പുതുക്കാട്: ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് ദേശീയപാതയില്‍ നന്തിക്കരയില്‍ വഴിയരികിലെ വെള്ളക്കുഴിയിലേക്ക് ടാറ്റാസുമോ മറിഞ്ഞ് ഏഴു പേര് മരിച്ചത്.
ഖത്തറില്‍ ഡ്രൈവറായ ഇസ്ഹാഖിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ച ശേഷം ആലത്തൂരിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പുലര്‍ച്ചെ രണ്ടിനായിരുന്നു ഇസ്ഹാഖ് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. പുതുക്കാട് പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പണ്ട് കളിമണ്ണെടുത്ത് കുഴിയായ ഇവിടെ ചെളിനിറഞ്ഞ വെള്ളക്കെട്ടാണ്. അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയി. ചണ്ടിയിലും ചളിയിലും കാര്‍ കുടുങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു. ഏഴുമണിയോടെയാണ് കാര്‍ പുറത്തെടുക്കാനായത്.
അപകടം നടന്ന് അധികം വൈകാതെ ഇജാസിനെ പുറത്തെടുക്കാനായതിനാല്‍ രക്ഷിക്കാനായി. മറ്റുള്ളവര്‍ കാറില്‍ കുടുങ്ങിയതിനാല്‍ ആറേകാലോടെയാണ് ഓരോരുത്തരെയായി പുറത്തെടുക്കാനായത്. ഏതെങ്കിലും വാഹനം ഇടിച്ചശേഷം നിയന്ത്രണം വിട്ടതാണോ അതോ ഡ്രൈവര്‍ ഉറങ്ങിയതാണോ അപകടകാരണമെന്ന് വ്യക്തമായിട്ടില്ല. കെഎല്‍ 48 എ 7047 നമ്പറുള്ള ടാറ്റാസുമോയാണ് അപകടത്തില്‍ പെട്ടത്. ചളിയില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു കാര്‍. സൗഫ ഉമ്മ,ഹൗസത്ത് എന്നിവരുടെ മൃതദേഹങ്ങള്‍ പുതുക്കാട് താലൂക്ക് ആശുപത്രിയിലും ബാക്കിയുള്ളവരുടെ മുളംകുന്നത്ത്കാവ് മെഡിക്കല്‍ കോളേജിലും പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. കൃഷ്ണപ്രസാദിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മന്‍സൂറിന്റെ സംസ്കാരം ഇന്ന് രാവിലെ കയറാടി പളളി കബറസ്ഥാനിലും മറ്റുള്ളവരുടെ ആലത്തൂര്‍ ജുമാമസ്ജിദിലും കബറടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: