തൃശൂര്‍: കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രമുള്ള ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി അനധികൃത നിയമനങ്ങള്‍ക്കും കരാറുകള്‍ പുതുക്കുന്നതിനുമായി മാരത്തോണ്‍ യോഗങ്ങളുമായി മുന്നോട്ട്. നവംബര്‍ 14നാണ് ടി.വി. ചന്ദ്രമോഹന് ചെയര്‍മാനായ ഭരണ സമിതിയുടെ കലാവധി തിരുന്നത്. ഇതിനുള്ളില്‍ നിരവധി അനധികൃത നിയമനങ്ങള്‍ നടത്താനുള്ള നീക്കമാണ് പോകുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ ക്ഷേത്രത്തിലേക്ക് കുങ്കുമ പൂവ് നല്‍കുന്നതിന്റെ കരാറു പുതുക്കി നല്കാന് തിരുമാനിച്ചതായി അറിയുന്നു. നേരത്തെ 90,000 രൂപയ്ക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഫെഡ് നല്‍കിയിരുന്നത് ചട്ടങ്ങള്‍ ലംഘിച്ച് 1,40,000 രൂപയായി ഉയര്‍ത്തി കശ്മീരിലെ ഒരു സ്ഥാപനത്തിന് നല്‍കുകയായിരുന്നു. ഇതാണ് വീണ്ടും 1,80,000 ആക്കി ഉയര്‍ത്തിയത്.
ഇതുപോലെ, കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ നിരവധി ടെണ്ടറുകള്‍ ക്ഷണിച്ചിരിക്കുകയാണ്. ഇതിലൂടെ ലക്ഷങ്ങളുടെ അഴിമതി നടന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യപിച്ച ശേഷം 120 ഓളം പേരെ ചട്ടം ലംഘിച്ച് സ്ഥിരപ്പെടുത്താന്‍ നീക്കം നടത്തിയെങ്കിലും ഇത് സംബന്ധിച്ച് ജന്മഭൂമി നല്കിയ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെട്ട് നിര്‍ത്തിവെയ്പ്പിക്കുകയായിരുന്നു. ഇത് വീണ്ടും പുറത്തെടുത്തിരിക്കുകയാണ്. ഒരാഴ്ച്ച മുമ്പ് വരെ താല്‍ക്കാലികമായി നിയമിച്ചവരെ പോലും സ്ഥിരപ്പെടുത്താനാണ് നീക്കം. ദേവസ്വം നിയമ പ്രകാരമുള്ള എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ദേവസ്വം ഭരണ സമിതി തിരുമാനങ്ങളുമായി മുന്നോട്ട് പോകുന്നത്. സമിതി കാലവധി നീട്ടിക്കിട്ടാന്‍ ശ്രമം നടന്നെങ്കിലും അന്തിമ തിരുമാനം വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: