അതുപോലെത്തന്നെ സീതയുടെ കാര്യവും രാമന്‍തന്നെ തിരസ്‌കരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ അതവളെ വല്ലാതെ സ്പര്‍ശിക്കുകയും ഞെട്ടിക്കുകയും ചെയ്തു. എത്രയെത്ര യാതനകള്‍ സഹിച്ച് തന്റെ പ്രിയതമനെ മാത്രം ധ്യാനിച്ച് ദീര്‍ഘകാലം കഴിച്ചുകൂട്ടിയ സീതക്ക് രാമനില്‍നിന്നും ഇത്തരമൊരു പെരുമാറ്റം സഹിക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷെ അവര്‍ പതറിയില്ല. ആത്മനിയന്ത്രണം സിദ്ധിച്ച ഹൃദയം ഏതാപല്‍ഘട്ടത്തിലും തകരാത്തതുപോലെ അവര്‍ വിഷാദത്തോടുകൂടിയാണെങ്കിലും രാമനോട് പറഞ്ഞ വാക്കുകള്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയുന്നതല്ല. അല്ലയോ വീര കഠിനവും കര്‍ണ്ണകഠോരവുമായ ഇത്തരം വാക്കുകള്‍ ഒരു സംസ്‌കാരശൂന്യയോട് ഒരു സംസ്‌കാരശൂന്യന്‍ പറയുന്നതുപോലെയാണ്.
ഇത് അങ്ങയുടെ നിലയ്‌ക്ക് ചേര്‍ന്നതല്ല. ആരുടേയും ഹൃദയത്തെ ദ്രവിപ്പിക്കുന്ന വിധത്തിലുള്ള പര്യാപ്തമായ വാക്കുകളിലൂടെ അവര്‍ അല്പം കൂടെ പറഞ്ഞു. പക്ഷെ ഇതു കേട്ടിട്ടൊന്നും രാമന്‍ ഇളകിയില്ല. സീതയെ ഒരു നോക്കുകാണുന്നതിന്നുവേണ്ടി ദണ്ഡകാരണ്യം മുതല്‍ ലങ്കവരെ നടത്തിയ ക്ലേശപൂര്‍ണ്ണമായ യാത്രയും പ്രവൃത്തികളും വെറും അഭിനയമായിരുന്നോ എന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു രാമന്റെ പെരുമാറ്റം. പുരുഷ ഹൃദയത്തിലുണ്ടാകുന്ന ഭാവവ്യത്യാസത്തെ കണ്‍ചിമ്മി തുറക്കുന്ന സമയംകൊണ്ട് മനസ്സിലാക്കാനുള്ള അസാധാരണ കഴിവ് സ്ത്രീകള്‍ക്കുണ്ട്. ചിരകാലാഭിലാഷം നടക്കാതെ വന്നാല്‍ ഭൂമിയില്‍ നിന്നും യാത്രപറയാനായിരിക്കും അവരുടെ ആലോചന. ഇവിടേയും അതുതന്നെ സംഭവിച്ചു. താന്‍ പറയുന്നത് എത്രമാത്രം സത്യമായിരുന്നാലും യാതൊരു ഫലവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് സീത മനസ്സിലാക്കി. ഇത്തരം അപവാദങ്ങള്‍ കേട്ട് ജീവിക്കുന്നതിനേക്കാള്‍ തന്റെ അഭിമാന സംരക്ഷണത്തിന് ഒരു അഗ്നികുണ്ഡം തയ്യാറാക്കാന്‍ അവര്‍ തന്നോടു പറഞ്ഞു.
അഗ്നികുണ്ഡം തയ്യാറായപ്പോള്‍ സര്‍വ്വ ഭക്ഷകനായ അഗ്നിയിലേക്ക് ചാടുവാനുള്ള അവരുടെ തീരുമാനത്തില്‍ അവരുടെ മനസ്സില്‍ ഭയമോ, സംശയമോ ഇഷ്ടക്കേടോ ഉണ്ടായിരുന്നില്ല. തന്റെ പരിശുദ്ധിയെക്കുറിച്ചും പാതിവ്രത്യത്തെക്കുറിച്ചും പൂര്‍ണ്ണമായ ഉറപ്പ് അവര്‍ക്കുണ്ടായിരുന്നു.
അഗ്നിദേവനില്‍ നിന്നും സീതയെ സ്വീകരിച്ച ശേഷം ദേവന്മാരെല്ലാവരും അവരവരുടെ സ്ഥാനങ്ങളിലേക്ക് തിരിച്ചുപോയി. പോകുന്നതിനു മുമ്പായി ദേവേന്ദ്രന്‍ രാമനോട് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ചോദിച്ചുകൊള്ളുവാന്‍ സൂചിപ്പിച്ചു. യുദ്ധത്തില്‍ മരിച്ച വാനരന്മാരേയും കരടികളേയും ജീവിപ്പിക്കണമെന്നും കാടുകളെല്ലാം കായ്‌കനികളെക്കൊണ്ട് നിറഞ്ഞതാകണമെന്നും പുഴകളൊക്കെ തെളിനീര്‍ നിറഞ്ഞവയുമാകണമെന്നപേക്ഷിച്ചു.
ഇന്ദ്രാനുഗ്രഹം കൊണ്ട് രാമന്റെ ആഗ്രഹങ്ങളെല്ലാം കൈവന്നു. സേനകളെയെല്ലാം പിരിച്ചുവിട്ട് അയോദ്ധ്യക്കുമടങ്ങി എത്രയുംവേഗം രാജാവാകാന്‍ ഉപദേശിച്ച് അവര്‍ യാത്രയായി. സേനകളെയെല്ലാം വിശ്രമത്തിനായി പറഞ്ഞുവിട്ടു.
പ്രഭാതത്തില്‍ വിഭീഷണന്‍ വന്ന് രാമനോട് അപേക്ഷിച്ചു. അംഗരാഗങ്ങളും അലങ്കാരങ്ങളും വസ്ത്രങ്ങളുംകൊണ്ട് അങ്ങയെ കുളിപ്പിച്ച് അലങ്കരിക്കുന്നതിനായി സുന്ദരികള്‍ തയ്യാറായി വന്നിരിക്കുന്നു. ഇതിനു മറുപടിയായി രാമന്‍ പറഞ്ഞു. പരിചരണങ്ങളും സല്‍ക്കാരങ്ങളും സുഗ്രീവാദികളായ വാനരന്മാര്‍ക്ക് നല്‍കിയാലും. അയോദ്ധ്യയില്‍ എന്നേയും കാത്ത് ഭരതന്‍ പരിതപിച്ചുകൊണ്ടിരിക്കുകയാണ്. ഭരതനില്ലാതെ എനിക്ക് കുളിയും അലങ്കാരവുമൊന്നും വേണ്ട. എത്രയും പെട്ടെന്ന് അയോദ്ധ്യക്ക് മടങ്ങണം. പക്ഷെ വഴി വളരെ നീണ്ടതും ദുര്‍ഘടം പിടിച്ചതുമാണ്.
ഇതുകേട്ട് വിഭീഷണന്‍ പറഞ്ഞു. കുബേരന്റെ പുഷ്പകവിമാനം ലങ്കയില്‍ സ്വാധീനത്തിലുണ്ട്. അതില്‍ ഒറ്റ ദിവസംകൊണ്ട് അയോദ്ധ്യയില്‍ എത്താന്‍ കഴിയും. പിന്നെ എന്നോട് അങ്ങേക്ക് കരുണയോ സൗഹൃദമോ ഉണ്ടെങ്കില്‍ സീതാലക്ഷ്മണന്മാരോടൊത്ത് അങ്ങ് കുറച്ചുദിവസം ലങ്കയില്‍ താമസിച്ചുവേണം പോകാന്‍. എന്റെ ആതിഥ്യം അങ്ങ് സ്വീകരിക്കണമെന്ന് ഉണര്‍ത്തിച്ചു. ഇതുകേട്ട് രാമന്‍ പറഞ്ഞു. ”വിഭീഷണ നീയെനിക്ക് മഹത്തായ ഉപകാരം സര്‍വ്വാത്മനാ ചെയ്തിരിക്കുന്നു. ഞാനതുകൊണ്ട് സന്തുഷ്ടനാണ്. എന്നാല്‍ നീ പറയുംപോലെ എനിക്കു ചെയ്യാന്‍ നിവൃത്തിയില്ല. എന്റെ മനസ്സില്‍ ഭരതനാണ്.
ഭരതനെ എനിക്കുടനെ കാണണം. എന്നെ അയോദ്ധ്യക്ക് കൂട്ടിക്കൊണ്ടുപോകാനായി ചിത്രകൂടത്തില്‍ വന്ന് അവന്‍ കാലുപിടിച്ച് യാചിച്ചു. ഞാന്‍ കൂട്ടാക്കിയില്ല. ഇപ്പോള്‍ അവനേയും, അമ്മമാരേയും, ഗുഹനേയും സുഹൃത്തുക്കളേയും നാട്ടുകാരേയും കാണാന്‍ എനിക്ക് ബദ്ധപ്പാടായി. അതുകൊണ്ട് ഇതില്‍ പരിഭവിക്കാതെ എനിക്ക് സമ്മതം തരുക. എത്രയുംപെട്ടെന്ന് വിമാനം വരുത്തുക. കാര്യം സാധിച്ചശേഷം ഞാന്‍ ഇനിയിവിടെ തങ്ങുന്നത് ശരിയല്ല. എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതെ വിഭീഷണന്‍ പുഷ്പകവിമാനം വരുത്തി. അതിനുശേഷം രാമനോട് ചോദിച്ചു. അങ്ങ് എന്തെങ്കിലും സേവനം ചെയ്തുതരുവാന്‍ എന്നെ അനുവദിക്കാമോ? അക്കാര്യത്തില്‍ എന്റെ കഴിവിനൊത്ത് ഞാന്‍ അങ്ങയെ അനുസരിക്കാം.
വിഭീഷണ, ഈ വാനരസൈന്യം യുദ്ധത്തില്‍ കാട്ടിയ വീരതയ്‌ക്കളവില്ല. അവരുടെ സഹായംകൊണ്ടാണ് ഞാന്‍ ലങ്ക കീഴടക്കിയത്. പ്രാണഭയമില്ലാതെ ഇവര്‍ നമുക്കുവേണ്ടി യുദ്ധം ചെയ്തു. ഇവരെ യഥായോഗ്യം സമ്മാനിച്ച് സല്‍ക്കരിക്കണമെന്നതാണ് എന്റെ അഭിലാഷം. അതുകൊണ്ട് അവര്‍ക്കെല്ലാം പ്രതിഫലം നല്‍കിയാലും. പടയാളികള്‍ക്ക് വേണ്ട വസ്തുക്കളൊന്നും നല്‍കാതെ യുദ്ധത്തില്‍ കൊല്ലാന്‍ മാത്രമയക്കുന്ന രാജാവിനെ അവര്‍ പേടിച്ച് കൈവെടിയും.
















