി ഉയര്‍ന്ന് വൃക്കരോഗം, നേത്രരോഗം, കാലിന്റെ രക്തയോട്ടത്തെ ബാധിച്ച് ഗംഗ്രീന്‍ എന്നിവ ബാധിക്കാം. ഏറ്റവും പ്രധാനം ഹൃദയത്തിന്റെ രക്തധമനികളെ ബാധിക്കുന്ന ഹൃദ്രോഗവും തലച്ചോറിലെ രക്തധമനികളെ ബാധിക്കുന്ന പക്ഷാഘാതവുമാണ്.
പ്രമേഹരോഗനിര്‍ണ്ണയം
ടൈപ്പ് II പ്രമേഹരോഗം ഭാരതത്തില്‍ വളരെ നേരത്തെ വരുന്നു. ഇപ്പോള്‍ അമിതവണ്ണമുള്ള, വ്യായാമമില്ലാത്ത കുട്ടികളിലും കാണുന്നു. പ്രമേഹം നിര്‍ണ്ണയിക്കാന്‍ രാത്രി അത്താഴത്തിനുശേഷം എട്ട് മണിക്കൂര്‍ കഴിഞ്ഞ് പ്രഭാതത്തിലെ ഫാസ്റ്റിംഗ് രക്തപരിശോധനയില്‍ 100 നും 125 എംജി/ഡിഎല്‍ ഇടയില്‍ കാണുകയാണെങ്കില്‍ പ്രീഡയബറ്റിസ്. 126 നു മുകളില്‍ പ്രമേഹം. ആഹാരം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ കഴിഞ്ഞുള്ള രക്തപരിശോധന 140 നും 199 നും ഇടയിലാണെങ്കില്‍ പ്രീഡയബറ്റിസ്. 200 ന് മുകളില്‍ പ്രമേഹം.
പ്രത്യേക പരിശോധന
രക്തത്തിലെ പഞ്ചസാര ക്രമാതീതമായി ഉയര്‍ന്നാല്‍ പല രോഗ സങ്കീര്‍ണ്ണതകള്‍ ഉണ്ടാവും. അതിനാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞ എല്ലാ പ്രമേഹ രോഗികളും എല്ലാവര്‍ഷവും സമഗ്ര പരിശോധനകള്‍ നടത്തി സങ്കീര്‍ണ്ണതകള്‍ തുടക്കത്തില്‍ തന്നെ മനസ്സിലാക്കിയ ശേഷം ചികിത്സിക്കണം. വൃക്കരോഗം നേരത്തേ അറിയുന്ന 24 മണിക്കൂര്‍ മൂത്രത്തിലെ മൈക്രോ ആല്‍ബുമീന്‍ പരിശോധനയും രക്തത്തിലെ ക്രിയാറ്റിന്‍ ടെസ്റ്റ്, കണ്ണിന്റെ റെട്ടിനോപ്പതി അറിയുവാന്‍ സമഗ്ര നേത്രപരിശോധന, പാദത്തിന്റെ ഞരമ്പിനെ ബാധിച്ചതറിയാന്‍ ഞരമ്പുകളുടെ ന്യൂറോപ്പതി പരിശോധനയും കാലിന്റെ രക്തയോട്ടം പരിശോധിക്കുന്ന എബിഐ ഡോപ്ലര്‍ പരിശോധന, ഹൃദ്രോഗസാധ്യത മനസ്സിലാക്കുന്ന ഇസിജി, ടിഎംടി, കളര്‍ ഡോപ്ലര്‍ എക്കോ പരിശോധന എന്നിവ നടത്തണം. തൂക്കവും ഉദരത്തിന്റെ ചുറ്റളവും എല്ലാ പ്രാവശ്യവും നോക്കി ഡോക്ടര്‍ തൂക്കം കുറയ്ക്കാനും, ആഹാരക്രമീകരണത്തിന്റെയും വ്യായാമത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ രോഗിക്കു നല്‍കണം.
പുതിയ ചിലമരുന്നുകള്‍
ഇന്‍ക്രിറ്റിന്‍ – ഇന്‍ക്രിറ്റിന്‍ ഹോര്‍മോണ്‍ -കുടലില്‍നിന്ന് ഉല്പാദിപ്പിക്കുന്ന ഒരു ഹോര്‍മോണാണ്. ഭക്ഷണം കഴിച്ച് കുടലില്‍ എത്തുമ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു മെസഞ്ചര്‍ ആണ് ഈ ഹോര്‍മോണ്‍. ഈ ഹോര്‍മോണ്‍ നേരെ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെകൊണ്ട് ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാന് തയ്യാറായി നിര്‍ത്തുകയാണ്.
ഇതിനെ GLP 1 എന്നുപറയും. ടെപ്പ് 2 പ്രമേഹത്തില്‍ ഇതിന്റെ ഉത്പാദനം കുറയും. ഈ കുറവിനെ പരിഹരിക്കാനും ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് നഷ്ടപ്പെട്ടുപോകാതെ സഹായിക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന മരുന്നുകള്‍ ഇപ്പോള്‍ ഉണ്ട്. സിറ്റാഗ്ലിപ്ടിന്, വില്‍ഡാഗ്ലിപ്റ്റിന്‍, സാക്സാഗ്ലിപ്റ്റിന്‍ മുതലായ മരുന്നുകള്‍ വളരെ കുറഞ്ഞുപോകാതെയും, ശരീരഭാരം കുറച്ചുകൊണ്ടും പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തുന്നു.
ഗ്ലിഫോക്സിന്സ് മരുന്നുകള്‍വഴി മൂത്രത്തിലൂടെ പഞ്ചസാര പുറത്തേക്ക് പോകുന്നു, ശരീരഭാരം 3-4 കിലോവരെ കുറയുന്നു, പഞ്ചസാര വളരെ കുറഞ്ഞുപോകുന്ന അവസ്ഥയും കുറവാണ്. ഇത് ഉപയോഗിക്കുന്നവര്‍ക്ക് ചിലരില്‍ മൂത്രത്തില്‍ അണുബാധ കാണും. പക്ഷേ ഇത് വേഗം അപ്രത്യക്ഷമാകും.
ഇന്‍സുലിന്‍ പമ്പ്
ചിലവ് ശകലം കൂടുമെങ്കിലും അച്ചടക്കത്തോടെ പ്രമേഹം നിയന്ത്രിക്കുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന ചികിത്സാരീതിയാണ്. 35 വര്‍ഷം മുമ്പ് വന്ന ആദ്യപമ്പ് അപേക്ഷിച്ച് വളരെയധികം മാറ്റങ്ങളും കണ്ടുപിടിത്തങ്ങളും പുതിയ പമ്പില്‍ വന്നിട്ടുണ്ട്. ഇന്‍സുലിന്‍ പമ്പില്‍ ഒരു ഇന്‍സുലിന്‍ സിറിഞ്ചുപോലെ സൂക്ഷിക്കാം. ഇതിന്റെ കൂടെ ഇന്‍സുലിന്‍ ഇന്‍ഫ്യൂഷന്‍ സെറ്റ് വഴി ഇന്‍സുലിന്‍ പതിയെ മൈക്രോ തുളളിയായി ദേഹത്തിലേക്ക് പോകുന്നു. വളരെ ചെറിയ സൂചി ടെഫ്ലോണ്‍ വഴിയാണ് പോകുന്നത്. ഇന്‍സുലിന്‍ പമ്പ് – ഇപ്പോള്‍ റിമോട്ടിന്റെ സഹായത്തോടെ ഗ്ലൂക്കോമീറ്ററും CGMS പരിശോധനകളുള്ള പമ്പുകളുമുണ്ട്. അതായത് സെന്‍സര്‍ പമ്പുവഴി എല്ലാ അഞ്ച് മിനിറ്റും രക്തത്തിലെ പഞ്ചസാര മാറിക്കൊണ്ടിരിക്കുന്നത് കാണാന്‍ സാധിക്കും. പമ്പ് ഉപയോഗിച്ച് 15 ദിവസം കൊണ്ടുതന്നെ പെട്ടെന്ന് ഉന്മേഷം അനുഭവപ്പെടും. കൈകാലിലെ പെരുപ്പ്, നീറ്റല്‍ കുറയക്കുന്നു. പുരുഷന്മാര്ക്ക് നഷ്ടപ്പെട്ട ഉദ്ധാരണശേഷി വീണ്ടുകിട്ടുന്നു. ഇന്‍സുലിന്‍ പമ്പില്‍ പെട്ടെന്ന് കുറയ്ക്കുന്ന ACTRPID NOVORAPID ഇന്സുലിനുകള് പ്രോഗ്രാം ചെയ്ത് വെക്കുകയും ദിവസത്തെ പല സമയത്തുളള വ്യായാമത്തിന്റെയും ആഹാരത്തിന്റെയും തോത് അനുസരിച്ച് കൂട്ടിയോ കുറച്ചോ നേരത്തേ പ്രീ പ്രോഗ്രാം ചെയ്തു വെയ്ക്കാം. ഇതിനു വില കൂടുതലാണ്. ഇന്‍ഫ്യൂഷന്‍ സെറ്റ് മൂന്ന് ദിവസം തോറും മാറണം. സജീവമായി ജീവിതം നയിക്കുന്ന ആര്‍ക്കും ഇന്‍സുലിന്‍ പമ്പ് ഉപയോഗിക്കാം. ചിലവു കൂടുതലുളള തീവ്രചികിത്സ ആദ്യമേ സ്വീകരിച്ചാല്‍ പ്രമേഹ സങ്കീര്‍ണ്ണതകള്‍ പ്രതിരോധിക്കാനും പ്രതിമാസച്ചിലവ് കുറയ്ക്കാനും സാധിക്കും.
പ്രമേഹം പ്രതിരോധിക്കാന്‍ എല്ലാ ദിവസവും 30-45 മിനിട്ടു കൈവീശി നടക്കുക, ഓടുക, നീന്തുക, കളിക്കുക ഇവ രക്തത്തിലെ പഞ്ചസാര, കൊഴുപ്പ്, രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. വ്യായാമത്തോടൊപ്പം നല്ല ചിട്ടയായ ആഹാരക്രമീകരണവും മിക്കവാറും പേരില്‍ പ്രമേഹം നിയന്ത്രിക്കാന്‍ മരുന്നുകളില്ലാതെ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: