ഇരിട്ടി: ഇരു മുന്നണികളുടെയും പ്രതീക്ഷകള്‍ തകര്‍ത്ത് കൊണ്ട് ആദ്യ നഗരസഭയില്‍ ബിജെപി നടത്തിയ പ്രകടനം എല്ലാവരെയും ആശ്ചര്യപ്പെടുത്തി. 33 അംഗ നഗരസഭയില്‍ 30 വാര്‍ഡുകളില്‍ മത്സരിച്ച ബിജെപി 5 വാര്‍ഡുകള്‍ പിടിച്ചടക്കി. യുഡിഎഫ് 15 വാര്‍ഡും, എല്‍ ഡി എഫ് 13 വാര്‍ഡുകളും പിടിച്ചെടുത്തതോടെ കന്നി നഗരസഭ ത്രിശങ്കുവിലയി. അതുകൊണ്ടുതന്നെ ബിജെപി ഇവിടെ നിര്‍ണ്ണായകവുമായി. ഭരണത്തെ നിയന്ത്രിക്കാനുള്ള ശക്തിയായി ബിജെപി ഇവിടെ വളര്‍ന്നതോടെ ഇരു മുന്നണികള്‍ക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്.
അതേസമയം സീറ്റ് വിഭജനക്കാര്യത്തില്‍ ആദ്യമേ വാശിപിടിച്ച് പിടിച്ചു വാങ്ങിയ 11 സീറ്റില്‍ 10 ലും വിജയിച്ച് മുസ്ലീം ലീഗ് അവരുടെ കോട്ടകള്‍ സംരക്ഷിച്ചു. യുഡിഎഫിന് ലഭിച്ച 15 സീറ്റുകളില്‍ പത്തെണ്ണം മുസ്ലീം ലീഗിന്റെതാണ്. ഒരു വാര്‍ഡില്‍ ഒരേവോട്ടു വന്നതോടെ നറുക്കെടുത്ത വാര്‍ഡില്‍ ഭാഗ്യം തുണച്ചതാണ് യുഡിഎഫ് പതിനഞ്ചില്‍ എത്താനിടയാക്കിയത്.
കഴിഞ്ഞ പത്ത് വര്‍ഷമായി എല്‍ ഡി എഫിന്റെ കയ്യില്‍ ആയിരുന്നു കീഴൂര്‍ ചാവശേരി പഞ്ചായത്ത്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയില്‍ ബിജെപിക്ക് മൂന്ന് വാര്‍ഡുകള്‍ ആയിരുന്നു ലഭിച്ചിരുന്നത്. അതാണ് ഇപ്പോള്‍ 5ആക്കി ഉയര്‍ത്തിയത്. എന്നാല്‍ കോണ്‍ഗ്രസിന് കഴിഞ്ഞ ഭരണ സമിതിയില്‍ 1വാര്‍ഡ് മാത്രമേ ലഭിച്ചിരുന്നുള്ളൂ. അത് നഗരസഭയില്‍ അഞ്ചായി മാറി. നാല് വാര്‍ഡുകളില്‍ എല്‍ഡിഎഫും നാല് വാര്‍ഡുകളില്‍ യുഡിഎഫും മൂന്നാം സ്ഥാനത്തേക്ക് തള്ളിയപ്പോള്‍ ഇവിടങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തേക്ക് വന്നു. കോണ്‍ഗ്രസ്സിന്റെ സ്വാധീന മേഖലകളില്‍ കടന്നു കയറിയാണ് ബിജെപി ഇവിടെ കരുത്തു കാട്ടിയത്. അതേസമയം എല്‍ഡിഎഫ് തകര്‍ന്ന വാര്‍ഡുകളില്‍ എസ്ഡിപിഐ യുടെ മുന്നേറ്റം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പരം വോട്ടുകള്‍ മറിച്ചു നല്‍കിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
സത്യപ്രതിജ്ഞ കഴിഞ്ഞെങ്കിലും ഇനിയെന്ത് എന്ന കാര്യമാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഇരു മുന്നണികളിലു മില്ലാതെ സ്വയം പ്രധിരോധ ശക്തിയായി മാറാനാണ് ബിജെപിയുടെ ശ്രമം എന്നാണറിയുന്നത്. തല്ക്കാലം യുഡിഎഫിന് ഭരണം നടത്താമെങ്കിലും നഗര സഭയിലെ പല പ്രധാന വിഷയങ്ങളിലും ബിജെപി എടുക്കുന്ന തീരുമാനം നിര്‍ണ്ണായക മായിരിക്കും. കാരണം യുഡിഎഫിന്റെ ചെയര്മാന് സ്ഥാനാര്‍ഥി ചന്ദ്രന് തില്ലങ്കേരിയും, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.ജനാര്ദ്ധനന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എ. നസീര്‍ തുടങ്ങിയ നേതാക്കള്‍ മത്സരിച്ചു തോറ്റിരുന്നു. അതേസമയം എല്‍ഡിഎഫില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ പി.പി.അശോകനും പി,പി ഉസ്മാനും വിജയിച്ചു കയറിയിട്ടുണ്ട് എന്നത് അവര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ ബിജെപിയുടെ കരുത്തരായ അഞ്ചു സാരഥികളെ വിജയിപ്പിക്കാന്‍ കഴിഞ്ഞതാണ് ബിജെപിയുടെ നേട്ടം. പുന്നാട് താവിലാക്കുറ്റി വാര്‍ഡില്‍ നിന്നും വിജയിച്ച പി.എന്‍.രവീന്ദ്രന്, കീഴൂര്‍ കുന്ന് വാര്‍ഡില്‍ നിന്നും ജയിച്ച സത്യന് കൊമ്മേരി, കീഴൂര്‍ വാര്‍ഡില്‍ നിന്നും ജയിച്ച പി.രഘു, ആവട്ടി വാര്‍ഡില്‍ നിന്നും ജയിച്ച സി.വി.രവീന്ദ്രന് മീത്തലെ പുന്നാട് വാര്‍ഡില്‍ നിന്നും വിജയിച്ച പി.വി.ദീപ എന്നിവരാണിവര്‍. എല്ലാ കാര്യത്തിലും ഒരു സമ്മര്‍ദ്ധ ശക്തിയായി മാറാന്‍ ഇവര്‍ക്ക് കഴിയും എന്നാണു വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: