അമ്പലപ്പുഴ: സിവില്‍ സപ്ലൈസ് അധികൃതരും മില്ലുടമകളും ഒത്തുകളിച്ച് നെല്ലുസംഭരണം അട്ടിമറിക്കുന്നു. ഇതോടെ കോടികളുടെ നഷ്ടത്തിന് കാര്‍ഷിക മേഖല സാക്ഷിയാകും. ഈര്‍പ്പത്തിന്റെ പേരു പറഞ്ഞ് നെല്ലിന് പരമാവധി കിഴിവ് ആവശ്യപ്പെടുന്നതോടെ കര്‍ഷകരെ ചൂഷണം ചെയ്യുകയാണ് മില്ലുടമകള്‍.
നേരത്തെ അതാതു പാഡി ഓഫീസര്‍മാര്‍ക്കായിരുന്നു നെല്ലുസംഭരണത്തിന്റെ ചുമതല. എന്നാല്‍ പുതിയ തീരുമാനം അനുസരിച്ച് സിവില്‍ സപ്ലൈസിന്റെ എറണാകുളത്തെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് നെല്ലെടുക്കാന്‍ മില്ലുടമകളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ രംഗത്ത് വന്‍ അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരത്തില്‍ തീരുമാനം എടുത്തിരിക്കുന്നത്.
ഈ തീരുമാനം മൂലം വന്‍കുത്തകകളാണ് ഇത്തവണ നെല്ലുസംഭരണത്തിന്റെ പേരില്‍ രംഗത്തെത്തിയിരിക്കുന്നത്.
സാധാരണ കര്‍ഷകരെ ചൂഷണം ചെയ്യുന്നതരത്തിലാണ് ഇവര്‍ നിലവില്‍ കാര്‍ഷിക മേഖലയില്‍ തമ്പടിച്ചിരിക്കുന്നത്. ഈര്‍പ്പത്തിന്റെ പേരുപറഞ്ഞ് 15 കിലോ കിഴിവാണ് മില്ലുടമകള്‍ ആവശ്യപ്പെടുന്നത്. ഈര്‍പ്പമില്ലാത്ത നല്ല നെല്ലുപോലും ഈ രീതിയിലുള്ള കിഴിവില്‍ നല്കാന് കര്‍ഷകര്‍ നിര്‍ബ്ബന്ധിതരായിരിക്കുകയാണ്. ചില പാടശേഖരങ്ങളില്‍ തുടക്കത്തില്‍ ആറും എട്ടും കിലോവരെ കിഴിവില്‍ നെല്ലെടുപ്പ് ആരംഭിച്ചിട്ട് ഈര്‍പ്പത്തിന്റെ കൂടുതലാണെന്നു പറഞ്ഞ് ഇത് പത്തും പതിനഞ്ചും ആയി മാറ്റി. കര്‍ഷകര്‍ ഇത് അംഗീകരിക്കാതെ വന്നതോടെ സംഭരണം പാതി വഴിയിലിട്ട് ഉപേക്ഷിക്കുകയാണ് മില്ലുടമകള്‍. ഇവരുടെ തന്നിഷ്ടത്തിന് കൂട്ടുനില്‍ക്കുകയാണ് സിവില്‍ സപ്ലൈസ് അധികൃതരും. ഏക്കറിന് മുപ്പത്തി അയ്യായിരം രൂപ വരെ കൃഷിയിറക്കിയ കര്‍ഷകര്‍ കൊയ്ത്തിനുശേഷം കണ്ണീരണിയുന്ന കാഴ്ചയാണിവിടെ. കര്‍ഷകരെ ചൂഷണം ചെയ്ത് കോടികള്‍ സമ്പാദിക്കുന്ന മില്ലുടമകള്‍ ഇതിന്റെ ഒരു വിഹിതം സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കും കൈമാറുന്നു. ഇതിന്റെ തെളിവാണ് കുന്നുമ്മയില്‍ നടന്നത്.
ഗുണമേന്മയുള്ള നെല്ല് 15 കിലോ കിഴിവില്‍ എടുക്കാമെന്ന് മില്ലുടമകള്‍ പറഞ്ഞത് കര്‍ഷകര്‍ അംഗീകരിച്ചില്ല. തൊട്ടടുത്ത ദിവസം പാഡി ഓഫീസര്‍ക്കു സിവില്‍ സപ്ലൈസ് മാനേജിങ് ഡയറക്ടര്‍ ഉത്തരവ് നല്‍കിയത് ഈ പാടശേഖരത്തിലെ നെല്ല് എടുക്കരുതെന്നാണ്. സംസ്ഥാനത്തെ പ്രമുഖ കമ്പനിയാണ് ഇവിടെ നെല്ല് എടുക്കാന്‍ ആദ്യമെത്തിയത്. ലക്ഷങ്ങള്‍ ചെലവഴിച്ച് കൃഷി നടത്തുന്ന കര്‍ഷകര്‍ ഒടുവില്‍ നെല്ല് പാടത്ത് കിടന്നു നശിക്കാതിരിക്കാന്‍ ഗതികേടുകൊണ്ട് മില്ലുടമകള്‍ ആവശ്യപ്പെടുന്ന കിഴിവില്‍ നല്കുകയുണ്ടായി.
മഴ പെയ്താല്‍ മില്ലുടമകള്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെടും. നെല്ല് ഉണക്കിയെടുക്കാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന കര്‍ഷകരെയാണ് ഈ രീതിയില്‍ ചൂഷണം ചെയ്യുന്നത്. ഗുണമേന്മയുള്ള നെല്ല് തങ്ങളുടെ ബ്രാന്‍ഡ് അരിയാക്കിയശേഷം ഗുണനിലവാരം കുറഞ്ഞ നെല്ലാണ് മില്ലുടകള്‍ സര്‍ക്കാരിനു നല്‍കുന്നത്. കുട്ടനാടന്‍ പാടശേകരങ്ങളില് നിന്നെടുക്കുന്ന ഒരുമണി നെല്ലുപോലും മില്ലുടമകള്‍ സര്‍ക്കാരിലേക്ക് നല്‍കാറില്ല.
പകരം ആന്ധ്രയില്‍ നിന്നും ലഭിക്കുന്ന ഒരു രൂപയുടെ അരിയില്‍ മായംചേര്‍ത്താണ് സര്‍ക്കാരിന് നല്‍കുന്നത്. ഭൂരിഭാഗം മില്ലുടമകളും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ചൂഷണം നടക്കുന്നത്. പാടശേഖരങ്ങളില്‍ കോടിക്കണക്കിനു രൂപയുടെ നെല്ല് കെട്ടിക്കിടന്നിട്ടും ഇവസംഭരിക്കാന് മില്ലുടമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കാത്തതില്‍ കാരണവും ഇതുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: