രാവണന്‍ നേരെ പാതാളത്തില്‍ ചെന്ന് വാസുകിയെ പോരിനുവിളിച്ചു. സര്‍പ്പഗണങ്ങളെ തോല്പിച്ചുകൊണ്ട് രാവണന്‍ നേരെ മണിമതിയില്‍ ചെന്ന് നിവാതകവചന്മാരെ പോരിനു വിളിച്ചു. ബ്രഹ്മാവിന്റെ വരപ്രസാദത്താല്‍ ഭയമില്ലാതെ മണിമതി നഗരത്തില്‍ നിവാതകവചന്മാര്‍ സന്തോഷത്തോടെ കഴിഞ്ഞുവരികയായിരുന്നു.
രാവണന്റെ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് ചാപശരാദികളോടുകൂടി നിവാത കവചന്മാര്‍ പോരിനിറങ്ങി. രണ്ടുകൂട്ടര്‍ക്കും തോല്‍വിയും ജയവുമില്ലാതെ യുദ്ധം നീണ്ടുപോയി. ഒടുവില്‍ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് അവരോട് പറഞ്ഞു. നിങ്ങള്‍ രണ്ടുകൂട്ടരും എന്റെ വരബലത്തില്‍ കഴിയുന്നവരാണ്. ആയിരത്താണ്ടുകള്‍ അടരാടിയാലും നിങ്ങളിലാര്‍ക്കും ജയമോ തോല്‍വിയോ സംഭവിക്കുന്നതല്ല. അതുകൊണ്ട് നിങ്ങള്‍ തമ്മില്‍ സന്ധി ചെയ്ത് പിരിയുന്നതായിരിക്കും ഉത്തമം. ബ്രഹ്മദേവന്റെ നിര്‍ദ്ദേശമനുസരിച്ച് സന്ധി ചെയ്യുകയും കുറച്ചുനാള്‍ നിവാത കവചന്മാരുടെ അതിഥിയായി താമസിച്ചശേഷം നേരെ കാലകേയന്മാരെ എതിര്‍ക്കുന്നതിനായി പുറപ്പെട്ടു.
അവരെ ജയിച്ച് നേരെ വരുണനെ പോരിനു വിളിച്ചു. വരുണപുത്രന്മാര്‍ വന്നെതിര്‍ത്തു. വരുണപുത്രന്മാരുടെ അസ്ത്രപ്രയോഗത്തിന്നുമുന്നില്‍ രാവണന്‍ തളര്‍ന്നു. ഈ സമയത്ത് മഹോദരന്‍ അവരുടെ തേരു തകര്‍ത്തു. ഇത് കണക്കിലെടുക്കാതെ അവര്‍ യുദ്ധം ചെയ്തുകൊണ്ടിരുന്നു. രാവണന്‍ തളര്‍ച്ച മാറ്റി പൂര്‍വാധികം ശക്തിയോടെ അസ്ത്രശസ്ത്രങ്ങള്‍ പ്രയോഗിക്കാന്‍ തുടങ്ങി. വരുണപുത്രന്മാര്‍ രാവണശരമേറ്റ് മോഹാലസ്യത്തോടെ നിലത്തുവീണു. സേനാധിപന്മാര്‍ അവരെ എടുത്തുകൊണ്ടുപോയി മുഖത്ത് വെള്ളംതളിച്ച് ആശ്വസിപ്പിച്ചു.
മത്തനായ രാവണന്‍ വരുണനെ പോരിനായി വീണ്ടും വെല്ലുവിളിച്ചു. ഇതുകേട്ട് വരുണഭൃത്യനായ പ്രഭാസന്‍ രാവണനോട് പറഞ്ഞു. വരുണന്‍ ഇപ്പോള്‍ സ്ഥലത്തില്ല. അദ്ദേഹം ബ്രഹ്മാവിനെ ദര്‍ശിക്കാന്‍ പോയിരിക്കുകയാണ്. അതുകൊണ്ട് നീ തിരിച്ചുപൊയ്‌ക്കൊള്ളുക. രാക്ഷസന്മാരായ നിങ്ങളോട് യുദ്ധംചെയ്ത് രക്ഷയില്ലാത്തവിധത്തില്‍ കുമാരന്മാര്‍ തളര്‍ന്നുപോയിരിക്കുന്നു. ഇനി നിന്നെ എതിര്‍ക്കുന്നതിന്ന് ആരുംതന്നെയില്ല. നീ ഞങ്ങളെ ജയിച്ചതായി കരുതി തിരിച്ചുപോയാലും. പ്രഭാസന്റെ വാക്കുകള്‍ കേട്ട് പരിഹസിച്ച് ചിരിച്ചുകൊണ്ട് രാവണനും പടയാളികളും പുഷ്പകത്തില്‍ കയറി സ്ഥലംവിട്ടു.
ദേവയക്ഷ ഗന്ധര്‍വ കിന്നര നരവംശങ്ങളിലുള്ള നാരികളെ യാതൊരുമടിയും കൂടാതെ പിടിച്ച് പുഷ്പകത്തില്‍ കയറ്റി രാവണന്‍ ലങ്കയിലേക്കു തിരിച്ചു. ഉറ്റവരേയും ഉടയവരേയും വിട്ടുപിരിയാന്‍ ഇടയായ ആ നാരീമണികള്‍ വാവിട്ടുകരയുന്നതിനോടൊപ്പംതന്നെ കാമാതുരനായ നീയും നിന്റെ വംശവും ഒരു സതീരത്‌നത്താല്‍ നശിക്കാനിടയാകട്ടെയെന്ന് ശപിക്കുന്നത് മദാന്ധനായ രാവണന്‍ കേട്ടതായിപ്പോലും ഭാവിച്ചില്ല. ലങ്കവിട്ട് വളരെ കാലങ്ങള്‍ക്കുശേഷം രാവണന്‍ ലങ്കയില്‍ തിരിച്ചെത്തി പൗരാവലികള്‍ എതിരേറ്റ് വന്ദിച്ചു.
ശൂര്‍പ്പണഖ രാവണനെ സമീപിച്ച് കരഞ്ഞുകൊണ്ട് പരാതി പറഞ്ഞു. സ്വര്‍ഗ്ഗത്തില്‍ വെച്ചുള്ള സങ്കല്പയുദ്ധത്തില്‍ രാവണന്‍ ആളറിയാതെ ശൂര്‍പ്പണഖയുടെ ഭര്‍ത്താവായ വിദ്ര്യൂജ്ജിഹ്വന്‍ മരിക്കാനിടയായതുമൂലം അവള്‍ വിധവയായിത്തീര്‍ന്നിരുന്നു. കരഞ്ഞുകൊണ്ടിരുന്ന ശൂര്‍പ്പണഖയെ സമാധാനിപ്പിച്ചുകൊണ്ട് രാവണന്‍ പറഞ്ഞു. യുദ്ധസമയത്തു ശത്രുമിത്രത്വം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് പറ്റിപ്പോയതാണ്. ഏതായാലും നിനക്ക് ഭര്‍ത്താവിനെ ഉണ്ടാക്കാം. നീ ദണകാരണ്യത്തില്‍ ഖര, ദൂഷണ, ത്രിശിരാക്കളോടൊപ്പം വസിച്ച് നിനക്ക് പിടിച്ച ഒരുവനെ ഭര്‍ത്താവായി സ്വീകരിച്ചുകൊള്ളുക എന്നു പറഞ്ഞ് അവളെ ദണ്ഡകാരണ്യത്തിലേക്കയച്ചു.
ഈ കാലത്തിനിടക്ക് രാവണ പുത്രനായ മേഘനാദന്‍ പല യാഗങ്ങള്‍ നടത്തിയും തപസ്സുകൊണ്ടും വരലബ്ധനായി ആരേയും ജയിക്കാനുള്ള കഴിവ് ആര്‍ജിച്ചിരുന്നു. രാവണി പിതാവിനെക്കണ്ടു വന്ദിച്ചു. രാവണന്‍ പുത്രനെ സന്തോഷത്തോടെ ആശ്ലേഷിച്ചുകൊണ്ട് എന്താണ് നിന്റെ പരിപാടി എന്ന് ചോദിച്ചു. ഇതുകേട്ട് ശുക്രാചാര്യര്‍ മറുപടി പറഞ്ഞു. യാഗാദികര്‍മ്മങ്ങളെക്കൊണ്ടും വരപ്രസാദത്താലും നിന്റെ മകന്‍ ലോകോത്തമനായിത്തീര്‍ന്നിരിക്കുന്നു.
വിചാരിക്കുന്ന വഴിക്ക് സഞ്ചരിക്കുന്ന തേരും വൈരികളുടെ ദൃഷ്ടിയില്‍ പെടാതെ നിന്ന് യുദ്ധംചെയ്യുവാനുള്ള കഴിവും ബാണങ്ങളവസാനിക്കാത്ത തൂണിയും, പ്രാണരക്ഷക്കായി മഹേശ്വരനില്‍ നിന്നും കവചവും സമ്പാദിച്ചിരിക്കുന്നു. വരങ്ങള്‍ നല്‍കി മഹാദേവന്‍ ഉമയുമായി ഇപ്പോള്‍ മറഞ്ഞതേയുള്ളൂ. നീ വരുന്നതായി അറിഞ്ഞതുകൊണ്ട് നിന്നെ കണ്ടശേഷം പോകാമെന്നു കരുതി നിന്നതാണ് ഞാന്‍ ഇനി മേലില്‍ അശ്വമേധം മുതലായവ നടത്തി ദേവന്മാരെ പൂജിച്ച് പ്രസാദിപ്പിക്കേണ്ട ആവശ്യമില്ല. അവര്‍ നമ്മുടെ ശത്രുക്കളാണ്.
















