കൊച്ചി: ഭാരതത്തിന്റെ സുരക്ഷയേക്കാള്‍ കമ്യൂണിസ്റ്റ് ചൈനയുടെ താത്പര്യങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്ന് സിപിഎം വീണ്ടും തെളിയിക്കുന്നു. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒറ്റുകാരെന്ന് സ്വയം അടയാളപ്പെടുത്തുകയും 1962ലെ ഭാരത-ചൈന യുദ്ധത്തില്‍ ചൈനയ്ക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്ത സിപിഎം ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നടക്കുന്ന മലബാര്‍ നാവികാഭ്യാസത്തിനെതിരെയാണ് രംഗത്തെത്തിയിരിക്കുന്നത്. ഭാരതത്തിന് പുറമെ അമേരിക്കയും ജപ്പാനും പങ്കെടുക്കുന്ന ത്രിരാഷ്ട്ര നാവികാഭ്യാസം ചൈനയെ ലക്ഷ്യമിട്ടാണെന്നും അതിനാല്‍ ഭാരതം പങ്കാളിയാകാന്‍ പാടില്ലായിരുന്നുവെന്നുമാണ് സിപിഎമ്മിന്റെ ഉപദേശം. ബുധനാഴ്ച ആരംഭിച്ച നാവികാഭ്യാസം 20നാണ് അവസാനിക്കുന്നത്.
സംയുക്ത നാവികാഭ്യാസത്തെ എതിര്‍ത്ത് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഇന്നലെ പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ചൈനയോടുള്ള കൂറ് പരസ്യമായി പ്രഖ്യാപിക്കുന്നു. ഏഷ്യ പസഫിക് മേഖലയില്‍ അമേരിക്കന്‍ അച്ചുതണ്ട് സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ് നാവികാഭ്യാസമെന്നും ചൈനയെ വളഞ്ഞുവയ്ക്കലാണ് ലക്ഷ്യമെന്നും ‘മലബാര്‍ അഭ്യാസം ലക്ഷ്യമിടുന്നത്’ എന്ന ലേഖനത്തില്‍ കാരാട്ട് പറയുന്നു. ചൈനയില്‍ നിന്നും ഭാരതം നേരിടുന്ന ഭീഷണി മറച്ചുവെച്ചാണ് സിപിഎമ്മിന്റെ പ്രസംഗം. നേരത്തെ നാവികാഭ്യാസത്തെ എതിര്‍ത്ത് പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പിറക്കിയിരുന്നു.
1992ലാണ് ഭാരത-അമേരിക്ക സംയുക്ത നാവികാഭ്യാസമായ മലബാര്‍ നാവികാഭ്യാസത്തിന്റെ തുടക്കം. ഇരുരാജ്യങ്ങളും തമ്മില്‍ വ്യോമ, കരസേന സംയുക്ത അഭ്യാസവും നടത്തുന്നുണ്ട്. ജപ്പാന് പങ്കാളിയാകുന്നതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. ഇത് ഏഷ്യന്‍ ബലാബലത്തില്‍ ചൈനയെ മറികടക്കുന്നതിനുള്ള നീക്കമാണെന്ന് ആശങ്കപ്പെടുന്ന കാരാട്ട് ഭാരതവും അമേരിക്കയും ജപ്പാനും തമ്മിലുള്ള ത്രിരാഷ്ട്ര സുരക്ഷാ സംവിധാനം ശക്തമാകുന്നത് ഭയക്കുകയും ചെയ്യുന്നു. റഷ്യയെ ഒഴിവാക്കി അമേരിക്കയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നതിലും ഇസ്രയേലുമായുള്ള സൈനിക ബന്ധം ശക്തമാകുന്നതിലും കാരാട്ട് പ്രതിഷേധിക്കുന്നു.
പാക്കിസ്ഥാന്റെ സഹായത്തോടെ ചൈന ഭാരതത്തെ വളഞ്ഞുവെക്കാന് ശ്രമിക്കുന്നതും അതിര്‍ത്തിയിലെ കടന്നാക്രമണങ്ങളും മറച്ചുവെച്ചാണ് സിപിഎമ്മിന്റെ ചൈനാ പ്രേമം. പരമാധികാരം സംരക്ഷിക്കുന്നതിന് ഭാരതം സ്വീകരിക്കുന്ന തന്ത്രപരമായ നിലപാടിനെ മറ്റൊരു രാജ്യത്തിന് വേണ്ടി എതിര്‍ക്കുന്ന സിപിഎമ്മിന്റെ രാജ്യദ്രോഹ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. ത്രിരാഷ്ട്ര നാവികാഭ്യാസത്തെ എതിര്‍ത്ത് നേരത്തെ ചൈനയും രംഗത്തെത്തിയിരുന്നു. ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ഉന്നയിച്ച ആരോപണങ്ങളും ആശങ്കകളും ഏറ്റുപാടുകയാണ് കാരാട്ട് ചെയ്തിരിക്കുന്നത്.
ഭാരതം അമേരിക്കയുടെ സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമാകുന്നുവെന്ന് ആശങ്കപ്പെടുന്ന സിപിഎം നേതാക്കള്‍ ചൈനയുടെയോ പാക്കിസ്ഥാന്റെയോ അതിക്രമങ്ങള്‍ക്കെതിരെ പ്രസ്താവനയിറക്കാന്‍ പോലും തയ്യാറായിട്ടില്ല. ചൈനയുമായുള്ള യുദ്ധത്തില്‍ പങ്കെടുത്ത ഭാരത സൈനികര്‍ക്ക് രക്തം ദാനം ചെയ്തതിന് വി.എസ്. അച്യുതാനന്ദനെതിരെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നടപടിയെടുത്തതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. മോദി ഭരണത്തില്‍ ലോകരാജ്യങ്ങള്‍ ഭാരതത്തെ അംഗീകരിക്കാന്‍ തയ്യാറാകുന്നതാണ് യഥാര്‍ത്ഥത്തില്‍ സിപിഎമ്മിന്റെ ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: