കല്‍ക്കട്ട ഏഷ്യാറ്റിക് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി ചന്ദന്‍ റോയ് ചൗധരി, പ്രധാനമന്ത്രിയോടും വിദേശകാര്യമന്ത്രാലയത്തോടും പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. റഷ്യ തയ്യാറായിരുന്നു. പക്ഷെ ഭാരത സര്‍ക്കാരിന് താല്‍പ്പര്യമില്ലായിരുന്നു.
‘ദ സ്റ്റേറ്റ്‌സ്മാന്‍’ പത്രത്തിന്റെ ദല്‍ഹി എഡിഷന്‍ 1995 സെപ്തംബര്‍ 14 ന് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിനെ സംബന്ധിക്കുന്ന 1945 നു ശേഷമുളള വിവരങ്ങള്‍ റഷ്യന്‍ രഹസ്യാന്വേഷണ സംഘടനയായ കെജിബിയുടെ കേന്ദ്രങ്ങളില്‍ ഉണ്ടെന്നും അവ ഭാരത പണ്ഡിതന്മാരെ പരിശോധിക്കാന്‍ അനുവദിക്കുന്നില്ലെന്നും അതിനുകാരണം ഭാരത സര്‍ക്കാരിന്റെ തടസ്സങ്ങളും പ്രതികൂലമായ നീക്കങ്ങളുമാണ് എന്നായിരുന്നു സ്റ്റേറ്റ്‌സ്മാന്റെ വാര്‍ത്ത.
ഭാരത സര്‍ക്കാര്‍ റഷ്യന്‍ മേധാവികളെ ബോദ്ധ്യപ്പെടുത്തിയാല്‍ കെജിബി ആസ്ഥാനത്തും പ്രസിഡന്റിന്റെ ആര്‍ക്കൈവ്‌സിലുമുളള ഫയലുകള്‍ പരിശോധിക്കാന്‍ അനുവദിക്കുമെന്ന് ‘ദി ടൈംസ് ഓഫ് ഇന്ത്യ’ 1995 സെപ്തംബര്‍ 15 ന് ഡോ. പുരബി റോയിയെ ഉദ്ധരിച്ച് കൊണ്ടെഴുതി. ഇതിനായി പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രാലയത്തിനും പ്രത്യേകം കത്തുകളിലൂടെ ആവശ്യപ്പെട്ടിട്ടുളളതായി സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി ചന്ദന്‍ റോയ് ചൗധരി പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.
”പല പാശ്ചാത്യരാജ്യങ്ങളെയും റഷ്യയിലെ കെജിബി, പ്രസിഡന്റ് ആസ്ഥാനങ്ങളിലെ രഹസ്യഫയലുകള്‍ പരിശോധിക്കാന്‍ അനുവദിക്കുന്നുണ്ട്. ഭാരത സര്‍ക്കാരിന്റെ മനഃപൂര്‍വ്വമുളള ഒഴിഞ്ഞുമാറലാണ് തടസ്സമായി നില്‍ക്കുന്നത്” എന്ന് ഡോ.ഹരി വാസുദേവനെ ഉദ്ധരിച്ചുകൊണ്ട് 1995 സെപ്തംബര്‍ 19 ന് ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രം എഴുതി.
ഡോ. പുരബി റോയിക്ക് 1996 ല്‍ റഷ്യന്‍ ഫെഡറേഷന്റെ പ്രധാനമന്ത്രിയായ വിക്ടര്‍ ചെര്‍ണോമിര്‍ദിനെ നേരിട്ടുകാണുവാനും നേതാജി സുഭാഷ് ബോസിന്റെ തിരോധാനത്തില്‍ ദുഃഖിക്കുന്നവരുടെ മാനസികാവസ്ഥ ധരിപ്പിക്കാനും കഴിഞ്ഞു. രഹസ്യ ഫയലുകള്‍ പരിശോധിക്കുന്നതിനായി ഒരു ഇന്തോ-റഷ്യന്‍ കമ്മീഷന്‍ ആകാമെന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷെ അതും നടന്നില്ല. കാരണം ഭാരതത്തിലെ ഉന്നതങ്ങളിലുള്ളവരില്‍ ആര്‍ക്കും അതില്‍ വലിയ താല്‍പര്യമുണ്ടായിരുന്നില്ല. കല്‍ക്കട്ട ഏഷ്യാറ്റിക് സൊസൈറ്റി പ്രവര്‍ത്തകരുടേയും മറ്റ് ഗവേഷകരുടേയും പ്രവര്‍ത്തനഫലമായി ഒടുവില്‍ റഷ്യ ചില നിബന്ധനകള്‍ക്ക് വിധേയമായി രേഖകളുടെ പരിശോധന അനുവദിക്കാന്‍ തയ്യാറായി. എന്നാല്‍ ഭാരത സര്‍ക്കാരിന്റെ വിദേശമന്ത്രാലയത്തിനുകീഴിലുള്ള ആര്‍.എല്‍. നാരായണന്‍ തുടങ്ങിവച്ച അന്വേഷണം എന്തുകൊണ്ടോ പകുതി വഴിക്ക് നിര്‍ത്തിവച്ചു!
പ്രധാനമന്ത്രി പി.വി. നരസിംഹറാവു, വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി, വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ആര്‍.എല്‍.നാരായണന്‍, വിദേശകാര്യസെക്രട്ടറി സല്‍മാന്‍ ഹൈദര്‍ എന്നിവരാണ് റഷ്യയില്‍ ഭാരതത്തിന് അനുകൂലമായി ഉണ്ടായ അന്തരീക്ഷത്തെ പ്രയോജനപ്പെടുത്താതെ നേതാജിയുടെ സത്യസന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിച്ചത്. ഇവര്‍ അനവധി അവസരങ്ങള്‍ മനഃപൂര്‍വ്വം നഷ്ടപ്പെടുത്തിയവരാണ്.
റഷ്യയില്‍ ബോസ് ഉണ്ടായിരുന്നു എന്ന് ആരെങ്കിലും സൂചിപ്പിക്കുമ്പോഴും അന്വേഷണം ആവശ്യപ്പെടുമ്പോഴും സര്‍ക്കാരിന്റെ പല്ലവി ഒന്നുതന്നെയായിരുന്നു; റഷ്യന്‍ അധികൃതരെ സമീപിച്ചിട്ടുണ്ട്, എഴുതിയിട്ടുണ്ട്. റഷ്യയില്‍ ബോസിനെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നുമില്ലെന്ന മറുപടിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ എപ്പോഴും നല്‍കിയിരുന്നത്. ബോസിന്റെ വിവരങ്ങള്‍ക്കായി ഭാരത സര്‍ക്കാര്‍ റഷ്യക്ക് നല്‍കിയിട്ടുള്ള അപേക്ഷകളുടെ കോപ്പികള്‍ വിവരാവകാശ നിയമ പ്രകാരം 2006 ല്‍ ചോദിച്ചിട്ടും ലഭിക്കാതെ വന്നപ്പോള്‍ പിന്നീട് 2007 നവംബര്‍ 26 ന് വീണ്ടും പ്രശസ്ത പത്രപ്രവര്‍ത്തകനും ഗ്രന്ഥകര്‍ത്താവുമായ അനുജ് ധര്‍ ഇക്കാര്യം ആവശ്യപ്പെട്ടു. വിദേശകാര്യവകുപ്പില്‍നിന്നും വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം ആര്‍ടിഐ നിയമപ്രകാരം കേന്ദ്ര വിവരാവകാശ കമ്മീഷന് പരാതി നല്‍കി. ഇത് വിദേശകാര്യ വകുപ്പിന് കൈമാറി. ഇതുവരേയും വിദേശകാര്യവകുപ്പില്‍നിന്നും ഒരു വിവരവും ലഭിച്ചിട്ടില്ലത്രെ!
ജസ്റ്റിസ് എം.കെ. മുഖര്‍ജി കമ്മീഷന്‍ മുമ്പാകെ അര്‍ദ്ധേന്തു സര്‍ക്കാര്‍, നേതാജി റഷ്യയിലുണ്ടായിരുന്നുവെന്ന സത്യം അറിയിച്ചു. എച്ച്ഇസിയുടെ ചീഫ് മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയിരുന്ന അര്‍ദ്ധേന്തു സര്‍ക്കാരിനോട് 1960 കളില്‍ സോവിയറ്റ് യൂണിയനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുമ്പോള്‍ സീനിയറായിരുന്ന ബി.എ.സെറോവിന്‍ നേതാജിയെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ പറഞ്ഞു. സെറോവിന്‍ നേതാജിയെ നേരത്തേ മുതല്‍ അറിയും. ബര്‍ലിനില്‍ വച്ച് കണ്ടതിനുശേഷം സെറോവിന്‍ നേതാജിയെ 1948 ല്‍ സൈബീരിയയില്‍ കണ്ടു.
യുറാള്‍ പര്‍വതനിരകള്‍ക്കരികിലുളള ട്രാന്‍സ് സൈബീരിയന്‍ റെയില്‍വേക്കടുത്താണ് നേതാജിയെ കണ്ടത്. അത് സൈബീരിയന്‍ അധികൃതരുടെ കീഴിലായിരുന്നു. അയാള്‍ നേതാജിയോട് സംസാരിക്കുകയും ചെയ്തു. ഉടനെ ഭാരതത്തിലേക്കു മടങ്ങുമെന്ന് സംസാരത്തിനിടയ്‌ക്ക് നേതാജി സെറോവിനോട് പറഞ്ഞുവത്രേ. അര്‍ദ്ധേന്തു സര്‍ക്കാര്‍ ഈ വിവരം ഉടനെ എംബസ്സിയിലെ സെക്രട്ടറിയെ അറിയിച്ചു. സെക്രട്ടറി അത്ഭുതപ്പെടുമെന്നാണ് അര്‍ദ്ധേന്തു കരുതിയത്. പക്ഷെ സ്വന്തംകാര്യം നോക്കി ജീവിക്കാനായിരുന്നു നിര്‍ദ്ദേശം. മേലില്‍ ആരോടും ഇതിനെപ്പറ്റി പറയരുതെന്ന താക്കീതും പിന്നെ ഭീഷണിയും. അതോടെ അര്‍ദ്ധേന്തു നിശ്ശബ്ദനായി. മുഖര്‍ജി കമ്മീഷന്‍ മുമ്പാകെ ഇവയെല്ലാം അദ്ദേഹം തുറന്നു പറഞ്ഞു.
ഭാരത രഹസ്യാന്വേഷണ സംഘടനയായ ‘റോ’ ആരംഭിക്കുന്നതിനു മുമ്പുളള വിദേശകാര്യമന്ത്രാലയത്തിനുകീഴിലെ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അനുഭവവും ഇതായിരുന്നു. നേതാജിയെ സംബന്ധിച്ച രേഖകള്‍ പുറത്തുവിടാത്തതിനെപ്പറ്റി യൂറോപ്പിലെ റഷ്യന്‍ നയതന്ത്ര വിദഗ്‌ദ്ധനോട് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ റായ് സിംഗ് യാദവ് ആരാഞ്ഞപ്പോള്‍ അയാള്‍ പരിഹസിക്കപ്പെടുകയാണ് ചെയ്തത്. ”നിങ്ങളുടെ അടവ് ഞങ്ങളുടെ അടുത്തുവേണോ? ഞങ്ങള്‍ക്ക് ഇപ്പോഴുള്ള ബന്ധത്തെ വൃണപ്പെടുത്താന്‍ താല്‍പര്യമില്ല. ഇന്ത്യക്ക് അറിയാമായിരുന്നു സുഭാഷ് സൈബിരിയയിലുണ്ടായിരുന്നുവെന്ന സത്യം. ആ തണുത്തുറഞ്ഞ ഭൂമിയില്‍ സുഭാഷിനെ എന്നന്നേക്കുമായി ഉപേക്ഷിക്കുകയല്ലായിരുന്നല്ലോ നിങ്ങള്‍.” ഭയം മൂലവും മറ്റുകാര്യങ്ങളാലും റായ് സിംഗ് അറിഞ്ഞ കാര്യങ്ങള്‍ പുറത്തുപറഞ്ഞില്ല. റായ് സിംഗ് യാദവ് പിന്നീട് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിന്റെ ഡയറക്ടര്‍വരെയായി.
റായ് സിംഗ് യാദവിന്റെ സുഹൃത്തായിരുന്നു ഭാഷാ പണ്ഡിതന്‍ രാം റാഹുല്‍. ശരിയായ ഒരു ടിബറ്റോളജിസ്റ്റ്. രാം റാഹുലിന്റെ സുഹൃത്തായിരുന്നു സോവിയറ്റ് യൂണിയനിലെ ജോസഫ് സ്റ്റാലിന്റെ ഏറ്റവും വിശ്വസ്തനായ ബാബാജാന്‍ ഗൗഫ്‌റാവ്. ഇയാളുടെ മാതൃഭാഷയായ ഉസ്‌ബെക്കി ഭാഷയിലും രാം റാഹുല്‍ പണ്ഡിതനായിരുന്നു. ഇവര്‍ തമ്മില്‍ പല വിഷയങ്ങളും സംസാരിക്കുമായിരുന്നു. നേതാജിയെ സംബന്ധിച്ച വസ്തുതകളും ഗൗഫ്‌റാവ് പറഞ്ഞിരുന്നു. രാം റാഹുല്‍ മരണശയ്യയിലാകുന്നതിനുമുമ്പ്, ജൂലൈ 2000 ല്‍, സുഹൃത്തായ രായ് സിംഗ് യാദവിനെ വരുത്തി അതുവരെ രഹസ്യമായി ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന നേതാജിയെ സംബന്ധിച്ച റഷ്യയിലെ വിവരങ്ങള്‍ വെളിപ്പെടുത്തി.” നേതാജി 1945 ല്‍ മഞ്ചൂരിയ വഴി റഷ്യയിലേക്കു കടക്കുകയായിരുന്നു. സഖ്യകക്ഷികളുടെ ഭാഗമായിരുന്നതിനാല്‍ നേതാജി വധിക്കപ്പെടേണ്ടതായിരുന്നു. പക്ഷെ ജോസഫ് സ്റ്റാലിന്‍ നേതാജിയെ ഭാവിയില്‍ ബ്രിട്ടനോടും ഭാരതത്തോടും വിലപേശല്‍ നടത്താനുള്ള ഉപകരണമാക്കുവാനാണ് തീരുമാനിച്ചത്. സൈബീരിയയിലുളള ലേബര്‍ ക്യാമ്പിലേക്ക് നേതാജിയെ അയക്കുന്നത് അങ്ങനെയാണ്.”
നേതാജിയെക്കുറിച്ചുളള രഹസ്യങ്ങളും ചുമന്ന് ഈ വിധം ഭയന്നുകഴിഞ്ഞവര്‍ നിരവധി പേരുണ്ടായിരുന്നു. പുറംലോകമറിയാതെ അവരോടൊപ്പം ആ രഹസ്യങ്ങളും മണ്ണടിഞ്ഞു.
ജി.ഡി. ഖോസ്ല കമ്മീഷന്റെ മുമ്പില്‍ ഹാജരായവരില്‍ ഡോ.സത്യനാരായണന്‍ സിന്‍ഹ ഏറ്റവും പ്രധാനപ്പെട്ട സാക്ഷിയായിരുന്നു. സിന്‍ഹ റഷ്യയില്‍ ദ്വിഭാഷിയായി പ്രവര്‍ത്തിക്കുന്ന കാലം. സൈബീരിയയിലെ യാകുസ്‌ക് ജയിലില്‍ സെല്‍ നമ്പര്‍ 45 ല്‍ നേതാജിയെ കണ്ടിരുന്നതായി കോസ്ലൊ എന്ന ഏജന്റ്,സിന്‍ഹയോട് 1954 ല്‍ മോസ്‌കോവില്‍ വച്ച് പറഞ്ഞു. കോസ്ലൊ ചാരസംഘടനയായ എന്‍കെവിഡി യുടെ ഏജന്റായിരുന്നു. മറ്റൊരു ഏജന്റ് കാള്‍ ലിയോനാര്‍ഡും സിന്‍ഹയോട് ഇതേവിവരം പറഞ്ഞിരുന്നു. ഡോ. സിന്‍ഹ ഈ വിവരം പണ്ഡിറ്റ് നെഹ്‌റുവിനേയും ഡോ.രാധാകൃഷ്ണനേയും അറിയിച്ചു.
ഡോ.സര്‍വേപ്പളളി രാധാകൃഷ്ണനെ റഷ്യന്‍ ജയിലില്‍വച്ച് നേതാജിയെ കാണാന്‍ റഷ്യന്‍ അധികൃതര്‍ അനുവദിച്ചു. വിജയലക്ഷ്മി പണ്ഡിറ്റിനും നേതാജി ജീവിച്ചിരിപ്പുണ്ടെന്നും റഷ്യയിലുണ്ടെന്നും അറിയാമായിരുന്നു. തിരിച്ച് ഭാരതത്തില്‍ വന്നപ്പോള്‍ വിജയലക്ഷ്മി പണ്ഡിറ്റ് അത് സൂചിപ്പിക്കുകയുണ്ടായി.
ഡോ.സുബ്രഹ്മണ്യന്‍ സ്വാമിയുടെ നിഗമനം നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ അന്ത്യം ചിലപ്പോള്‍ സൈബീരിയന്‍ ജയിലുകളിലെ ഗുലാഗില്‍ ആയിരിക്കണം എന്നാണ്. കാരണം അവിടെനിന്നും രക്ഷപ്പെടുക എന്നത് അസംഭാവ്യമാണ്. മോസ്‌കോവില്‍ നിന്നും 6000 കി.മീറ്ററോളം ദൂരെയാണ് യാകുസ്‌ക് ജയില്‍. 50 ഡിഗ്രി മുതല്‍ താഴേക്ക് സീറോ ഡിഗ്രി വരെ വ്യത്യസ്തമായ അന്തരീക്ഷമാണുള്ളത്.കണ്ണട മുഖത്തുനിന്നെടുത്താല്‍ തൊലികൂടി ഇളകിപ്പോരും. 1920 ലാണ് സ്വര്‍ണ്ണത്തിന്റേയും പ്ലാറ്റിനത്തിന്റേയും നിക്ഷേപങ്ങളുണ്ടെന്നു കണ്ട് ഖനികളാരംഭിക്കുന്നത്. ഖനികളിലെ ജോലിക്ക് ആളെ കിട്ടാതെ വന്നു. അങ്ങനെയാണ് പണിക്ക് ജയില്‍ പുള്ളികളെ നിയോഗിച്ചത്.
നേതാജിയെ സ്റ്റാലിന്‍ ഈ ജയിലില്‍ പാര്‍പ്പിച്ചിരുന്നുവെന്ന് തെളിവുകള്‍ പറയുന്നു. പലപ്പോഴായി 5,16,841 തടവുപുളളികള്‍ അവിടെ ഉണ്ടായിരുന്നുവത്രെ. രാജ്യത്തെ കുറ്റവാളികളേയും രാഷ്‌ട്രീയതടവുകാരേയും കമ്മ്യൂണിസ്റ്റ് വിരുദ്ധരേയും പാര്‍പ്പിച്ചിരുന്നത് ഇവിടെയാണ്. ജയില്‍ പുള്ളികള്‍ 14 മണിക്കൂറുകളോളം പണിയെടുക്കണം. ഈ ജയിലില്‍ അടയ്‌ക്കപ്പെട്ട കമ്മ്യൂണിസ്റ്റ് വിരുദ്ധ ശാസ്ത്രജഞന്മാര്‍ ഉണ്ടാക്കിയ ഉപകരണങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകരുടേയും ഉദ്യോഗസ്ഥന്മാരുടേയും മേശപ്പുറത്തുണ്ടായിരുന്നത്.
സ്റ്റാലിന്‍ പണിയിച്ച യാകുസ്‌ക് ജയിലില്‍ നിന്നുള്ള കോലിം ഹൈവേയാണ് ‘റോഡ് ഓഫ് ബോണ്‍സ്’ എന്നറിയപ്പെടുന്നത്. ജയില്‍വാസികള്‍ പണിത ഹൈവേയാണിത്. മരിച്ചവരെ ഇവിടെ കുഴിച്ചുമൂടി ഹൈവേ ഒരുക്കി. യാകുസ്‌ക് ലോകത്തിലെ ഏറ്റവും തണുപ്പുള്ള സിറ്റിയാണ്. ജയിലിലെ ഓരോ ക്യാമ്പിനേയും ഗുലാഗ് എന്നാണ് പറയുക. ജയില്‍ശിക്ഷ കഴിഞ്ഞ് വളരെ ചുരുക്കംപേര്‍ മാത്രമേ സെല്ലുകളില്‍ നിന്നും പുറത്തുവരാറുള്ളൂ. എന്നാല്‍ നേതാജി അത്ഭുതകരമായി റഷ്യയിലെ സൈബീരിയയില്‍ നിന്നും മാവോ സേതുംഗിന്റെ ചൈനയിലെത്തി. പിന്നീട് വിയറ്റ്‌നാമിലും ബംഗ്ലാദേശിലും പോയതിന്റേയും, ഭാരതത്തില്‍ താമസിച്ചിരുന്നതിന്റേയും തെളിവുകളുണ്ട്!!
(ബുദ്ധ ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന ‘നേതാജി സുഭാഷ് ചന്ദ്ര ബോസ് : ചരിത്രവും നിഗൂഢതകളും’ എന്ന പുസ്തകത്തിന്റെ രചയിതാവാണ് ലേഖകന്‍)
















