നിലവിലെ സംവരണവ്യവസ്ഥകളില്‍ മാറ്റംവരുത്താതെ ഹിന്ദു ഐക്യത്തില്‍ പങ്കാളികളാവില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന ലേശം തിടുക്കത്തിലായിപ്പോയില്ലേയെന്നാരു ശങ്ക; എങ്കിലും സംവരണത്തിന്റെ ആനുകൂല്യമില്ലാത്ത ഈ ലേഖകന് സംവരണത്തിന്റെ ചില ദയനീയവശങ്ങള്‍ ചൂണ്ടിക്കാണിക്കാതിരിക്കാനും വയ്യ.
സംവരണമുണ്ടായിട്ടുപോലും കേരളത്തിലെ ക്രിസ്ത്യന്‍-മുസ്ലിം ജനവിഭാഗത്തിന്റെ ഒപ്പമെത്താന്‍ പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്ക് ഇന്നും കഴിഞ്ഞിട്ടില്ല. പട്ടികവര്‍ഗക്കാര്‍ക്കുള്ള മെഡിക്കല്‍, എഞ്ചിനീയറിംഗ്, പ്രൊഫഷണല്‍ കോളേജ് സീറ്റുകളും സംസ്ഥാന, കേന്ദ്ര, ബാങ്ക് ഉദ്യോഗങ്ങളില്‍ നല്ലൊരു പങ്കും വ്യാജമലയര ക്രിസ്ത്യാനികളടക്കമുള്ളവര്‍ തട്ടിയെടുക്കുമ്പോള്‍ യഥാര്‍ത്ഥ പട്ടികവര്‍ഗ്ഗക്കാരന്‍ അട്ടപ്പാടിയിലെയും അഗളിയിലെയും തൊഴുത്തുകളില്‍ നാല്‍ക്കാലി സമാനരായി കഴിയുകയാണിന്നും. പട്ടികജാതിക്കാരന്റെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരാന്‍ ‘ഹിന്ദു’വായി അഭിനയിക്കുന്ന അവശക്രിസ്ത്യാനിയുമുണ്ട്.
കേരളത്തിലങ്ങോളമിങ്ങോളം തിരഞ്ഞാലും ഒരേക്കര്‍ പുരയിടം സ്വന്തമായുള്ള ഒരു പുലയനെയോ പറയനെയോ കണികാണാന്‍ പോലും കിട്ടില്ല. സ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങളിത്രയും കഴിഞ്ഞിട്ടും ഒരു ‘അയ്യങ്കാളി’ കോളേജോ ‘പാക്കനാര്‍’ കോളേജോ ‘പണ്ഡിറ്റ് കറുപ്പന്‍’ കോളേജോ എവിടെങ്കിലും കാണാന്‍ കഴിയുമോ? ആകെക്കൂടി തിരഞ്ഞാല്‍ കണ്ടെത്തുക ചുവന്ന മുണ്ടും കറുത്ത ഷര്‍ട്ടുമിട്ട് മൊബൈല്‍ ജീവിതവുമായി കഴിയുന്ന കുറെ എസ്എഫ്‌ഐ പിള്ളേരെയാണ്. അവരെയൊട്ടു രക്ഷപ്പെടാന്‍ കമ്യൂണിസ്റ്റുകാര്‍ അനുവദിക്കുകയുമില്ല.
വാസ്തവം ഇതായിരിക്കേ, സ്വസഹോദരങ്ങളായ പുലയന്റെയും പറയന്റെയും ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ച് അവരെ മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കൊപ്പം എത്തിക്കേണ്ട ചുമതല നായര്‍സമുദായ നേതൃത്വത്തിനാണ്. അങ്ങനെയൊരു ചരിത്രനിയോഗം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാത്തിരിക്കുന്നുണ്ടെങ്കില്‍ ഭാവികേരളത്തിന്റെ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ട ആ മഹായത്‌നത്തില്‍നിന്നൊഴിഞ്ഞുമാറാന്‍ അദ്ദേഹത്തിനൊരിക്കലും ആവില്ലതന്നെ.
മാത്രവുമല്ല, അവര്‍ണ്ണനുവേണ്ടി സവര്‍ണ്ണജാഥ നയിച്ച ആചാര്യന്റെ പിന്‍ഗാമി ഭാരതമൊന്നടങ്കം കാത്തിരിക്കുന്ന ആ മഹാലക്ഷ്യത്തിലേക്കുള്ള യാത്ര നയിക്കാന്‍ ഇപ്പോള്‍തന്നെ വൈകിയിരിക്കുന്നുവെന്നതാണ് വാസ്തവം. അങ്ങനെ എല്ലാം ശുഭമായിക്കഴിയുമ്പോള്‍ പട്ടികജാതിക്കാര്‍തന്നെ പറയും: ”ഞങ്ങള്‍ സ്വയംപര്യാപ്തതയിലെത്തിയിരിക്കുന്നു; ഇനി ഞങ്ങള്‍ക്ക് സംവരണം വേണ്ട” എന്ന്.
എന്‍. ശരത്ചന്ദ്രന്‍, ചങ്ങനാശ്ശേരി
















