തലശ്ശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി കൈവരിച്ച ഉജ്ജ്വല വിജയത്തില്‍ വിറളി പിടിച്ച സിപിഎം നാട്ടില്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയാണെന്ന് ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി യോഗം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ എരഞ്ഞോളി, പാറക്കെട്ട്, ഇല്ലത്ത് താഴെ, മാടപീടിക, കുറ്റിവയല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് സിപിഎമ്മുകാര്‍ അഴിഞ്ഞാടിയത്. ഇല്ലത്ത് താഴെ മണോളിക്കാവിനടുത്ത് ഷാജു, സുനീഷ് എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മാടപ്പീടിക കോടിയേരി വെസ്റ്റ് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും കോടിയേരി ബാലകൃഷ്ണന്റെ ബന്ധുവുമായ പി.രാജീവിനെ അടിച്ചു പരിക്കേല്‍പ്പിച്ചു. തെരഞ്ഞെടുപ്പില്‍ രാജീവന് മുന്നൂറില്‍പ്പരം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയതാണ് മാര്‍ക്സിസ്റ്റുകാരെ ചൊടിപ്പിച്ചത്. മാടപ്പീടിക കുറ്റിവയലില്‍ ബിജെപി പ്രവര്‍ത്തകരെ അക്രമിക്കാന്‍ ബൈക്കില്‍ ആയുധവുമായി എത്തിയ രണ്ട് സിപിഎമ്മുകാരില്‍ ഒരാളായ ശരത്തിനെ നാട്ടുകാര്‍ പിടിച്ചു പോലീസിലേല്‍പ്പിക്കുകയായിരുന്നു. എരഞ്ഞോളി പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടുമായ കെ.കെ.പ്രേമന്റെ വീടിനു മുന്നില്‍ ബോംബെറിഞ്ഞു സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഇല്ലത്ത് താഴെ ഊരാങ്കോട് വെച്ച് ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ കൈക്ക് ഗുരുതരമായി പരിക്കേറ്റ സിപിഎം പ്രവര്‍ത്തകനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതൊക്കെ സംഭവിച്ചിട്ടും പോലീസ് വേണ്ടത്ര ശുഷ്കാന്തിയോടെ അന്വേഷണം നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നും യോഗം ആരോപിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസ് അധ്യക്ഷത വഹിച്ചു. എം.പി.സുമേഷ്, കെ.അജേഷ്, ടി.യു.ജയപ്രകാശ്, പി.വി.സുരേഷ്, കെ.എന്‍.മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: