മാര്‍ക്കണ്ഡമായിയെ ഇതിനിടയില്‍ അഹമ്മദബാദിലേക്കു സ്ഥലം മാറ്റിയിരുന്നു.പൂനയിലെ വനിതാസമ്മേളനം, മാതൃമന്ദിരസ്ഥാപനം എന്നിവയെപ്പറ്റിയുളള വിവരങ്ങള്‍ പത്രം മുഖേന അഹമ്മദബാദുകാര്‍ അറിഞ്ഞിരുന്നു.മാതൃമന്ദിരത്തോടു സാദൃശ്യമുള്ള ബ്രഹ്മവിദ്യാ സംഘക്കാരുടെ സഹകരണത്തോടെ അവിടെ രണ്ടു വലിയ സമ്മേളനങ്ങള്‍ നടത്തി.ഒന്നു ബ്രഹ്മവിദ്യാ സംഘക്കാരുടെ മേനക്ചൗക്കിലെ ഹാളിലും മറ്റേത് ഹന്‍സ്രാജ് പ്രാഗ്ജിഹാളിലും.അഹമ്മദബാദിലെ ജനങ്ങള്‍ക്ക് മായിസത്തെപ്പറ്റി വിശദമായി ഈ യോഗങ്ങളില്‍ പറഞ്ഞു കൊടുത്തു.
അഹമ്മദബാദിലെ താമസത്തിടയില്‍ മാര്‍ക്കണ്ഡമായിക്ക് അപകടകരമായ ഒരസുഖം പിടിപെട്ട് ഗവണ്‍മെന്റ് ആശുപത്രിയില്‍ കിടപ്പായി.ഒരു ശസ്ത്രക്രിയക്കു വിധേയനാകുകയും ചെയ്തു.ആശുപത്രിയില്‍ വെച്ച് അദ്ദേഹത്തിന് മായിയുടെ അനുഗ്രഹം അത്ഭുതകരമാം വണ്ണം അനുഭവപ്പെട്ടു.1934 സപ്തംബര്‍ 13,14,15 തീയതികളിലെ രാത്രികളില്‍ തുടര്‍ച്ചയായി അമ്മ രണ്ടു സേവികാമാരോടുകൂടി മാര്‍ക്കണ്ഡമായിയുടെ മുറിയില്‍ വന്ന് ഡോക്ടര്‍ കെട്ടിയിരുന്ന കെട്ടഴിച്ച് അനുഗ്രഹപ്രദമായി ഒന്നു നോക്കി.വീണ്ടും കെട്ടി.അമ്മയുടെ കടാക്ഷംവേദന നിശ്ശേഷം ഇല്ലാതാക്കിയെന്നു പറയേണ്ടതില്ലല്ലൊ.അതോടുകൂടി മാര്‍ക്കണ്ഡമായിക്ക് ധൈര്യവും ശുഭപ്രതീക്ഷയും ഉണ്ടായി.ഈ അത്ഭുതം എല്ലാവരും അറിയാനിടയായി.അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദ്യരാത്രിയില്‍ അതേ മുറിയില്‍ കിടന്നിരുന്ന മറ്റൊരു രോഗിയായ താക്കോര്‍ അമ്മ മുറിയില്‍ പ്രവേശിക്കുന്നതും മാര്‍ക്കണ്ഡമായി ശസ്ത്രക്രിയക്കുശേഷം ബോധം തെളിഞ്ഞിട്ടില്ലെന്നു കണ്ട് ഉടനെ മടങ്ങുന്നതു കാണുകയും എല്ലാവരോടും അയാള്‍ ആ വിവരം പറയുകയും ചെയ്തിരുന്നു.
മൂന്നാം രാത്രി അമ്മ മുറിവിന്റെ കെട്ടഴിച്ചുകൊണ്ടിരുന്നപ്പോള്‍,താന്‍ കാണുന്നത് സ്വപ്‌നമോ യാഥാര്‍ത്ഥ്യമൊ എന്നറിയാന്‍ മാര്‍ക്കണ്ഡമായി കെട്ടഴിച്ച ഭാഗം തൊട്ടുനോക്കി.അക്കാരണത്താല്‍ അമ്മ പിന്നെ വന്നില്ല. സ്വപ്‌നമോ യാഥാര്‍ത്ഥ്യമോയെന്ന് സംശയിച്ചതിനെ ആസ്പദിച്ച് അമ്മയുടെ വരവില്ലാതായപ്പോള്‍ മാര്‍ക്കണ്ഡമായിക്ക് കലശലായ ദേഷ്യം വന്നു.അന്യാശ്രയം കൂടാതെ ഇഴഞ്ഞു നീങ്ങാന്‍ കഴിയുമെന്നായപ്പോള്‍ അദ്ദേഹം ആദ്യം ചെയ്തത് മായിജിയുടെ ചിത്രത്തിനു മുന്നില്‍ ഇഴഞ്ഞു ചെന്നിരിക്കുകയാണ്.അവിടെയിരുന്ന് രാത്രി പത്തര മണിമുതല്‍ പുലര്‍ച്ചെ അഞ്ചര മണിവരെ കരയുകയും പ്രിയപ്പെട്ട മായിയെ ആക്ഷേപിക്കുകയും ചെയ്തു.ആക്ഷേപങ്ങള്‍ സ്‌നേഹാധിഷ്ഠിതമായിരുന്നുവെന്നതിന് തോരാത്ത കണ്ണുനീര്‍ സാക്ഷ്യം വഹിച്ചു. കരച്ചിലിനിടയില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു.
”ഇത്രയും ചെറിയൊരു തെറ്റുപോലും ക്ഷമിക്കാന്‍ വയ്യേ? ഇത്രത്തോളം നീരസമുണ്ടായിരുന്നുവെങ്കില്‍ പിന്നെ എന്തിനാണ് എന്നെ ശുശ്രൂഷിക്കാന്‍ വന്നത്? ഞാന്‍ വിളിച്ചില്ലല്ലൊ.അവിടുന്ന് അമ്മയല്ല,പിശാചാണ്.സ്വന്തം മക്കളെ വിഴുങ്ങുന്ന പിശാച്.ലോകത്തില്‍ നരകമനുഭവിക്കുന്ന കോടിക്കണക്കിനാളുകളും ലോകം തന്നേയും അങ്ങയുടെ സൃഷ്ടിയല്ലെ? അവിടുത്തയെ നിഷേധിക്കുന്നവരും അവിടുത്തയെ അറിയാത്തവരുമാണ് ഭാഗ്യവാന്‍മാര്‍.എളുപ്പത്തില്‍ മെരുക്കാവുന്നവരേയും ബലഹീനന്‍മാരേയും മാത്രമേ പിടികൂടാന്‍ അവിടുത്തേക്കു കഴിയു.അവിടത്തയുടെ കൈയില്‍പ്പെട്ട ആര്‍ക്കെങ്കിലും വല്ല സുഖവുമുണ്ടായിട്ടുണ്ടോ? ഇത്രക്ക് ദ്രോഹബുദ്ധി അങ്ങേക്കുണ്ടെങ്കില്‍ ഞാനും പകരം വീട്ടാം.എന്നോടുള്ള സ്‌നേഹം അവിടത്തയില്‍ അലതല്ലുമ്പോള്‍ ഞാന്‍ ഒഴിഞ്ഞുമാറും .
(തുടരും)
















