തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ യുവതിയുടെ മൃതശരീരം കണ്ടെടുത്തു. പതിനൊന്നാം വാര്‍ഡില്‍ ചികിത്സയിലായിരുന്ന മുട്ടത്തറ പെരുന്നല്ലി മാര്‍ക്കറ്റിന് സമീപം ടി.സി. 42/8182 പുതുവല്‍ പുത്തന്‍വീട്ടില്‍ സിന്ധു(30) വാണ് മരണപ്പെട്ടത്. ജെറിയാട്രിക് വാര്‍ഡിന് മുന്നിലുള്ള പത്തടിയോളം ഉയരമുള്ള അയ്യായിരം ലിറ്ററിന്റെ വാട്ടര്‍ ടാങ്കിനുള്ളിലാണ് മൃതദേഹം കിടന്നിരുന്നത്.
രാവിലെ 8മണിയോടെ വെള്ളം പമ്പ് ചെയ്യാന്‍ വന്ന ജീവനക്കാരനാണ് അടപ്പ് തുറന്നു കിടന്ന ടാങ്കിനുള്ളില്‍ തുണിക്കെട്ട് കിടക്കുന്നതു കണ്ട് ആശുപത്രി അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് പോലീസില്‍ വിവരം കൈമാറുകയായിരുന്നു. എന്നാല്‍ സംഭവ തലേദിവസം രാത്രി 10മണിയോടെ വാര്‍ഡിനുള്ളില്‍ സിന്ധുവിനെ കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
തക്കാളി പനിയെ തുടര്‍ന്നാണ് സിന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗാവസ്ഥയില്‍ കാലിലുണ്ടായ വ്രണം കാരണം ഭര്‍ത്താവില്‍ നിന്നുള്ള അകല്‍ച്ചയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഭര്‍ത്താവ് സുരേഷ് ഇത് നിഷേധിച്ചിട്ടുണ്ട്. കന്റോണ്‍മെന്റ് സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിശദ പരിശോധന നടത്തി.
അതേ സമയം സംഭവം നടന്ന വാട്ടര്‍ ടാങ്ക് സ്ത്രീകള്‍ക്ക് പെട്ടെന്ന് കയറാന്‍ കഴിയുന്ന തരത്തിലുള്ളവയല്ലായെന്നത് ദുരൂഹത പടര്‍ത്തുന്നു. ടാങ്കിലേക്ക് കയറാന്‍ സിന്ധു സഹായം തേടിയതായിട്ടുള്ള സൂചനയും പരിസരത്തില്ല. സമീപത്തുള്ള മതിലില്‍ കൂടി ടാങ്കിലേക്ക് കയറാമെന്ന തെളിവാണ് നിലവിലുള്ളത്. എന്നാല്‍ ടാങ്കിന് പുറത്ത് പുരണ്ടിരിക്കുന്ന വെള്ള നിറത്തിലുള്ള ചെളി മതിലിന് പുറത്ത് കണ്ടെത്താനും പോലീസിന് കഴിഞ്ഞിട്ടില്ല.
ടാങ്കിനുള്ളില്‍ കിടക്കുന്ന മൃതദേഹം പുറത്തു നിന്ന് പെട്ടെന്ന് കാണാനും കഴിയുകയില്ല. ഈ ദുരൂഹതകള്‍ അവശേഷിക്കേ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സിന്ധുവിന്റെ തലയില്‍ മുറിവ് ഏറ്റതായും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പ്രതികരിച്ചു. ശരത്(7), ശരണ്യ(4) എന്നിവര്‍ സിന്ധുവിന്റെ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: